സ്വർണവിലയെ എങ്ങനെ നേരിടും: ബുദ്ധിമാന്മാർ പയറ്റുന്നത് ഈ തന്ത്രം; പക്ഷെ ഒരു വിട്ടുവീഴ്ച വേണം
സ്വർണവിലയില്‍ സമീപകാലത്തുണ്ടായ വർധനവ് ആളുകളെ വലിയ തോതില്‍ സ്വർണത്തില്‍ നിന്നും പിന്‍വലിഞ്ഞിരിക്കുകയാണ്. വിവാഹ ആവശ്യങ്ങള്‍ക്കും മറ്റും സ്വർണം വാങ്ങുന്നവർ അളവില്‍ വലിയ തോതില്‍ കുറവ് വരുത്തിയിരിക്കുന്നതായി ജ്വല്ലറി ഉടമകള്‍ തന്നെ വ്യക്തമാക്കുന്നു. അതോടൊപ്പം തന്നെ ആഭരണങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ആളുകള്‍ 22 കാരറ്റിന് പകരം 18 കാരറ്റ് സ്വർണാഭരണങ്ങളിലേക്ക് മാറുന്നതായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഇന്ത്യൻ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഒ. ആഷർ വ്യക്തമാക്കുന്നത്.
2025-ൽ മാത്രം അന്താരാഷ്ട്ര തലത്തില്‍ സ്വർണ വില 25 ശതമാനത്തിലധികമാണ് വർധിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടെ കണക്ക് എടുക്കുകയാണെങ്കില്‍ വില 45 ശതമാനത്തോളം ഉയർന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വിലക്കയറ്റം ഉപഭോക്താക്കളെ സ്വർണാഭരണ വാങ്ങലിൽ നിന്നും നിക്ഷേപത്തിൽ നിന്നും പിന്തിരിപ്പിക്കുന്നുണ്ട്. ഉദാഹരണത്തിന് മലബാർ ഗോൾഡിന്റെ മൊത്തം ആഭരണ വിൽപ്പന മൂല്യം വർധിച്ചിട്ടുണ്ടെങ്കിലും, ഓരോ ഉപഭോക്താവിന്റെയും വാങ്ങൽ അളവ് കുറഞ്ഞതായി ആഷർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

" വില കൂടുന്നുണ്ടെങ്കിലും ഒരു ലക്ഷം രൂപ ബജറ്റുള്ള ഒരു ഉപഭോക്താവിന് അതിനപ്പുറം ചെലവഴിക്കാൻ കഴിയില്ല. അതിനാൽ, ഡിസൈനുകൾ മാറ്റമില്ലാതെ നിലനിർത്തിക്കൊണ്ട് ഭാരം കുറഞ്ഞ ആഭരണങ്ങൾ നിർമിക്കുകയാണ് ഞങ്ങൾ. ഇത് ഉപഭോക്താക്കളുടെ ആഗ്രഹങ്ങൾക്ക് വിട്ടുവീഴ്ച വരുത്താതെ ബജറ്റിനുള്ളിൽ നിൽക്കാൻ സഹായിക്കുന്നു," ആഷർ വിശദീകരിച്ചു.
ചില പ്രദേശങ്ങളിൽ 22 കാരറ്റിൽ നിന്ന് 18 കാരറ്റ് ആഭരണങ്ങളിലേക്ക് ഉപഭോക്താക്കൾ വലിയ തോതില്‍ മാറുന്നതായും ഞങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിർമിച്ച് ലോകത്തിന് വിപണനം ചെയ്യുക എന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ. 13 രാജ്യങ്ങളിൽ ഞങ്ങൾ നിലവില്‍ പ്രവർത്തിക്കുന്നു. പ്രധാനമന്ത്രിയുടെ ദർശനത്തിനനുസരിച്ച് ബിസിനസുകൾ പ്രവർത്തിച്ചാൽ, 1 ട്രില്യൺ ഡോളർ കയറ്റുമതി ലക്ഷ്യം 100 ശതമാനം നേടാമെന്ന് ഞാൻ വിശ്വസിക്കുന്നു- 2025-26ൽ 1 ട്രില്യൺ ഡോളറിന്റെ കയറ്റുമതി ലക്ഷ്യം സാധ്യമാണെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷൻസിന്റെ (FIEO) പ്രവചനത്തെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു.
അതേസമയം, സ്വർണവിലയിലെ പ്രവചനം അസാധ്യമാണെന്നാണ് മലബാർ ഗ്രൂപ്പിന്റെ ചെയർമാൻ എം പി അഹമ്മദ് വ്യക്തമാക്കിയത്. 'സ്വർണ വിലയുടെ ഭാവി പ്രവചനാതീതമാണ്. എന്നാൽ, ട്രംപിന്റെ ടാരിഫ് നയങ്ങളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും വില വർധനവിന് കാരണമായി. കഴിഞ്ഞ 25-30 വർഷമായി സ്വർണ വിലയിൽ സ്ഥിരമായ വർധന ഉണ്ടായിട്ടുണ്ട്, ഇത് ഉപഭോക്തൃ വിശ്വാസം വർധിപ്പിക്കുന്നു' എം പി അഹമ്മദ് പറഞ്ഞു.
താരിഫ് ഭീഷണിയില്‍ ചെറിയ ആശ്വാസമുണ്ടെങ്കിലും ലോകമെമ്പാടുമുള്ള സർക്കാരുകളും കേന്ദ്ര ബാങ്കുകളും സ്വർണ ശേഖരം വർധിപ്പിക്കുന്നത് ഡിമാന്‍ഡ് വർധിക്കാന്‍ ഇടയാക്കുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) യുടെ വിദേശനാണ്യ ശേഖരത്തിൽ സ്വർണത്തിന്റെ പങ്ക് 2021 മാർച്ചിൽ 5.87 ശതമാനമായിരുന്നെങ്കില്‍ 2025 മാർച്ചിൽ അത് 11.70 ശതമാനമായി ഉയർന്നു. 2024 സെപ്റ്റംബറിൽ ഇത് 9.32 ശതമാനമായിരുന്നു.
കേരളത്തിലെ ഇന്നത്തെ സ്വർണ വില
കേരളത്തിൽ ഇന്ന് സ്വർണവിലയിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന്റെ വില 320 രൂപ കുറഞ്ഞ് 71,160 രൂപയായി. ഒരു ഗ്രാം സ്വർണത്തിന്റെ വില 40 രൂപ കുറഞ്ഞ് 8895 രൂപയിലുമെത്തി. ഈ മാസം 15-ന് സ്വർണവില 68880 രൂപയിലേക്ക് ഇടിഞ്ഞിരുന്നു. ഒറ്റയടിക്ക് 1560 രൂപ കുറഞ്ഞതോടെ, ഒരു ഇടവേളയ്ക്ക് ശേഷം സ്വർണവില ആദ്യമായി 70,000 രൂപയ്ക്ക് താഴെ എത്തി. എന്നാൽ പിന്നീടുള്ള ദിവസങ്ങളില്‍ സ്വർണ വില മുകളിലേക്ക് എത്തി. അവിടെ നിന്നാണ് ആശ്വാസമായി ഇന്നും ഇന്നലെയുമായിട്ടുണ്ടായ ഇടിവ്.












Click it and Unblock the Notifications