സ്വർണ വില ഇന്ന് വീണ്ടും ചതിച്ചു: പവന് വില കൂടി..പക്ഷെ ഇനി തിരിച്ചിറക്കം? പ്രതീക്ഷ
സ്വർണ വിലയിൽ വലിയ ഇടിവ് പ്രതീക്ഷിച്ചവർക്ക് കനത്ത നിരാശ നൽകി ഇന്ന് വില ഉയർന്നു. ഗ്രാമിന് 35 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. പവന് 280 രൂപയാണ് കൂടിയത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില ഉയർന്നതാണ് കേരളത്തിലെ വിലയിലും പ്രതിഫലിച്ചത്.
ഇറാനും യുഎസും തമ്മിലുള്ള സംഘർഷം വീണ്ടും കടുത്തതോടെ കഴിഞ്ഞ ദിവസം സ്വർണ വിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയത്. സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ എണ്ണ വില വീണ്ടും ഉയർന്നതോടെ ഡോളർ കുതിച്ചതാണ് വില കുറയാൻ കാരണമായത്. ഇതോടെ ബുധനാഴ്ച കേരളത്തിൽ രാവിലേയും ഉച്ചയ്ക്കുമായി ഏകദേശം 1560 രൂപയുടെ കുറവ് പവന് രേഖപ്പെടുത്തിയിരുന്നു.

തുടർന്ന് വ്യാഴാഴ്ചയും വില കുറയുമെന്നായിരുന്നു ആഭരപ്രേമികൾ പ്രതീക്ഷിച്ചത്. എന്നാൽ പ്രതീക്ഷകൾ അസ്ഥാനത്താക്കി സ്വർണം ഇന്നലെ ഉയർന്നു. രാവിലേയും വൈകീട്ടുമായി 960 രൂപയാണ് വർധിച്ചത്. ഇറാൻ-യുഎസ് സംഘർഷം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങൾ ഖത്തറും പാക്കിസ്ഥാനും ശക്തമാക്കിയതിന് പിന്നാലെയായിരുന്നു ഇത്. സമാധാന ശ്രമങ്ങൾ എണ്ണ വിലയെ താഴേക്ക് നയിച്ചു. സ്വാഭാവികമായി ഡോളർ വില ഇടിഞ്ഞു, നിക്ഷേപകർ ഡോളറിനെ കൈവിട്ട് സ്വർണത്തിലേക്ക് തിരിഞ്ഞു.
സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ പണപ്പെരുപ്പ ഭീഷണി ശക്തമായതോടെ യുഎസ് ഫെഡ് പലിശ നിരക്ക് കൂട്ടിയേക്കുമെന്ന ആശങ്കയും മുൻദിവസങ്ങളിൽ സ്വർണത്തെ കൈവിടാൻ നിക്ഷേപകരെ പ്രേരിപ്പിച്ചിരുന്നു. കാരണം പലിശ നിരക്ക് കൂടിയാൽ സ്വാഭാവികമായും ഡോളറിൻ്റെ ശക്തി കൂടും. നിക്ഷേപകർ സ്വർണത്തെ കൈവിട്ട് കൂട്ടത്തോടെ സർക്കാർ കടപ്പത്രങ്ങളിലേക്കും ബോണ്ടുകളിലേക്കും തിരിയും. അതേസമയം പലിശ നിരക്ക് കൂട്ടുമോയെന്നത് സംബന്ധിച്ച് ഇതുവരേയും യുഎസ് ഫെഡ് നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇതാണ് ഇന്ന് ഡോളറിന് തിരിച്ചടിയായത്. ഡോളർ മൂല്യം നേരിയ തോതിൽ ഇടിഞ്ഞത് സ്വർണത്തിന് വീണ്ടും തിരിച്ചുകയറാൻ വഴിയൊരുക്കി.
കേരളത്തിൽ ഇന്നത്തെ വില
നിലവിൽ 22 കാരറ്റ് ഒരു പവന് 13275 രൂപയാണ് വില. പവൻ വില 1,06,200 രൂപയുമായി. ഇന്നലെ ഒരു പവന് 1,05,920 രൂപയായിരുന്നു വില. 18 കാരറ്റ് സ്വർണം ഇന്ന് ഒരു ഗ്രാമിന് 10965 രൂപയായി. ഇത് പവൻ വില മാത്രമാണ്. ഇതിനൊപ്പം 3 ശതമാനം ജി എസ് ടിയും 5 ശതമാനം പണിക്കൂലി കൂടി നൽകണം. വിവാഹ ആവശ്യങ്ങൾക്കുള്ള ആഭരണ ഡിസൈനുകളാണ് വാങ്ങുന്നതെങ്കിൽ പണിക്കൂലി 35 ശതമാനം വരെ ചില ജ്വല്ലറികൾ ഈടാക്കും.
വീണ്ടും യുദ്ധം മുറുകുന്നു?
യുഎസ് താത്കാലികമായി അടങ്ങിയെങ്കിലും ഇറാനെതിരായ യുദ്ധം കടുപ്പിക്കുമെന്നാണ് ഇസ്രായേൽ മുന്നറിയിപ്പ്. ഇസ്രായേൽ വീണ്ടും ആക്രമണം കടുപ്പിച്ചാൽ സ്വാഭാവികമായും ഇറാനും തിരിച്ചടിക്കും. ഇത് മേഖലയെ വീണ്ടും സംഘർഷഭരിതമാക്കും. യുദ്ധം കനത്താൽ എണ്ണ വില വീണ്ടും കുതിച്ചുയരും. നിലവിൽ ഔണ്‍സിന് 4119.13 ഡോളറിലാണ് സ്വർണ വ്യാപാരം പുരോഗമിക്കുന്നത്. എണ്ണ വില ഉയർന്നാൽ സ്വർണ വില ഔണ്‍സിന് 4000 ഡോളറിന് താഴേക്ക് വീണേക്കും. അത്തരത്തിൽ വലിയൊരു ഇടിവ് സംഭവിച്ചാൽ സ്വർണം വീണ്ടും കൂപ്പുകുത്താനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. അതായത് വില 3400 ഡോളർ വരെ താഴ്ന്നേക്കുമെന്നാണ് പ്രവചനങ്ങൾ. അങ്ങനെയെങ്കിൽ കേരളത്തിൽ വില 1 ലക്ഷത്തിന് താഴേക്ക് വീണേക്കും.












Click it and Unblock the Notifications