സ്വർണം വാങ്ങുമ്പോള്‍ ഈ മണ്ടത്തരങ്ങള്‍ കാണിക്കുന്നവരാണോ നിങ്ങള്‍; എങ്കില്‍ കാശ് പോയത് തന്നെ
പവന് ഒരു ലക്ഷത്തിലേക്ക് അടുക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തെ സ്വർണ വിലയുള്ളത്. വില ഉയരുന്നത് സാധാരണക്കാർക്കിടയില്‍ ആശങ്ക സൃഷ്ടിക്കുമ്പോള്‍ തന്നെ സ്വർണം നൽകുന്ന മികച്ച റിട്ടേണുകളുടെ പശ്ചാത്തലത്തിൽ സ്വർണ നിക്ഷേപം കൂടുതൽ പ്രാധാന്യമർഹിക്കുന്നു. അസ്ഥിരമായ ലോകസാഹചര്യത്തിൽ സുരക്ഷിത ആസ്തികളോടുള്ള പ്രിയവും ഉത്സവകാല സ്വർണ വാങ്ങലിലെ വർധനവും ഡിമാന്‍ഡും വിലയും മുന്നോട്ട് കുതിക്കാന്‍ കാരണമായേക്കും.
ഓരോ തരി പൊന്നിനും ആയിരങ്ങള്‍ കൊടുക്കേണ്ടതിനാല്‍ തന്നെ സ്വർണം വാങ്ങുന്നവർക്ക് പ്രത്യേകമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്, പ്രത്യേകിച്ച് നിക്ഷേപ ലക്ഷ്യങ്ങളോടെ സ്വർണം വാങ്ങുന്നവർ. പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ സ്വർണം വാങ്ങുന്നവർക്കായി ചില ഉപദേശങ്ങള്‍ നല്‍കുകയാണ് ഇവിടെ. അതായാത് സ്വർണം വാങ്ങുമ്പോള്‍ ഒഴിവാക്കേണ്ട ചില സാധാരണ തെറ്റുകളെ കുറിച്ചാണ് ഇവിടെ പറയുന്നത്.

പരിശുദ്ധി പ്രധാനം
എത്രയൊക്കെ മാറ്റം വന്നുവെന്ന് പറഞ്ഞാലും ഇന്ത്യക്കാർ സ്വർണ നിക്ഷേപത്തിനായി പഴയ രീതിയായ സ്വർണാഭരണങ്ങൾ വാങ്ങുന്നത് ഇപ്പോഴും ശക്തമാണ്. ഉത്സവകാലത്ത് സ്വർണാഭരണങ്ങളുടെ ആവശ്യകത വർധിക്കാറുണ്ട്. എന്നാൽ, സ്വർണവില ഉയരുന്ന സാഹചര്യത്തിൽ സാധാരണക്കാരായ ആളുകളെ വിൽപ്പനക്കാർ പരിശുദ്ധി നോക്കേണ്ടതില്ലെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാന്‍ നോക്കും. ഇത് കുറഞ്ഞ പരിശുദ്ധിയുള്ള ആഭരണങ്ങൾ വാങ്ങുന്നതിലേക്ക് നയിക്കും. എന്നാല്‍ നിക്ഷേപം എന്ന നിലയില്‍ ഇത് നിങ്ങള്‍ക്ക് വലിയ നഷ്ടമാണ് വരുത്തിവെക്കുന്നത്.
സാധാരണയായി, സ്വർണാഭരണങ്ങൾ 22 കാരറ്റിലോ 18 കാരറ്റിലോ ആണ് നിർമ്മിക്കുന്നത്. വാങ്ങാന്‍ പോകുന്നവർ ആദ്യം ചെയ്യേണ്ടത് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) ഹാൾമാർക്ക് പരിശോധിക്കുകയാണ്. ബി ഐ എസ് ലോഗോ, സ്വർണത്തിന്റെ കാരറ്റും ഫൈനസും, ഹാൾമാർക്കിംഗ് സെന്ററിന്റെ മാർക്ക്, ജ്വല്ലറിയുടെ ഐഡന്റിഫിക്കേഷൻ മാർക്ക് എന്നിവയാണ് ഹാള്‍മാർക്കില്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍.
ചിലവ് എത്ര
നിക്ഷേപ ലക്ഷ്യത്തോടെ സ്വർണാഭരണങ്ങൾ വാങ്ങുന്നവർ ചിലവ് ശരിയായ രീതിയില്‍ കണക്കാക്കണം. ഇത് റിട്ടേണുകൾ ശരിയായ രീതിയില്‍ കണക്ക് കൂട്ടാന്‍ സഹായിക്കും. പലപ്പോഴും, നിക്ഷേപകർ ആഭരണങ്ങളുടെ പണിക്കൂലി മറക്കുന്നു. ജ്വല്ലറികൾ തോറും പണിക്കൂലി വ്യത്യസ്തമാണ്. സാധാരണയായി സ്വർണ മൂല്യത്തിന്റെ 8% മുതൽ 25% വരെയാണ് പണിക്കൂലി. ഉയർന്ന പണിക്കൂലെ നിക്ഷേപ റിട്ടേണുകളെ ബാധിക്കുമെന്നതിനാൽ, വാങ്ങുന്നവർ ചെലവുകൾ ശ്രദ്ധിക്കുകയും അമിത പണിക്കൂലെ ജ്വല്ലറികൾ തിരഞ്ഞെടുക്കുകയും വേണം.
