സ്വർണാഭരണങ്ങളുടെ ഇറക്കുമതിക്ക് നിയന്ത്രണവുമായി സർക്കാർ: പക്ഷെ യുഎഇക്ക് മാത്രം ബാധകമല്ല
ഡല്‍ഹി: സ്വർണാഭരണ വിപണയില്‍ കൂടുതല്‍ പിടിമുറുക്കി കേന്ദ്ര സർക്കാർ. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന ചില പ്രത്യേകയിനം സ്വർണാഭരണങ്ങള്‍ക്ക് സർക്കാർ കഴിഞ്ഞ ദിവസം മുതല്‍ നിയന്ത്രണമേർപ്പെടുത്തി. മുത്തുകളും കല്ലുകളും പതിക്കാത്ത, സ്വർണംകൊണ്ട് നിർമിച്ച ആഭരണങ്ങളുടെയും സ്വർണത്തില്‍ നിർമിച്ച മറ്റ് വസ്തുക്കളുടേയും ഇറക്കുമതിക്കാണ് നിയന്ത്രണം. ആവശ്യേതര വസ്തുക്കളുടെ ഇറക്കുമതി തടയുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ പുതിയ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.
ഇത്തരം സ്വർണ ഉല്‍പന്നങ്ങള്‍ ഇനി രാജ്യത്തേക്ക് ഇറക്കുമതി ചെയ്യണമെങ്കില്‍ പ്രത്യേക ലൈസന്‍സ് സ്വന്തമാക്കേണ്ടി വരും. കേന്ദ്രസർക്കാർ നേരിട്ടാണ് ഈ ലൈസന്‍സ് അനുവദിക്കുക. ഇന്ത്യ-ആസിയാന്‍ സ്വതന്ത്ര വ്യാപാര ഉടമ്പടി നില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്തോനേഷ്യയില്‍ നിന്നുള്ള ഇറക്കുമതി വലിയ തോതില്‍ വർധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ പുതിയ നിയന്ത്രണം ഏർപ്പെടുത്താന്‍ തയ്യാറായതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇന്തോനേഷ്യയില്‍ നിന്നും നികുതി ഇളവുകളോടെ എത്തുന്ന വന്‍തോതിലുള്ള സ്വർണം ഇന്ത്യയില്‍ ഉരുക്കി ആഭരണങ്ങളാക്കി വിപണിയില്‍ എത്തിക്കുന്നുണ്ട്. ഇതിലൂടെയുണ്ടാവുന്ന നികുതി നഷ്ടം കുറയ്ക്കുകയാണ് സർക്കാർ ലക്ഷ്യം. അതേസമയം, ഇന്ത്യ-യു.എ.ഇ സ്വതന്ത്ര വ്യാപാരക്കരാർ പ്രകാരമുള്ള ഇറക്കുമതിക്ക് പുതിയ നിയന്ത്രണം ബാധകമായിരിക്കില്ലെന്നാണ് വിദേശ വ്യാപാര ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചത്.
2023-24 സാമ്പത്തിക വർഷത്തില്‍ രാജ്യത്തേക്കുള്ള സ്വർണ ഇറക്കുമതിയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. വില വർധനവ് തന്നെയാണ് പ്രധാന കാരണം. ഏപ്രിൽ-മേയ് മാസങ്ങളിൽ മുത്തുകൾ, വിലയേറിയ രത്നക്കല്ലുകൾ എന്നിവയുടെ ഇറക്കുമതി 25.36 ശതമാനം ഇടിഞ്ഞ് 400 കോടി ഡോളറായെന്നാണ് കണക്ക്. ഈ മാസങ്ങളിലെ സ്വർണ ഇറക്കുമതി 40 ശതമാനം കുറഞ്ഞ് 470 കോടി രൂപയുമായി. സമാനായ രീതിയില്‍ മൊത്തത്തിലുള്ള ചരക്ക് ഇറക്കുമതിയില്‍ നിയന്ത്രണമുണ്ടായിട്ടുണ്ട്.
ജിഎസ്ടി കൗൺസിൽ തീരുമാനം
അതേസമയം, രണ്ട് ലക്ഷം രൂപയ്ക്ക് മുകളില്‍ മൂല്യമുള്ള സ്വർണം സംസ്ഥാനത്തിനകത്ത് കൊണ്ടുപോകുന്നതിനും സർക്കാർ കഴിഞ്ഞ ദിവസം പുതിയ നിയന്ത്രണം ഏർപ്പെടുത്തി. സ്വർണം കൊണ്ടുപോകുന്നതിന് അംഗീകൃത രേഖയോ, ഇ- വേ ബില്ലോ നിർബദ്ധമാണെന്നാണ് കഴിഞ്ഞ ദിവസം ചേർന്ന ജിഎസടി കൌണ്‍സില്‍ യോഗം വ്യക്തമാക്കിയത്. നിലവിലെ സാഹചര്യത്തില്‍ നാല് പവന്‍ സ്വർണം കൊണ്ടുപോകുന്നതിന് പോലും പുതിയ നിർദേശം ബാധകമാവും.
രേഖകളില്ലാത്ത സ്വർണം പിടികൂടിയാല്‍ നികുതി തട്ടിപ്പിന് കേസെടുക്കും. പിന്നീട് സ്വർണം വിട്ടു കിട്ടണമെങ്കിലും നികുതിയും പിഴയും അടക്കേണ്ടി വരും. സ്വർണം എവിടേക്ക് കൊണ്ടു പോകുന്നു, വില്‍ക്കാനുള്ളതാണോ, വില്‍പ്പന നടത്തിയതാണോ, ഓർഡർ അനുസരിച്ച് ആഭരണങ്ങൾ നിർമ്മിച്ച് നൽകിയതാണോ എന്ന് വ്യക്തമാക്കുന്ന രേഖകള്‍ കൈവശമുണ്ടായിരിക്കണം.
അതേസമയം, ഈ നിർദേശത്തിനെതിരെ വ്യാപാരികള്‍ വലിയ പ്രതിഷേധമാണ് നടത്തുന്നത്. ആഭരണ നിർമാണം പല ഘട്ടങ്ങളിലായി വിവിധയിടങ്ങളിലായിട്ടാണ് നടക്കുന്നത്. ഈ സാഹചര്യത്തിൽ സ്വർണത്തിന് ഇ-വേബിൽ പറ്റില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. രണ്ടു ലക്ഷം രൂപയുടെ പരിധി നിശ്ചയിച്ചാൽ സ്വർണ വ്യാപാര മേഖലയിൽ ചെറുകിട കച്ചവടക്കാർ ഇല്ലാതാകുമെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications