സ്വർണം വാങ്ങിയവർക്ക് ബംപർ; അന്ന് ആ ബുദ്ധി തോന്നിയവരുടെ പോക്കറ്റില്‍ ഇന്ന് ലാഭം 7.8 ലക്ഷം
സ്വർണവിലയിലെ കുതിപ്പ് ആഭരണപ്രേമികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. 2000 ൽ വെറും 3212 രൂപ പവന് വില ഉണ്ടായിരുന്ന സ്വർണമാണ് ഇന്ന് 81,150 രൂപയിൽ എത്തി നിൽക്കുന്നത്. ഒരു പവൻ കൈയ്യിൽ കിട്ടണമെങ്കിൽ ജി എസ് ടി യും പണിക്കൂലിയുമെല്ലാം ചേർത്ത് പിന്നേയും കൊടുക്കണം ആയിരങ്ങൾ. ഇനി സ്വർണത്തിന്റെ പോക്ക് എങ്ങോട്ടാണ് എന്നതാണ് പ്രധാന ചോദ്യം? അതിന് മുൻപ് രണ്ടായിരം മുതൽ ഇങ്ങോട്ട് സ്വർണ വിലയിൽ വന്നിട്ടുള്ള വർധനവ് ഒന്ന് പരിശോധിക്കാം.
2000 ത്തിൽ മൂവായിരം രൂപയുണ്ടായിരുന്ന സ്വർണവില നാലായിരം തൊടാൻ പിന്നേയും എടുത്തു 5 വർഷം 2025 ൽ 4550 രൂപയായിരുന്നു വില, അഞ്ച് വർഷം കൊണ്ട് വെറും 1338 രൂപയുടെ മാത്രം വർധനവ്. 2009 ലാണ് ആദ്യമായി സ്വർണവില 11,000 കടന്നത്. 2015 ൽ 15,000 തൊട്ടു. 2019 ൽ സ്വർണ വില 25,000ത്തിന് മുകളിലെത്തി.

2020 ഓട് കൂടി സ്വർണവില 32,000ത്തിലെത്തി.അതായത് കൊവിഡിന് ശേഷം,. ആ വർഷം സ്വർണ വിലയിൽ 4120 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. എന്നാൽ 2020 നും 2025 നും ഇടയിൽ 49,040 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. അതായത് 25 വർഷത്തിനിടെ ഏകദേശം 77,828 രൂപയുടെ വർധനവ്. 2000ത്തിൽ 10 പവൻ സ്വർണം വാങ്ങിയിരുന്നെങ്കിൽ ഇന്ന് ലാഭം 7.8 ലക്ഷം വരെ.
പേടിക്കുകയേ വേണ്ട ഇനിയും മുകളിലേക്ക്
സ്വർണ വില ഇനിയും കത്തിക്കയറുമെന്നാണ് അനലിസ്റ്റുകൾ പ്രവചിക്കുന്നത്. ആഗോള-ഭൗമ-രാഷ്ട്രീയ സാഹചര്യങ്ങൾ സ്വർണ വിലയിലെ വൻ കുതിപ്പിന്റെ സൂചനയാണ് നൽകുന്നതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. കാരണങ്ങൾ നോക്കാം
യുഎസ് തൊഴിൽ ഡാറ്റ
നേരത്തെ റിപ്പോർട്ട് ചെയ്തതിനേക്കാൾ ഏകദേശം പത്ത് ലക്ഷത്തോളം തൊഴിലവസരങ്ങൾ കുറഞ്ഞുവെന്നാണ് യുഎസിലെ പുതിയ തൊഴിൽ കണക്കുകൾ വ്യക്തമാക്കുന്ന്. ഇത് സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നുണ്ട്. പ്രസിഡന്റ് ട്രംപിന്റെ കീഴിലുള്ള സർക്കാർ ചെലവുകളും ധനനയങ്ങളും സംബന്ധിച്ച അനിശ്ചിതത്വവും വിപണിയിലെ ആശങ്കകൾക്ക് ആക്കം കൂട്ടുന്നു.
റഷ്യ-യുക്രൈൻ യുദ്ധം
റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങൾ ഇതുവരേയും ഫലം കണ്ടില്ല. ചർച്ചകൾ ഒരു ചെറിയ വെടിനിർത്തലിന് വഴിയൊരുക്കിയെങ്കിലും പിന്നീട് സംഘർഷം രൂക്ഷമായി. ഇത് ആഗോള അരക്ഷിതാവസ്ഥ വർദ്ധിപ്പിക്കുകയും സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കാണുന്ന പ്രവണത കൂട്ടുകയും ചെയ്തു.
ദോഹയിലെ ഇസ്രായേൽ ആക്രമണം
ദോഹയിലെ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. യു.എസ്. പിന്തുണയുള്ള വെടിനിർത്തൽ ചർച്ചകൾക്കിടെ നടന്ന ഈ ആക്രമണത്തെ ഖത്തറും മറ്റ് അറബ് രാജ്യങ്ങളും ശക്തമായി അപലപിച്ചു. ഇത് സമാധാന ശ്രമങ്ങളെ സങ്കീർണ്ണമാക്കുകയും പ്രാദേശിക യുദ്ധഭീതി വർദ്ധിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. ഈ സംഘർഷം സ്വർണവില ഉയർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു.
ചൈന-റഷ്യ-ഇന്ത്യ കൂട്ടുകെട്ട്
ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിയിൽ, ചൈന, റഷ്യ, ഇന്ത്യ തുടങ്ങിയ അംഗരാജ്യങ്ങൾ ഒരു പുതിയ സാമ്പത്തിക ചട്ടക്കൂട് രൂപീകരിക്കുന്നത് ചർച്ച ചെയ്തിരുന്നു. യു.എസ്. നേതൃത്വത്തിലുള്ള സ്ഥാപനങ്ങൾക്ക് ബദൽ സൃഷ്ടിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
SCO രാജ്യങ്ങൾക്കായി ഒരു പുതിയ ഡെവലപ്‌മെന്റ് ബാങ്കും സാമ്പത്തിക സഹായവും പ്രസിഡന്റ് ഷി നിർദ്ദേശിച്ചു. ഇത് ആഗോള ഭരണ സംവിധാനം മാറ്റിയെഴുതാനുള്ള ചൈനയുടെ ശ്രമങ്ങളെയാണ് കാണിക്കുന്നത്. ഒരു ബഹുധ്രുവ ലോകക്രമത്തിലേക്കുള്ള ഈ മാറ്റം ഡോളറിന്റെ ശക്തിയെക്കുറിച്ചുള്ള സംശയങ്ങൾ ഉയർത്തുന്നു. ഇതിന്റെ ഭാഗമായി പല രാജ്യങ്ങളിലെയും കേന്ദ്ര ബാങ്കുകളും നിക്ഷേപകരും സ്വർണം വാങ്ങുന്നത് വർധിപ്പിച്ചിട്ടുണ്ട്.
ട്രംപിന്റെ താരിഫ് നയങ്ങൾ
യുഎസ് താരിഫുകൾ 1935-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ എത്തിനിൽക്കുകയാണ്. ഇത് ഉപഭോക്തൃ വില വർദ്ധിപ്പിക്കുകയും കുടുംബ വരുമാനം കുറയ്ക്കുകയും തൊഴിലില്ലായ്മ കൂട്ടുകയും ചെയ്തു. സാമ്പത്തിക സമ്മർദ്ദം മാന്ദ്യ ഭയം ഉയർത്തി, സ്വർണത്തെ കൂടുതൽ ആകർഷകമാക്കി.
ദുർബലമായ തൊഴിൽ ഡാറ്റയും ഉയർന്ന പണപ്പെരുപ്പവും കാരണം സെപ്റ്റംബർ 17-ന് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 25 പോയിന്റ് കുറയ്ക്കാനാണ് സാധ്യതയെങ്കിലും, 50 പോയിന്റ് വരെ കുറച്ചേക്കുമെന്ന പ്രവചനം ഉണ്ട്. പലിശ നിരക്ക് കുറയുന്നത് സ്വർണത്തിന് കൂടുതൽ ആകർഷകത്വം നൽകും.
ഇന്ത്യയിലും ചൈനയിലും, സ്വർണത്തോടുള്ള സാംസ്കാരിക ബന്ധങ്ങളും അനുകൂലമായ നിയമങ്ങളും കാരണം ഉപഭോക്തൃ ആവശ്യകത വർദ്ധിച്ചുവരുന്നുണ്ട്. വിവിധ വിപണി സാഹചര്യങ്ങളിൽ സ്വർണത്തിനുള്ള ശക്തമായ ആകർഷണം ഇത് എടുത്തു കാണിക്കുന്നുണ്ട്.












Click it and Unblock the Notifications