സ്വർണത്തിന്റെ കാര്യത്തിലെ യുഎഇക്കാർ കളിമാറ്റി; 200-250 ദിർഹം മതി: ഇന്ന് അല്ല, നേട്ടം നാളെ
ദുബായ്: കഴിഞ്ഞ ആറുമാസത്തിനിടെ സ്വർണവില കുത്തനെ ഉയർന്നതോടെ, യു എ ഇയിലെ നിക്ഷേപകർ പരമ്പരാഗത രീതിയിൽ നിന്ന് മാറി പുത്തന്‍ രീതികള്‍ തേടുന്നു. 'ഫ്രാക്ഷണൽ ഓണർഷിപ്പ്' അഥവാ 'ടോക്കനൈസേഷൻ' എന്ന രീതിയാണ് ഇപ്പോള്‍ വ്യാപകമായി വരുന്നത്. പ്രതിമാസം 200-250 ദിർഹം വരെ ജ്വല്ലറികൾ, ട്രേഡിംഗ് ആപ്പുകൾ, ബാങ്കുകൾ എന്നിവയുടെ സഹായത്തോടെ ഈ സംവിധാനത്തിലേക്ക് നിക്ഷേപിക്കുന്നു. 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 360-380 ദിർഹം എന്ന നിലയിലായതോടെ, 'ഫ്രാക്ഷണൽ ഓണർഷിപ്പ്' കൂടുതൽ ശ്രദ്ധ നേടുകയും ചെയ്യുന്നു.
എന്താണ് ഫ്രാക്ഷണൽ ഓണർഷിപ്പ്
ഫ്രാക്ഷണൽ ഓണർഷിപ്പ് (Fractional Ownership) അല്ലെങ്കിൽ ടോക്കനൈസേഷൻ (Tokenization) എന്നത് ഒരു ആസ്തി (ഉദാഹരണത്തിന്, റിയൽ എസ്റ്റേറ്റ്, കലാസൃഷ്ടികൾ, അല്ലെങ്കിൽ മറ്റ് മൂല്യവത്തായ വസ്തുക്കൾ) ചെറിയ ഭാഗങ്ങളായി (fractions) വിഭജിച്ച്, അവയെ ഡിജിറ്റൽ ടോക്കണുകളായി (tokens) മാറ്റി, ഒന്നിലധികം വ്യക്തികൾക്ക് ആ ആസ്തിയിൽ ഭാഗിക ഉടമസ്ഥാവകാശം നേടാൻ അനുവദിക്കുന്ന ഒരു പ്രക്രിയയാണ്.

ഒരു കിലോ സ്വർണബാറിന്റെ ചെറിയ ഭാഗം പോലും സ്വന്തമാക്കാവുന്ന ഈ ടോക്കനൈസ്‌ഡ് നിക്ഷേപരീതി, സാധാരണ നിക്ഷേപകർക്കും അവസരം നല്‍കുന്നു എന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ കുറച്ച് ആഴ്ചകളായി, 250 ദിർഹം വരെ നിക്ഷേപം സ്വർണത്തിൽ നടത്തുന്നത് വലിയ ട്രെൻഡായി മാറിയിട്ടുണ്ട്. ചിലർ ദുബായ് റിയൽ എസ്റ്റേറ്റിലേക്കും ടോക്കനൈസേഷൻ വഴി 2000 ദിർഹം മുതൽ നിക്ഷേപം ആരംഭിക്കുന്നുണ്ടന്നും ഗള്‍ഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
"ഫ്രാക്ഷണൽ നിക്ഷേപം വഴി വലിയ തുക ആവശ്യമില്ലതെ ഓരോ മാസവും ചെറിയ തുക നിക്ഷേപിച്ച്, ക്രമേണ സ്വർണം ശേഖരിക്കാം," എന്ന് റാക്‌ബാങ്ക് സിഇഒ റഹീൽ അഹമ്മദ് വ്യക്തമാക്കുന്നു. സമ്പന്നർക്കിതു നിക്ഷേപമാണെങ്കില്‍ സാധാരണക്കാർ ഇതിനെ ഒരു സേവിംഗ്സ് മാർഗമായി ഉപയോഗിക്കുന്നു. ലളിതവും സുരക്ഷിതവുമായ മാര്‍ഗം എന്ന നിലയില്‍ ഇത് കൂടുതല്‍ ജനപ്രിയവുമാണ്.
റാക്‌ബാങ്കിന്റെ ആപ്പിലൂടെയുള്ള ഈ സംവിധാനത്തിൽ 7,000-8,000 പുതിയ ഉപഭോക്താക്കളെ അവർ നേടുകയും ചെയ്തു. ആവശ്യമെങ്കിൽ ഉപഭോക്താക്കൾക്ക് ഈ നിക്ഷേപം തൽക്ഷണം പണമാക്കി മാറ്റാനും കഴിയും. 2024 ഒക്ടോബറിൽ ആദ്യമായി ദുബായിൽ സ്വർണം ഗ്രാമിന് 300 ദിർഹം താണ്ടി. ഇപ്പോൾ അത് 380 ദിർഹത്തിന് മുകളിലാണ്. ഇതോടെ ജ്വല്ലറികളിലെ പരമ്പരാഗത ഡിമാൻഡ് കുറഞ്ഞുവെങ്കിലും, ഫ്രാക്ഷണൽ നിക്ഷേപം കൂടുതൽ പേർ സ്വീകരിക്കുന്നുണ്ട് എന്ന് ദി ബ്ലോക്ക് സ്ഥാപകൻ ഫർബോദ് സദേഗിയനും പറഞ്ഞു. ഈ സംവിധാനം ഞങ്ങൾ ഒരുപാട് മുമ്പ് അവതരിപ്പിച്ചിരുന്നുവെങ്കിലും, കഴിഞ്ഞ 6-8 മാസത്തിനിടെയാണ് അതിന്റെ വൻ സ്വീകരണം അനുഭവപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications