'സ്വർണം ഗ്രാമിന് 5000 രൂപയ്ക്ക് വാങ്ങാം, പവന് 40,000 രൂപ, ഒരു നഷ്ടവും വരില്ല';വ്യാപാരി പറയുന്നു
സ്വർണ വില ഇനിയും കുതിക്കുമെന്ന് സ്വർണ വ്യാപാരിയും ഓൾ കേരള ഗോൾഡ് മെർച്ചൻ്റ്സ് അസോസിയേഷൻ അംഗവുമായ ജസ്റ്റിൻ പാലത്ര. ആഗോള ഭൌരമരാഷ്ട്രീയ സാഹചര്യങ്ങൾ കൂടുതൽ സങ്കീർണമാകുകയാണ്. കേരളത്തിലാണെങ്കിൽ ഓണം അടുത്തുവരുന്നു, ഇതെല്ലാം സ്വർണ വിലയെ മുകളിലേക്ക് നയിക്കുകയേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിൻ പാലത്രയുടെ വാക്കുകളിലേക്ക്
'കേരളത്തിലെ സ്വർണവില ഇനി മുന്നോട്ട് തന്നെയാണ് . ഒന്നാമത്തെ കാര്യം യുദ്ധം അവസാനിച്ചിട്ടില്ല, അവസാനിക്കാൻ ഉള്ള നീക്കങ്ങളും കാണുന്നില്ല. മാത്രമല്ല യു.എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തിയേക്കും എന്ന ചർച്ചകളുണ്ടായിരുന്നു, അതും നടന്നില്ല. ഇതോടെ നിക്ഷേപകരെല്ലാവരും വീണ്ടും സ്വർണത്തിലേക്ക് തിരിഞ്ഞു. മാത്രമല്ല വിവിധ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകൾ അവരുടെ ശേഖരത്തിലേക്ക് സ്വർണം വാങ്ങിക്കൂട്ടുകയാണ്. ഇത് ഡിമാൻ്റ് കൂട്ടുകയും വില ഉയർത്തുകയും ചെയ്യും.

കേരളത്തിൽ ഇപ്പോൾ ഇനി ഓണം സീസൺ വരികയാണ്. അപ്പോൾ സ്വാഭാവികമായും അതും വില ഉയരാൻ ഒരു കാരണമാണ്. അതുകൊണ്ട് ഇനി സ്വർണവില പെട്ടെന്ന് താഴുകയില്ല, കുതിക്കുക തന്നെ ചെയ്യും. സ്വർണം വിൽക്കാൻ ഉദ്ദേശിക്കുന്നവരെ സംബന്ധിച്ചത്തോളം വില ഇനിയും കൂടും എന്ന പ്രതീക്ഷയിലാണ്. അതുകൊണ്ട് ആണ് സ്വർണ വിൽപന ഇപ്പോൾ അൽപം കുറഞ്ഞ് നിൽക്കുന്നത്. വില കുറച്ച് ദിവസം കൂടി ഉയർന്ന് സ്റ്റഡിയായി നിൽക്കുകയാണെങ്കിൽ തീർച്ചയായും ആളുകൾ സ്വർണം വിൽക്കാൻ വരും.
വ്യാപാര മേഖലയെ സംബന്ധിച്ചിടത്തോളം ഈ വിലക്കൂടുതൽ വ്യാപാരത്തെ ശരിക്കും ബാധിക്കും, കച്ചവടങ്ങൾ കുറയും. ഈ സാഹചര്യത്തിൽ ജനങ്ങൾക്ക് പ്രാപ്യമായ രീതിയിലുള്ള 18 കാരറ്റും 14 കാരറ്റും 9 കാരറ്റുമൊക്കെ ഉള്ള ആഭരണങ്ങൾ വ്യാപാരികൾ കൂടുതലായി എത്തിക്കുന്നുണ്ട്. 9 കാരറ്റൊക്കെ വാങ്ങിക്കുകയാണെങ്കിൽ ഗ്രാമിന് 5000 രൂപയേ ഉള്ളൂ. 14 കാരറ്റ് മേടിക്കുകയാണെങ്കിൽ 7500 രൂപയും 18 കാരറ്റിന് 11,100 രൂപയും.
