86,880 രൂപയ്ക്ക് ഇന്ന് രണ്ട് പവൻ സ്വർണം വാങ്ങാം,എന്തൊരു ലാഭം..ഇനിയും വില കുറയുമോ?
തിരുവനന്തപുരം; പശ്ചിമേഷ്യൻ സംഘർഷം വീണ്ടും കടുത്തതോടെ സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് ആഗോള വിപണിയിൽ സ്വർണത്തിന് വില ഇടിഞ്ഞു. എന്നാൽ ആഭ്യന്തര വിപണിയിൽ നേരിയ വർധനവാണ് രേഖപ്പെടുത്തിയത്.
തുടർച്ചയായ 9ാം ദിവസവും ഇറാനെതിരായ ആക്രമണം കടുപ്പിക്കുകയാണ് യുഎസ്. ഇറാനും ഇപ്പോൾ തിരിച്ചടി ശക്തമാക്കിയിട്ടുണ്ട്. ഹോർമുസിൽ എണ്ണ കപ്പലുകൾക്ക് നേരേയുള്ള ആക്രമണങ്ങളും തുടരുകയാണ്. മാത്രമല്ല ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങളും ഇറാൻ ലക്ഷ്യം വെയ്ക്കുന്നുണ്ട്. സ്ഥിതി കൂടുതൽ കലുഷിതമായതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും മുന്നേറുകയാണ്. ബ്രെൻ്റ് ക്രൂഡ് വില ബാരലിന് 90 ഡോളറിന് മുകളിലായി.

ക്രൂഡ് ഓയിൽ വില ഉയരുന്നത് ഡോളർ മൂല്യം വർധിക്കും. ഇത് സ്വർണത്തിന് തിരിച്ചടിയാണ്. നിക്ഷേപകർ സ്വർണത്തെ കൈവിട്ട് ഡോളറിലേക്ക് കൂടുതലായി നിക്ഷേപിക്കുന്നതാണ് വില ഇടിയാൻ കാരണമാകുന്നത്. സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഔണ്‍സ് സ്വർണം 4000 ഡോളറിന് താഴേക്ക് എത്തിയിരുന്നു. നിലവിൽ ഔണ്‍സിന് 4025 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
കേരളത്തിൽ സ്വർണം മുകളിലേക്ക്
കേരളത്തിൽ ഇന്ന് സ്വർണ വില ഉയർന്നു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപയുടെ വർധനവാണ് ഉണ്ടായത്. 13,135 രൂപയായിരുന്നു ശനിയാഴ്ച വില. ഇത് 13.150 രൂപയായി. പവൻ വില 120 രൂപ ഉയർന്ന് 1,05,200 രൂപയിലെത്തി.
18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10,805 രൂപയും പവന് 86,440 രൂപയുമാണ് വില. ജ്വല്ലറികളിൽ നിലവിൽ 18 കാരറ്റ് ആഭരണങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. 1 ലക്ഷത്തിന് താഴെ വിലയ്ക്ക് ഒരു പവൻ കിട്ടുമെന്നതിനാൽ ആഭരണപ്രേമികളാണ് കൂടുതലായി 18 കാരറ്റ് ആഭരണങ്ങളെ ആശ്രയിക്കുന്നതെന്നാണ് ജ്വല്ലറി വ്യാപാരികൾ പറയുന്നത്. അതേസമയം 18 കാരറ്റ് ആഭരണങ്ങൾക്ക് പണിക്കൂലി കൂടുതലാണ്.
ഇന്ന് 14 കാരറ്റ് ആഭരണങ്ങൾ ഗ്രാമിന് 8,420 രൂപയ്ക്ക് ലഭിക്കും. അതായത് പവന് 67,360 രൂപ. ഏറ്റവും കുറവ് നിരക്കിൽ സ്വർണം വാങ്ങണമെങ്കിൽ ഇന്ന് 9 കാരറ്റ് ആഭരണങ്ങളേയും ആശ്രയിക്കാം. പവന് വെറും 43,440 രൂപ മാത്രമാണ് വില. സ്വർണത്തിന് വില ഉയർന്നതോടെ 18,14,9 കാരറ്റ് ആഭരണങ്ങൾ ജ്വല്ലറികളിൽ കൂടുതലായി ലഭ്യമാക്കി തുടങ്ങിയിട്ടുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. പവൻ വിലയ്ക്ക് പുറമെ 5 ശതമാനം ജി എസ് ടിയും 3 ശതമാനം പണിക്കൂലിയും ചേർത്താണ് സ്വർണം ലഭിക്കുക.
ഇനിയും സ്വർണ വില ഉയരുമോ?
പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ സ്വർണം ഇനിയും താഴേക്ക് പോകാൻ തന്നെയാണ് സാധ്യതയെന്നാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. യുഎസ് ഫെഡ് റിസർവ്വ് പലിശ നിരക്കിൽ മാറ്റം വരുത്തുന്നതിനെ ആശ്രയിച്ചായിരിക്കും ഇനി സ്വർണത്തിൻ്റെ മുന്നോട്ടുള്ള പോക്ക്. പണപ്പെരുപ്പം രൂക്ഷമായാൽ യുഎസ് ഫെഡ് പലിശ നിരക്ക് കൂട്ടിയേക്കും. പലിശ നിരക്ക് കൂടുന്നത് സ്വർണത്തിന് തിരിച്ചടിയായിരിക്കും. നിക്ഷേപകർ ഡോളറിലേക്കും സർക്കാർ കടപ്പത്രങ്ങളിലേക്കും തിരിയുന്നതോടെ സ്വർണം കൂപ്പുകുത്തും. ഈ സാഹചര്യത്തിൽ വില 3500 ഡോളറിന് താഴേക്ക് വരെ എത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അത്തരത്തിൽ വലിയ ഇടിവ് ഉണ്ടായാൽ കേരളത്തിൽ സ്വർണം ഒരു ലക്ഷത്തിന് താഴേക്ക് വീണേക്കും. അതേസമയം ഒരിക്കലും 80,000ത്തിന് താഴേക്ക് വില പോകാനുള്ള സാധ്യത ഇല്ലെന്നും വിദഗ്ധർ പറയുന്നു.













Click it and Unblock the Notifications