സ്വർണത്തിന്റെ കാര്യത്തില്‍ 90 'സും 80 'സും മണ്ടന്‍മാർ; ജെന്‍-സികളാണ് ബുദ്ധിശാലികള്‍: എന്തുകൊണ്ട്
രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്വർണ വില്‍പ്പന നടക്കുന്ന സമയാണ് ദീപാവലി സീസണ്‍. വില എത്ര കൂടിയാലും ഒരു തരി പൊന്ന് എങ്കിലും വാങ്ങിക്കാന്‍ ആളുകള്‍ ആഗ്രഹിക്കുന്നു. പരമ്പരാഗതമായി ആഭരണങ്ങളോടാണ് ഇന്ത്യക്കാർക്ക് പ്രിയം. അടുത്ത കാലത്തായി ചെറിയ നാണയങ്ങള്‍ വാങ്ങുന്നവരും നിരവധിയാണ്. ഇത്തവണയും മുതിർന്നവർ ഈ പാറ്റേണ്‍ തുടർന്നപ്പോള്‍ പുതിയ തലമുറയില്‍ അതായത് ജെന്‍-സികള്‍ക്കിടയില്‍ വർധിച്ച് വരുന്ന മറ്റൊരു പ്രവണതയാണ് ശ്രദ്ധേയം.
സ്വർണത്തെ കേവലം ആഭരണം എന്നതില്‍ ഉപരി ഒരു നിക്ഷേപ ആസ്തിയായി കാണുന്ന മനോഭാവം 20-30 വയസ്സിന് ഇടയിലുള്ളവരില്‍ വർധിച്ച് വരുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. കടയില്‍ പോയി ആഭരണങ്ങള്‍ വാങ്ങാനോ, പണിക്കൂലിയിലെ നഷ്ടം സഹിക്കാനോ പുതിയ പിള്ളേർ തയ്യാറല്ല. പകരം സ്വർണ ഇ ടി എഫുകളിലും (ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ) സോവറിൻ ഗോൾഡ് ബോണ്ടുകളിലുമാണ് (SGBകൾ) അവർക്ക് താല്‍പര്യം. അതായത് സ്വർണത്തെ കൃത്യമായ ഒരു നിക്ഷേപ ആസ്തിയായി പുതിയ തലമുറ കാണാന്‍ തുടങ്ങിയിരിക്കുന്നു.

പഴയ തലമുറയിലെ ആളുകള്‍ ഇപ്പോഴും ദീപാവലിക്കും മറ്റും ആഭരണങ്ങളും സ്വർണ നാണയങ്ങളുമൊക്കെയാണ് കൂടുതലായി വാങ്ങുന്നത്. നേരെ മറിച്ച് യുവാക്കള്‍ കടയിലേക്ക് വരുന്നതില്‍ 30 ശതമാനത്തിന്റെ വരെ ഇടിവുണ്ടായി. സ്വർണ വില റെക്കോർഡ് ഉയരത്തില്‍ എത്തിയതോടെ യുവത്വം കൂടുതല്‍ ജാഗ്രതയോടെ തങ്ങളുടെ പണം വിനിയോഗിക്കാന്‍ തുടങ്ങിയതാണ് ഈ മാറ്റത്തിന്റെ പ്രധാന കാരണം.
'ആഭരണം വാങ്ങാൻ ഇഷ്ടമാണ്, പക്ഷേ സാമ്പത്തികമായി അത് ലാഭകരം അല്ല' ബെംഗളൂരുവിലെ 27 വയസ്സുള്ള മാർക്കറ്റിങ് പ്രൊഫഷണൽ സ്നേഹ വർമ്മയെ ഉദ്ധരിച്ച് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോർട്ട് ചെയ്യുന്നു. പണിക്കൂലിയും ജി എസ് ടിയുമൊക്കെയാകുമ്പോള്‍ ആഭരണങ്ങള്‍ക്ക് വലിയ തുക നല്‍കേണ്ടി വരും. എന്നാല്‍ ഡിജിറ്റല്‍ ഗോള്‍ഡിന് ഈ നഷ്ടങ്ങളിലില്ല. മാത്രമല്ല സ്റ്റോറേജിന്റേയും സുരക്ഷയുടേയും പ്രശ്നവുമില്ല. 100 രൂപ മുതല്‍ നിക്ഷേപിക്കാം എന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യവുമുണ്ടെന്നും സ്നേഹ കൂട്ടിച്ചേർക്കുന്നു.
മൊബൈൽ ആപ്പുകളിലൂടെ ഇ ടി എഫുകളിലും എസ് ബി ജികളിലും എളുപ്പത്തിൽ നിക്ഷേപിക്കാമെന്ന സൗകര്യമാണ് യുവാക്കളെ ആകർഷിക്കുന്ന മറ്റൊരു പ്രധാന ഘടകം. ആർ ബി ഐയുടെ എസ് ബി ജികള്‍ 2.5% വാർഷിക പലിശയും സ്വർണവിലയോട് ബന്ധപ്പെട്ട മൂലധന നേട്ടവും നൽകുന്നു. ഇടിഎഫുകള്‍ ആകട്ടെ സ്റ്റോക്ക് എക്സ്ചേഞ്ചിലൂടെ വേഗത്തിൽ വിൽക്കാം. '20-30 വയസ്സുള്ള യുവാക്കള്‍ പ്രധാനമായും എസ് ബി ജികള്‍ തിരഞ്ഞെടുക്കുന്നു. പലിശയും മാച്ച്യൂരിറ്റി വരെ ടാക്സ് ഇളവും ലോങ് ടേമിലേക്ക് റിസ്ക്-ഫ്രീയുമാണ് അവരെ ആകർഷിക്കുന്നത്'- മുംബൈയിലെ ചാർട്ടേഡ് അക്കൗണ്ടന്റ് സുനിൽ ശ്രീവാസ്തവ പറയുന്നു.
ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയ ആപ്പുകളിലെ വരുന്ന ഫിനാൻഷ്യൽ ടിപ്സുകളും യുവാക്കളെ മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. Groww, Zerodha, Paytm, PhonePe ആപ്പുകളിൽ ഫുഡ് ഓർഡർ ചെയ്യുന്ന പോലെ സ്വർണം വാങ്ങാം. 'സ്വർണം വാങ്ങുന്ന ഇന്ത്യക്കാരുടെ പ്രവണത മാറുന്നില്ല. പക്ഷെ അത് മോഡേൺ ഫിനാൻസുമായി യോജിച്ചാണ് മുന്നേറുന്നത്. യുവാക്കൾ സ്വർണത്തെ സാംസ്കാരികമായി വിലമതിക്കുന്നു, പക്ഷേ ഡിജിറ്റലായി സ്വന്തമാക്കുന്നു.' ഇൻവെസ്റ്റ്മെന്റ് അഡ്വൈസർ അൻശിക പാണ്ഡെ പറയുന്നു.
ഇന്നത്തെ സ്വർണ വില
കേരളത്തില്‍ കഴിഞ്ഞ ദിവസത്തെ അതേ നിരക്കിലാണ് ഇന്നും സ്വർണ വില്‍പ്പന നടക്കുന്നത്. ഇന്നലെ പവന് 1400 രൂപ കുറഞ്ഞ് 95960 രൂപയായിരുന്നു. ഗ്രാമിന് 175 രൂപ കുറഞ്ഞ് 11995 രൂപയിലും വ്യാപാരം നടക്കുന്നു. തുടർച്ചയായി 5640 രൂപ വരെ വര്‍ധിച്ച് 97360 രൂപയില്‍ എത്തിയതിന് ശേഷമാണ് വിലയില്‍ ഇടിവുണ്ടായിരിക്കുന്നത്.












Click it and Unblock the Notifications