സ്വർണം ഇപ്പോൾ മുൻകൂട്ടി ബുക്ക് ചെയ്തിട്ടുണ്ടോ?എന്നാലും 'പൈസ കൂടുതൽ ഇടാക്കും';കാരണം പറഞ്ഞ് വ്യാപാരി
സ്വർണവില റോക്കറ്റ് പോലെ കയറുമ്പോൾ നമ്മളിൽ ഭൂരിഭാഗം പേരും ചിന്തിക്കുന്ന ഒന്നാണ് അഡ്വാൻസ് ബുക്കിങ്. കുറഞ്ഞ വിലയുള്ളപ്പോൾ കുറച്ചു പൈസ അഡ്വാൻസ് കൊടുത്ത് സ്വർണം ഉറപ്പിച്ചു വെച്ചാൽ വില കൂടുമ്പോൾ ലാഭമല്ലേ എന്നാണ് നമ്മുടെ ചിന്ത. എന്നാൽ അഡ്വാൻസ് ബുക്കിങ്ങിന് പിന്നിലെ യാഥാർത്ഥ്യങ്ങൾ വിശദമാക്കുകയാണ് ജ്വല്ലറി വ്യാപാരിയായ അരുണ്‍ മാർക്കോസ്. സി ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നത് ഇങ്ങനെ
'ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വർണവില കുറച്ചുകൂടി വർദ്ധിക്കാനുള്ള സാധ്യതയാണ് കാണുന്നത്. എങ്കിലും അത് ഉടനടി ഒന്നര ലക്ഷം രൂപ പോലെയുള്ള വലിയൊരു സംഖ്യയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല. കഴിഞ്ഞ മൂന്ന് മുതൽ ആറ് മാസം വരെയുള്ള ട്രെൻഡ് പരിശോധിച്ചാൽ, ഈ സമയത്ത് വില ഒന്നര ലക്ഷവും കടന്ന് മുകളിലേക്ക് പോകേണ്ടതായിരുന്നു. എന്നാൽ ഇതിനിടയിലുണ്ടായ പശ്ചിമേഷ്യൻ സംഘർഷങ്ങൾ കാര്യങ്ങൾ മാറ്റിമറിച്ചു. ഈ സംഘർഷത്തെ തുടർന്ന് ക്രൂഡ് ഓയിൽ വിലയിലുണ്ടായ മാറ്റങ്ങൾ യുഎസ് ഡോളറിന്റെ മൂല്യം ഉയർത്തി. ഡോളർ ശക്തിപ്രാപിച്ചതാണ് അന്ന് സ്വർണവില കുറയാൻ കാരണമായത്.

എന്നാൽ നിലവിലെ സാഹചര്യം പരിശോധിച്ചാൽ യു.എസിലെ തൊഴിൽ ഡേറ്റ പ്രതീക്ഷിച്ചതിലും കുറവായാണ് കാണിക്കുന്നത്. ഇതോടെ ഫെഡറൽ റിസർവ് പലിശ നിരക്ക് വർദ്ധിപ്പിക്കാനുള്ള സാധ്യത കുറഞ്ഞു. പലിശ നിരക്ക് കുറയുമെന്ന സൂചന വന്നതോടെ നിക്ഷേപകർ വീണ്ടും സ്വർണത്തിലേക്ക് തിരിയുകയും വില ഉയരുകയും ചെയ്തു. പക്ഷേ, ഈ വർദ്ധനവ് എത്ര ദിവസം തുടരുമെന്ന കാര്യത്തിൽ വ്യക്തമായ സൂചനകളൊന്നുമില്ല. കുറച്ചു മാസങ്ങൾക്ക് മുൻപ് വരെ വിപണിയിൽ കൃത്യമായ ഡാറ്റാ അനാലിസിസിലൂടെ വില പ്രവചിക്കാൻ സാധിച്ചിരുന്നു. കാരണം അന്ന് വില തുടർച്ചയായി വർദ്ധിക്കുന്ന ഒരു ട്രെൻഡ് ആയിരുന്നു. എന്നാൽ മിഡിൽ ഈസ്റ്റ് സംഘർഷങ്ങൾ ഈ കണക്കുകൂട്ടലുകളെല്ലാം തകിടം മറിച്ചു.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ഇടയ്ക്ക് കരാറുകളിലൂടെ പരിഹരിക്കപ്പെടുമെന്ന അവസ്ഥയിൽ എത്തിയെങ്കിലും വീണ്ടും യുദ്ധം മുറുകുന്ന സാഹചര്യമാണുണ്ടായത്. ഈ അസ്ഥിരത ആളുകളെ ഡോളറിനെ ഒരു സുരക്ഷിത നിക്ഷേപമായി കാണാൻ പ്രേരിപ്പിച്ചു. ഡോളർ കൂടുതൽ ശക്തി പ്രാപിച്ചതോടെ ആളുകൾ സ്വർണം പോലുള്ള ലോഹങ്ങളിലെ നിക്ഷേപം ഒഴിവാക്കി ഡോളറിലേക്ക് മാറി.