ഉത്സവകാലത്ത് ആഭരണങ്ങൾ വാങ്ങുന്നത് പരമ്പരാഗതമാണെങ്കിലും, നിക്ഷേപത്തിന് പ്രാധാന്യം നല്‍കുന്നവർ സ്വർണ നാണയങ്ങളിലേക്കും കട്ടികളിലേക്കും മാറി ചിന്തിക്കണം. പ്രധാന ജ്വല്ലറികളുടെ വെബ്സൈറ്റുകൾ പ്രകാരം പലരുടേയും പണിക്കൂലി 3% മുതൽ 11% വരെ മാത്രമാണ്.
മാറി ചിന്തിക്കണം
ഇന്ത്യയിൽ ആഭരണങ്ങൾ, നാണയങ്ങൾ തുടങ്ങിയ ഭൗതിക സ്വർണം വാങ്ങുന്നത് പരമ്പരാഗതമാണെങ്കിലും, നിക്ഷേപ ലക്ഷ്യത്തോടെയുള്ളവർ നിക്ഷേപ രീതികൾ വൈവിധ്യവൽക്കരിക്കണം. അതായത് ഭൗതിക സ്വർണത്തേക്കാൾ കൂടുതൽ ലിക്വിഡിറ്റി, കുറഞ്ഞ ചെലവ്, എളുപ്പമുള്ള സംഭരണം എന്നിവ നൽകുന്ന നിക്ഷേപ രീതികൾ തിരഞ്ഞെടുക്കണം. ഭൗതിക സ്വർണവില ഇതിനകം റെക്കോർഡ് ഉയരത്തിലെത്തിയിരിക്കുന്നതിനാൽ, അധിക ചെലവുകൾ നിക്ഷേപ ചെലവ് വർധിപ്പിക്കുകയും ലാഭം കുറയ്ക്കുകയും ചെയ്യും.
ആഭരണങ്ങള്‍ക്ക് പകരം ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ETFs) അല്ലെങ്കിൽ ഡിജിറ്റൽ ഗോൾഡ് പരിഗണിക്കാം. അസോസിയേഷൻ ഓഫ് മ്യൂച്ച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (AMFI) ഡാറ്റ പ്രകാരം, ഗോൾഡ് ETF-കളിലേക്കുള്ള ഇൻഫ്ലോകൾ 282% വർധിച്ച് 2025 സെപ്റ്റംബറിൽ 8,363.13 കോടിയായിട്ടുണ്ട്.
സമ്മർദ്ദം പാടില്ല
തിരക്കുകള്‍ കാരണം സ്വർണ വാങ്ങുന്നവരില്‍ പലരും പലപ്പോഴും ആവേശകരമോ വികാരപരമോ ആയ തീരുമാനങ്ങൾ എടുക്കുന്നു. എന്നാൽ, തിരക്കിനിടയിലും സാമ്പത്തിക തീരുമാനങ്ങൾ ശരിയായി എടുക്കണം. ഒരിക്കലും മറ്റുള്ളവരുടെ സമ്മർദ്ദങ്ങള്‍ക്ക് വഴങ്ങരുത്. ഏതെങ്കിലും ഒരു ഓഫറുകളിൽ വീഴാതെ, ഒന്നിലധികം ഓഫറുകൾ താരതമ്യം ചെയ്ത് ചെലവുകൾ മനസ്സിലാക്കിയ ശേഷം മാത്രം വാങ്ങണം.
സ്വർണം വാങ്ങിയ ശേഷം പലർക്കും സംഭരണ ചെലവ് ഉണ്ടാകാം. വാങ്ങിയ സ്വർണ്ണം മിക്കവരും ബാങ്കുകളിലായിരിക്കും സൂക്ഷിക്കു. എന്നാല്‍ ബാങ്കുകൾ ലോക്കർ ചാർജുകൾ ഈടാക്കുകയും ഇത് മൊത്തം ചെലവ് വർധിപ്പിക്കുകയും ചെയ്യുന്നു. വാങ്ങുന്നവർ ലോക്കറിന്റെ വാർഷിക വാടക ചെലവ് മൊത്ത നിക്ഷേപ ചെലവിനോട് ചേർക്കണം.ഇത്തരം തെറ്റുകൾ ഒഴിവാക്കിയാൽ നിക്ഷേപം കൂടുതൽ ലാഭകരമാകും.












Click it and Unblock the Notifications