പണ്ട് നമുക്ക് 22 കാറ്റ് അല്ലാതെയുള്ള സ്വർണം വാങ്ങുന്ന ഒരു രീതി കേരളത്തിലെ ജനങ്ങൾക്ക് ഇല്ലമായിരുന്നു. എന്നാൽ വില കൂടുന്നതിന് അനുസരിച്ച് ഇപ്പോൾ 18 കാരറ്റിലേക്ക് ഒത്തിരിയധികം ആളുകൾ മാറിയിരിക്കുന്നു. അതുപോലെതന്നെ ഇനി 14 കാരറ്റ് വന്നാലും ഒൻപത് കാരറ്റ് വന്നാലും അതൊക്കെ ജനങ്ങൾ സ്വീകരിക്കും എന്നുള്ളതിൽ തർക്കമൊന്നുമില്ല. കാരണം സാഹചര്യം അതാണ്. ഞങ്ങളും അത് മനസിലാക്കിക്കൊണ്ട് 18ഉം 9 ഉം കാരറ്റ് ഒക്കെ ഉണ്ടാക്കാൻ തുടങ്ങിയിരിക്കുകയാണ്.
ജനങ്ങൾക്കൊരു സംശയമുണ്ട് കുറഞ്ഞ കാരറ്റിലുള്ള ആഭരണങ്ങൾ കളിപ്പീരാണ് ഞങ്ങൾക്ക് നഷ്ടമല്ലേ എന്നൊക്കെ. ഒരിക്കലും നഷ്ടമല്ല.കാരണം 18 കാരറ്റ് വാങ്ങുമ്പോൾ കുറഞ്ഞ വിലയിൽ സ്വർണം കിട്ടും, തിരിച്ച് കൊടുക്കുമ്പോൾ അതിന് അനുസരിച്ചുള്ള വില കിട്ടും. അതുകൊണ്ട് ജനങ്ങളെ സംബന്ധിച്ചിടത്തോളം കുറഞ്ഞ കാരറ്റ് ആഭരണങ്ങൾ വാങ്ങുമ്പോൾ ഒരു ധൈര്യക്കുറവും കാണിക്കേണ്ട കാര്യമില്ല, ധൈര്യമായിട്ട് വാങ്ങാം, എപ്പോൾ വേണമെങ്കിലും വിൽക്കാം അതിന്റെ വില തിരിച്ചു കിട്ടും, ഒരു സംശയവും വേണ്ട.
നിലവിലെ സർക്കാരിൽ നിന്ന് സ്വർണ വ്യാപാരികൾക്ക് ഒരു സഹായവും ലഭിക്കുന്നില്ല. മുഖ്യമന്ത്രി ഈ ബഡ്ജറ്റിൽ ഒരു കാര്യം പറഞ്ഞിട്ടുണ്ട് , ഒരു ഗ്ലോബൽ ഗോൾഡ് പാർക്ക് തുടങ്ങും എന്ന് . അത് നല്ല കാര്യം തന്നെയാണ്. അത് തൃശ്ശൂരോ എറണാകുളോ കോൺസൻട്രേറ്റ് ചെയ്യണം എന്ന് ആഗ്രഹിക്കുന്നു. പക്ഷേ അത് കോടികളുടെ ചിലവുള്ളതാണ് ഗവൺമെന്റിന്റെ ശരിയായ സപ്പോർട്ട് വന്നാൽ മാത്രമേ അത് നടക്കൂ.ഇപ്പോൾ തൊഴിലാളികളെ സംബന്ധിച്ചെടുത്തോളം കുറച്ച് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ ഉണ്ടാക്കുന്ന ആഭരണങ്ങൾ നമുക്ക് ഇവിടെ തന്നെ നിർമ്മിക്കാൻ കഴിയും. അങ്ങനെ വരുമ്പോൾ നികുതി വരുമാനം ശരിക്കും വർദ്ധിക്കും .സ്വർണ പണിക്കാരെ സംബന്ധിച്ചോളം അവർക്ക് ജോലി ലഭിക്കുന്ന ഒരു അവസരം കൂടി സൃഷ്ടിക്കാൻ കഴിയും', ജസ്റ്റിൻ പാലത്ര പറഞ്ഞു.




Click it and Unblock the Notifications