നിലവിലെ അവസ്ഥ തുടർന്നാൽ സ്വർണവില ഇനിയും അല്പം കൂടിയേക്കാം. എന്നാൽ അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങൾ കാരണം വില കുത്തനെ താഴോട്ട് പോകാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ സ്വർണവില കൂടുമോ കുറയുമോ എന്ന് കൃത്യമായി പ്രവചിക്കാൻ സാധിക്കില്ല. കഴിഞ്ഞ ദിവസങ്ങളിൽ വില 90,000 രൂപയ്ക്ക് അടുത്തേക്ക് എത്തിയേക്കും എന്ന് കരുതിയിരുന്നപ്പോഴാണ് വീണ്ടും വില ഉയരുന്ന സാഹചര്യം കണ്ടത്. ചുരുക്കത്തിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ നേരിയ വർദ്ധനവ് കാണിക്കുന്നുണ്ടെങ്കിലും വരും ദിവസങ്ങളിലെ സ്വർണത്തിന്റെ ഗതി പൂർണ്ണമായും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളെ ആശ്രയിച്ചിരിക്കും.
സ്വർണവിലയിലെ ഈ വലിയ വ്യതിയാനങ്ങൾ മുൻകൂട്ടിയുള്ള സ്വർണ ബുക്കിംഗ് ) സ്കീമുകളിൽ മാറ്റം വരുത്താൻ ജ്വല്ലറികളെ പ്രേരിപ്പിക്കുന്നുണ്ട്. വലിയ ജ്വല്ലറി ഗ്രൂപ്പുകളാണ് ഇത്തരം മുൻകൂർ ബുക്കിംഗുകൾക്ക് കൂടുതൽ പ്രചാരണം നൽകുന്നത്. എന്നാൽ ചെറുകിട-ഇടത്തരം ജ്വല്ലറികളെ സംബന്ധിച്ച് ഇത് വലിയൊരു പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
വലിയ ജ്വല്ലറികൾ 10 ശതമാനം തുക മുൻകൂട്ടി അടച്ച് സ്വർണം ബുക്ക് ചെയ്യാനുള്ള സൗകര്യം നൽകാറുണ്ട്. എന്നാൽ ബുക്കിംഗ് സമയത്ത് ഇതിന്റെ പണിക്കൂലിയെക്കുറിച്ച് അവർ കൃത്യമായി രേഖപ്പെടുത്താറില്ല. പിന്നീട് ഉപഭോക്താവ് സ്വർണം വാങ്ങാൻ എത്തുമ്പോൾ, വിലയിലുണ്ടായ വ്യതിയാനത്തിന് അനുസരിച്ച് പണിക്കൂലിയിൽ മാറ്റം വരുത്തി ജ്വല്ലറികൾ ഈ നഷ്ടം നികത്താറുണ്ട്.
എന്നാൽ ചെറുകിട ജ്വല്ലറികൾ സാധാരണയായി കൃത്യമായ ഒരു പണിക്കൂലി നിശ്ചയിച്ചിട്ടുണ്ടാകും. സ്വർണം വാങ്ങുന്ന സമയത്ത് ഇതിൽ മാറ്റം വരുത്തിയാൽ ഉപഭോക്താക്കൾ അവരുമായി തർക്കത്തിലേർപ്പെടാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ചെറുകിട ജ്വല്ലറികൾ അഡ്വാൻസ് ബുക്കിംഗിനെ പ്രോത്സാഹിപ്പിക്കാറില്ല.
വില കുറഞ്ഞിരുന്ന സമയത്ത് വലിയ തോതിലുള്ള അഡ്വാൻസ് ബുക്കിംഗ് വൻകിട ജ്വല്ലറികളിൽ നടന്നിട്ടുണ്ട്. ഇനി വില കുതിച്ചുയരുകയാണെങ്കിൽ അത് ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് ലാഭകരമാകുമെങ്കിലും ജ്വല്ലറികൾക്ക് അതൊരു വലിയ ബാധ്യതയായി മാറും. ഈ ബാധ്യത മറികടക്കാൻ ജ്വല്ലറികൾ ചെയ്യുന്നത് പണിക്കൂലിയിൽ വൻ വർദ്ധനവ് വരുത്തുക എന്നതാണ്. അങ്ങനെ പണിക്കൂലിയിലെ വ്യതിയാനങ്ങളിലൂടെ അവർ അന്നത്തെ സ്വർണവിലയുടെ നഷ്ടം ഒരു പരിധി വരെ മാനേജ് ചെയ്ത് എടുക്കും', അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications