സ്വർണക്കടത്ത് നടന്നിട്ടുണ്ടാകാമെന്ന് കെടി ജലീൽ; ഇല്ലെന്ന് പറയാന്‍ ആളല്ല, തനിക്ക് അറിവോ പങ്കോ ഇല്ല
കൊച്ചി: സ്വര്‍ണക്കടത്ത് വിഷയത്തില്‍ പ്രതികരണവുമായി മന്ത്രി കെടി ജലീല്‍. റിപ്പോര്‍ട്ടര്‍ ടിവിയില്‍ എംവി നികേഷ് കുമാറിന് നല്കിയ തത്സമയ അഭിമുഖത്തിലാണ് കെടി ജലീലിന്റെ പ്രതികരണം.
നയതന്ത്ര ബാഗേജ് വഴി സ്വര്‍ണക്കടത്ത് നടന്നിട്ടുണ്ടാകാം എന്നാണ് ജലീല്‍ പറയുന്നത്. എന്നാല്‍ അത് സംബന്ധിച്ച് തനിക്ക് അറിവില്ല. അതില്‍ തനിക്ക് പങ്കില്ലെന്നും കെടി ജലീല്‍ വിശദമാക്കുന്നുണ്ട്. വിശദാംശങ്ങള്‍...
നടന്നിട്ടുണ്ടാകാം
നയതന്ത്ര ബാഗേജ് വഴി സ്വര്‍ണക്കടത്ത് നടന്നിട്ടുണ്ടാകാം. ഇല്ലെന്ന് പറയാന്‍ താന്‍ ആളല്ല എന്നാണ് കെടി ജലീല്‍ വ്യക്തമാക്കുന്നത്. എന്നാല്‍ സ്വര്‍ണക്കടത്തില്‍ തന്റെ അറിവോ പങ്കാളിത്തമോ ഇല്ലെന്നും അദ്ദേഹം ഉറപ്പിച്ചുപറയുന്നുണ്ട്.
സംശയനിഴലില്‍?
കെടി ജലീലിനെ ദിവസങ്ങളായി മാധ്യമങ്ങള്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയാണ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും എന്‍ഐഎയും ജലീലില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. അത് ചോദ്യം ചെയ്യല്‍ ആയിരുന്നില്ല, വിവരശേഖരണം മാത്രമാണ് എന്നാണ് ജലീലിന്റെ നിലപാട്.
ഖുറാന് ഏറ്റുവാങ്ങിയില്ല
വിവാദമായ ഖുറാന് വിവാദത്തിലും മന്ത്രി വിശദീകരിക്കുന്നുണ്ട്. ഖുറാന് കോപ്പികള്‍ താന്‍ ഏറ്റുവാങ്ങിയിട്ടില്ല എന്നാണ് കെടി ജലീല്‍ പറയുന്നത്. ഖുറാന് വിതരണം ചെയ്യാന്‍ സാധിക്കുമോ എന്ന് ആരാഞ്ഞപ്പോള്‍, അതിന് സ്ഥലമുണ്ട് എന്ന് മാത്രമേ താന്‍ പറഞ്ഞിട്ടുള്ളൂ എന്നും കെടി ജലീല്‍ വ്യക്തമാക്കുന്നു.
എന്തുകൊണ്ട് സര്‍ക്കാര്‍ വാഹനം
ഖുറാന് വിതരണത്തിന് സര്‍ക്കാര്‍ വാഹനം ഉപയോഗിച്ചു എന്നതാണ് ജലീലിന് എതിരെയുള്ള അടുത്ത ആക്ഷേപം. സര്‍ക്കാരിന് അധികച്ചെലവ് വരുത്താതിരിക്കാന്‍ വേണ്ടിയാണ് സി ആപ്റ്റിന്റെ വാഹനത്തില്‍ ഖുറാന് കൊണ്ടുപോയത് എന്നാണ് ജലീലിന്റെ വിശദീകരണം. ഇതില്‍ അസാധാരണമായി ഒന്നുമില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.
ഇഡി പുറത്ത് വിടരുതായിരുന്നു
തന്നെ ചോദ്യം ചെയ്ത വിവരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുറത്ത് വിടാന്‍ പാടില്ലായിരുന്നു എന്നും കെടി ജലീല്‍ പറഞ്ഞു. അവര്‍ അവരുടെ പവിത്രത സൂക്ഷിക്കേണ്ടതായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. അതുകൊണ്ടാണ് ചോദ്യം ചെയ്യല്‍ വിവരം താന്‍ പുറത്ത് വിടാതിരുന്നത് എന്നും റിപ്പോര്‍ട്ടര്‍ ടിവി അഭിമുഖത്തില്‍ കെടി ജലീല്‍ പറഞ്ഞു.
അവര്‍ സമ്മതിച്ചതിന് ശേഷം
ചോദ്യം ചെയ്ത വിവരം അന്വേഷണ ഏജന്‍സികള്‍ ആണ് പറയേണ്ടത്. അവര്‍ പറയാത്ത സാഹചര്യത്തില്‍ ചാന് പറയുന്നത് ശരിയല്ലെന്നും ജലീല്‍ പറയുന്നു. ചോദ്യം ചെയ്തു എന്ന വാര്‍ത്ത എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്ഥിരീകരിച്ചതിന് ശേഷം താന്‍ അതേ കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചിട്ടുണ്ട് എന്നും ജലീല്‍ പറഞ്ഞു. വിഷയത്തില്‍ ജലീല്‍ നുണപറഞ്ഞു എന്നായിരുന്നു ചില മാധ്യമങ്ങളുടെ ആക്ഷേപം.
Recommended Video
സമയത്തിന്റെ കാര്യം
എന്‍ഐഎ ഹാജരാകാന്‍ പറഞ്ഞതിനും മണിക്കൂറുകള്‍ മുമ്പേ ജലീല്‍ എത്തി എന്നതായിരുന്നു മറ്റൊരു ആക്ഷേപം. നോട്ടീസില്‍ സമയം നല്‍കിയിരുന്നെങ്കിലും തനിക്ക് സൗകര്യപ്രദമായ സമയം തിരഞ്ഞെടുക്കാന്‍ അനുമതി നല്‍കിയിരുന്നു എന്നാണ് ജലീല്‍ പറയുന്നത്. രാവിലെ ആറേ കാലിന് അവര്‍ വിവരശേഖരണം തുടങ്ങിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
നോട്ടീസ് പ്രകാരം രാവിലെ 10 മണിക്കായിരുന്നു ജലീല്‍ എത്തേണ്ടിയിരുന്നത്.