സ്വർണവിലയെ മറികടക്കാന്‍ പുതു തന്ത്രങ്ങള്‍: മൂന്ന് പവന് പകരം ഒന്നര പവന് അതേ മോഡല്‍; കാരറ്റും മാറുന്നു
സ്വർണവില കുത്തനെ വർധിക്കുന്നത് സ്വർണത്തില്‍ വന്‍ നിക്ഷേപം ഇറക്കിയവരെ സംബന്ധിച്ച് വലിയ സന്തോഷം നല്‍കുന്ന കാര്യമാണ്. ഈ വർഷം ഇതുവരെയായി 23 ശതമാനമാണ് സ്വർണ വിലയിലുണ്ടായിരിക്കുന്ന വർധനവ്. അതായത് ജനുവരി മാസം ഒരു ലക്ഷം രൂപ സ്വർണത്തില്‍ നിക്ഷേപിച്ച ഒരു വ്യക്തിയാണ് നിങ്ങളെങ്കില്‍ ആ സാമ്പാദ്യം ഇപ്പോള്‍ 123000 ത്തിന് മുകളിലേക്ക് വളർന്നിട്ടുണ്ടാകും. അതായത് നാല് മാസത്തിനുള്ളിലെ ലാഭം 23000 രൂപ.
നിക്ഷേപകർക്ക് വർധനവ് സന്തോഷം നല്‍കുമ്പോള്‍ സാധാരണക്കാരായ സ്വർണ മോഹികളെ സംബന്ധിച്ച് ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നിക്ഷേപം എന്നതില്‍ ഉപരി വിവാഹം ഉള്‍പ്പെടേയുള്ള സാസ്കാരിക ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് ഇന്ത്യയില്‍ സ്വർണ വില്‍പ്പന വലിയ തോതില്‍ നടക്കുന്നത്. വിവാഹത്തിനും മറ്റും കടം എടുത്തു മറ്റും സ്വർണം വാങ്ങിക്കേണ്ട അവസ്ഥയിലേക്ക് വരെ ഇന്ത്യന്‍ കുടുംബങ്ങള്‍ എത്തുന്നുണ്ട്.

മെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ വരാനിരിക്കുന്ന വിവാഹ സീസണാണ് ഇന്ത്യയില്‍ ഏറ്റവും അധികം സ്വർണാഭരണങ്ങള്‍ വില്‍ക്കപ്പെടുന്ന സമയം. വില വർധനവ് സാധാരണ കുടുംബങ്ങളുടെ വാങ്ങല്‍ രീതികളെ വലിയ രീതിയില്‍ മാറ്റി മറിച്ചതോടെ കച്ചവടം കുറഞ്ഞേക്കുമെന്ന ആശങ്ക ജ്വല്ലറി ഉടമകള്‍ക്കിടയിലും ശക്തമാണ്.
ആളുകളെ ആകർഷിക്കാനായി പണിക്കൂലിയിലെ കുറവ്, ഭാരം കുറഞ്ഞ ആഭരണങ്ങള്‍, പഴയ ആഭരണങ്ങൾക്ക് പൂർണ്ണ മൂല്യം തുടങ്ങിയ ഓഫറുകളും ജ്വല്ലറികള്‍ പ്രഖ്യപിച്ച് തുടങ്ങിയിട്ടുണ്ട്. സ്വർണ വിലയിലെ വർധനവ് കാരണം വാങ്ങാന്‍ തീരുമാനിച്ച അളവില്‍ കുറവ് വരുത്തിയവരും നിരവധിയാണ്. 'എന്റെ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞ വർഷമാണ് കഴിഞ്ഞത്. ആ സമയത്ത് സ്വർണ്ണത്തിന്റെ വില ഗ്രാമിന് 6800 രൂപയായിരുന്നു. അവൾക്ക് 21 പവൻ സ്വർണ്ണം വിവാഹ സമ്മാനമായി നല്‍കാം എന്നതായിരുന്നു ഞങ്ങളുടെ തീരുമാനം. എന്നാല്‍ നിലവില വില വർധനവിന് കാരണം അത് സാധ്യമല്ല' വിവാഹിതയാകാന്‍ പോകുന്ന പെണ്‍കുട്ടിയുടെ അമ്മയായ ശാന്ത എന്ന വ്യക്തിയെ ഉദ്ധരിച്ചുകൊണ്ട് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.
സ്വർണം വാങ്ങുന്നതിന് പകരം ആ പകരം മകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാമെന്നാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നതെന്നും അവർ പറയുന്ന. വിവാഹ ആഭരണങ്ങളെക്കുറിച്ച് അച്ഛൻ തന്നോട് സംസാരിച്ചിരുന്നുവെന്നും വിലയിലെ ഏറ്റക്കുറച്ചിലുകൾ കാരണം സ്വർണ്ണത്തിന് പകരം പണം മതിയെന്ന് അഭിപ്രായപ്പെട്ടതായി ജൂണിൽ വിവാഹം കഴിക്കാൻ പോകുന്ന സ്വകാര്യ സ്ഥാപനത്തിലെ റിസപ്ഷനിസ്റ്റായ കെ. പ്രിയദർശിനി എന്ന പെണ്‍കുട്ടിയും പറയുന്നു.
ഈ വർഷം വിവാഹിതയാകാൻ പോകുന്ന തന്റെ മറ്റൊരു സുഹൃത്തും സ്വർണം വാങ്ങുന്നതിനുള്ള പണം കണ്ടെത്തുന്നതിനായി ബുദ്ധിമുട്ടുന്നുണ്ട്. ഒന്നിച്ചുള്ള ബാധ്യത താങ്ങാനാകാത്ത പലരും പ്രതിമാസം ഒരു ഗഡു എന്ന രീതിയില്‍ മുന്‍കൂർ തുക അടച്ച് സ്വർണ്ണം വാങ്ങുന്ന പദ്ധതിയില്‍ ചേരുന്നത് വർധിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർക്കുന്നു.
ആളുകള്‍ ഇത്തരത്തില സ്വർണം വാങ്ങാന്‍ മടിക്കുമ്പോള്‍ ജ്വല്ലറി ഉടമകള്‍ പറയുന്നത് വില ഇനിയും ഉയരും എന്ന് തന്നെയാണ്. അതായത് വില കുറയും എന്ന് വിചാരിച്ച് കാത്തുനില്‍ക്കുന്നതില്‍ അർത്ഥമില്ലെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. 'വില വർദ്ധനവ് ഉണ്ടാകുമ്പോഴെല്ലാം ഉപഭോഗം ചെറുതായി കുറയും. പക്ഷേ അക്ഷയ തൃതീയ സീസൺ വരുന്നതോടെ ഉപഭോഗം വർദ്ധിക്കും. സ്വർണം ഏറ്റവും സുരക്ഷിതമായ ഒരു നിക്ഷേപ മാർഗ്ഗമാണ്. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും വാങ്ങി പണമാക്കി മാറ്റാം' ജി ആർ ടി ജ്വല്ലേഴ്‌സിന്റെ മാനേജിംഗ് ഡയറക്ടർ ജിആർ ആനന്ദ് അനന്തപദ്മനാഭൻ ദ ഹിന്ദുവിനോട് പറഞ്ഞു.
ഭാരം കുറഞ്ഞ ആഭരണങ്ങള്‍ നിർമ്മിക്കുന്ന ഇപ്പോള്‍ വലിയ രീതിയില്‍ വർധിച്ചിട്ടുണ്ട്. മൂന്ന് പവന്‍ മുഴുവനായി ഉപയോഗിച്ച് നമുക്ക് ഒരു മാല നിർമ്മിക്കാം. ഇതേ മോഡല്‍ മാല തന്നെ രണ്ട് പവനോ അല്ലെങ്കില്‍ ഒന്നര പവനോ ഉപയോഗിച്ച് നിർമ്മിക്കാം. സ്വർണ്ണത്തിന്റെ പരിശുദ്ധിയെക്കുറിച്ച് ഇപ്പോൾ ഉപഭോക്താക്കൾക്ക് മികച്ച അവബോധമുണ്ട്. 14 കാരറ്റും, 18 കാരറ്റും ഉപയോഗിച്ച് നിർമ്മിച്ച ആഭരണങ്ങൾ ഇപ്പോള്‍ കൂടുതലായി വിറ്റുപോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications