സ്വർണം വാങ്ങുന്നവർ ജാഗ്രതൈ, കല്ലുകളുടെ ഭാരവും വിലയുടെ കൂടെ ചേർക്കാം, തട്ടിപ്പ് നടക്കുന്നെന്ന് മുന്നറിയിപ്പ്
ഇറാനിലെ യുദ്ധം അവസാനിക്കാനുളള സാധ്യത മങ്ങിയതോടെ സ്വർണവില വീണ്ടും ഇടിഞ്ഞിരിക്കുകയാണ്. സംസ്ഥാനത്ത് ഇന്ന് രണ്ട് തവണയാണ് സ്വർണവിലയിൽ ഇടിവുണ്ടായത്. 2920 രൂപയാണ് ആകെ ഇന്ന് പവൻ വിലയിൽ കുറവുണ്ടായത്.
സ്വർണവില കുറഞ്ഞതോടെ ഇനിയും കൂടുന്നതിന് മുൻപ് വാങ്ങിയേക്കാം എന്ന് കരുതുന്നവരാണോ നിങ്ങൾ. എങ്കിൽ സ്വർണം വാങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് ലീഗൽ മെട്രോളജി വകുപ്പ് ഡെപ്യൂട്ടി കൺട്രോളർ ബി. മനോഹർ മുന്നറിയിപ്പ് നൽകുന്നു. ചില വ്യാപാരികൾ സ്വർണ്ണത്തോടൊപ്പം ആഭരണത്തിൽ പതിച്ചിരിക്കുന്ന കല്ലുകളുടെ ഭാരം കൂടി ചേർത്ത് വിൽക്കുന്നതടക്കമുള്ള തട്ടിപ്പുകൾ നടത്തുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
രത്നക്കല്ലുകൾ പതിപ്പിച്ച ആഭരണങ്ങൾ വാങ്ങുമ്പോൾ അവയുടെ തൂക്കം പ്രത്യേകം രേഖപ്പെടുത്താൻ ആവശ്യപ്പെടണമെന്ന് ബി മനോഹർ പറയുന്നു. തെറ്റിദ്ധാരണ പരത്തുന്ന പരസ്യങ്ങൾ നൽകുന്ന നഗരങ്ങളിലെ സ്വർണ്ണക്കടകളെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതിനാൽ പരിശുദ്ധിയും ഹാൾമാർക്കും ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണെന്നും ബി മനോഹർ ഓർമ്മിപ്പിച്ചു.

നിയമലംഘനം നടത്തിയ വ്യാപാരികൾക്കെതിരെ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 2025-26 സാമ്പത്തിക വർഷത്തിൽ എല്ലാത്തരം ഉൽപ്പന്നങ്ങളുടെയും കച്ചവടക്കാരുമായി ബന്ധപ്പെട്ട് 1,260 കേസുകളാണ് വകുപ്പ് രജിസ്റ്റർ ചെയ്തത്. ഇതിലൂടെ 46.4 ലക്ഷം രൂപ പിഴയായി ഈടാക്കി. കൂടാതെ, കഴിഞ്ഞ സാമ്പത്തിക വർഷം സ്റ്റാമ്പിംഗ് ഫീസായി 90.89 ലക്ഷം രൂപയും ലീഗൽ മെട്രോളജി വകുപ്പ് ശേഖരിച്ചു.
രാസവളങ്ങൾ, വിത്തുകൾ, മറ്റ് അവശ്യസാധനങ്ങൾ എന്നിവ വിൽക്കുന്ന വ്യാപാരികൾ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്നും തൂക്കത്തിലും വിലയിലും സുതാര്യത ഉറപ്പാക്കുന്നുണ്ടോ എന്നും പരിശോധിക്കാൻ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. സാധനങ്ങൾ വാങ്ങുമ്പോൾ ഏതെങ്കിലും തരത്തിലുള്ള വഞ്ചനയോ ക്രമക്കേടുകളോ ശ്രദ്ധയിൽപ്പെട്ടാൽ ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥരെ സമീപിക്കാൻ അദ്ദേഹം ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.
തട്ടിപ്പുകളിൽനിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി വിജയനഗരം, ശ്രീകാകുളം, പാർവതിപുരം-മാന്യം ജില്ലകളിലെ എല്ലാ നഗരങ്ങളിലും വകുപ്പ് ബോധവൽക്കരണ പരിപാടികൾ നടത്തിവരുന്നുണ്ടെന്ന് അദ്ദേഹം 'ദി ഹിന്ദു'വിനോട് പറഞ്ഞു.












Click it and Unblock the Notifications