സ്വർണ വില 1 ലക്ഷം തൊടും, വിൽക്കാൻ പോയാൽ പെടും..വാങ്ങാൻ പോയാലും..ഇനി വിലയിലെ മാറ്റം ഇങ്ങനെ
തുടർച്ചയായ വിലയിടിവിന് ശേഷം സ്വർണ വില ഇന്നലെ വീണ്ടും കയറി. ഗ്രാമിന് 115 രൂപ കൂടി 11,515 രൂപയായി. 920 രൂപ ഉയർന്ന് 92,120 രൂപയാണ് പവന് വില. വില കുതിച്ചതോടെ വീണ്ടും ആശങ്കയിലായിരിക്കുകയാണ് ഉപഭോക്താക്കൾ. ഇനിയും വില കുതിച്ച് കയറുമോ അതോ സ്വർണം വാങ്ങാനായി കാത്തിരിക്കണോയെന്നെല്ലാമാണ് പലരുടേയും ആശങ്ക. വില ഒരു ലക്ഷത്തിലേക്ക് കുതിച്ചാലും സ്വർണത്തിന്റെ വില താഴേക്ക് ഇറങ്ങാൻ തന്നെയാണ് സാധ്യതയെന്ന് പറയുകയാണ് സാമ്പത്തിക വിദഗ്ധ മേരി ജോർജ്.
'സ്വർണത്തിന്റെ വില നേരെ താഴോട്ട് പോകില്ല, കയറിയും ഇറങ്ങിയും അങ്ങനെ പോകും, പക്ഷേ താഴേക്ക് തന്നെയാകും ഇനിയുള്ള പോക്ക്. ഒരു ലക്ഷത്തിന്റെ മുകളിൽ ഒക്കെ പോയെന്നിരിക്കും പക്ഷേ വീണ്ടും അത് താഴേക്ക് വരും, വന്നേ തീരൂ.

എന്ത് സംഭവിക്കും എന്ന് ഉറപ്പില്ലാത്ത ഒരു അൺസർട്ടൻ വേൾഡ് ആണ് ഈ വ്യാപാര യുദ്ധം മൂലം ട്രംപ് സൃഷ്ടിച്ചിരിക്കുന്നത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങാതിരിക്കില്ല എന്ന് തന്നെയാണ് നമ്മുടെ പ്രധാനമന്ത്രി പറഞ്ഞുകൊണ്ടിരിക്കുന്നത്. പക്ഷേ യുഎസ്സിൽ നിന്നും പ്രഷർ ഉണ്ട് ,അതിന്റെ ഫലമായിട്ട് തീർച്ചയായിട്ടും വരും കാലങ്ങളിലേക്ക് റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വെട്ടി കുറയ്ക്കാമെന്ന് കേന്ദ്രം സമ്മതിച്ചിട്ടുണ്ട്. അത് പതുക്കെ പതുക്കെ പുറത്തുവരികയാണ്.
ഇപ്പോൾ യുഎസ്സും അമേരിക്കയും ഇന്ത്യയും തമ്മിൽ വ്യാപാര ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്. അമേരിക്കയുമായി ട്രേഡ് സർപ്രസ് ഉള്ള രാജ്യമാണ് ഇന്ത്യ. ആ രാജ്യത്തെ പിണക്കി നിർത്തിയാൽ ഇവിടെയുള്ള വ്യാപാര വ്യവസായ സ്ഥാപനങ്ങളും അതുമൂലം സൃഷ്ടിക്കപ്പെടുന്ന തൊഴിലുകളുമാണ് അനുഭവിക്കുക. അതുകൊണ്ട് അമേരിക്കയെ പിണക്കുക എന്നുള്ളതല്ല നമ്മുടെ സമ്പദ്ഘടനയുടെ ആവശ്യങ്ങൾ നിറവേറ്റപ്പെടുമോ എന്നുള്ളതാണ് നമ്മളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടത്. അതുകൊണ്ട് തന്നെയാണ് പ്രധാനമന്ത്രി ഇങ്ങനെ ഒരു കരാറിലേക്ക് തയ്യാറായത്. അപ്പോൾ ട്രമ്പിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.
ട്രമ്പിന്റെ വഴിയെ ഒരു പരിധി വരെയെങ്കിലും ഇന്ത്യ മുന്നേറുന്നു, ചൈനയും മുന്നേറുന്നു, ആ മുന്നേറ്റം തുടരുന്ന പക്ഷം അതിപ്പോ ഒരു എഗ്രിമെന്റിൽ എത്തിയിട്ടില്ല ആ അനിശ്ചിതത്വം കൊണ്ടാണ് സ്വർണത്തിന്റെ വില വീണ്ടും കൂടിയത്. സ്റ്റോക്ക് മാർക്കറ്റിൽ വലിയ ഇടിവാണ് ഇന്നലെ രേഖപ്പെടുത്തിയത്.
സ്വർണത്തിന്റെ വില കയറി, ഓഹരികളുടെ വില ഇടിഞ്ഞു അപ്പോ അത് കാണിക്കുന്നത് എന്താണ് ഓഹരി വിശ്വസനീയമല്ല, അതായത് ആഗോളതലത്തിലുള്ള കരാറുകൾ നേരെയാകുന്നതുവരെ സ്വർണം തന്നെയാണ് വിശ്വസിക്കാവുന്ന അസറ്റ് .അമേരിക്കൻ ഡോളറും അല്ല ഓഹരിവിപണിയും അല്ല എന്ന ധാരണ കൊണ്ടാണ് ഓഹരിവിപണി ഇടിഞ്ഞത്', മേരി ജോർജ് വ്യക്തമാക്കി.
സ്വർണ വില കൂടുന്നതിന് അനുസരിച്ച് നാട്ടിൽ സ്വർണം വിറ്റ് പണം നേടാൻ പലരും ശ്രമിക്കുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ സ്വർണം വിൽക്കാൻ എത്തുന്നവർ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലായിരിക്കുകയാണെന്നാണ് വിപണിയിൽ നിന്നും വരുന്ന വാർത്തകൾ. വില കൂടുമ്പോൾ കൂട്ടത്തോടെ വിൽക്കാനെത്തുകയാണ് ആളുകൾ എന്നും അതുകൊണ്ട് തന്നെ പണം നൽകാൻ സാധിക്കുന്നില്ലെന്നും വ്യാപാരികൾ പറയുന്നു. ഇത് വിൽക്കാനെത്തുന്നവർക്ക് കനത്ത നഷ്ടമാണ് വരുത്തുന്നത്. ഒരു പവൻ വിൽക്കുമ്പോൾ പോലും ആയിരങ്ങളുടെ നഷ്ടം ഉപഭോക്താക്കൾ നേരിടേണ്ടി വരുന്നുണ്ട്.
ഇനിയും സ്വർണ വില കൂടുമെന്ന് പ്രതീക്ഷിച്ച് ആഭരണ വാങ്ങി വെയ്ക്കുന്നവര്‍ക്ക് വ്യാപാരികൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. നിക്ഷേപ ലക്ഷ്യമാണെങ്കിൽ ആഭരണത്തിന് പകരം നാണയങ്ങളും സ്വർണക്കട്ടികളും വാങ്ങാനാണ് വ്യാപാരികൾ ഉപദേശിക്കുന്നത്.












Click it and Unblock the Notifications