സ്വർണ വിലയിൽ 2 ശതമാനത്തിൻ്റെ ഇടിവ്; ഇനിയും സ്വർണ വില താഴേക്കോ? അറിയാം
അന്താരാഷ്ട്ര വിപണിയിൽ വെള്ളിയാഴ്ച സ്വർണവില കാര്യമായ മാറ്റങ്ങളില്ലാതെ തുടർന്നെങ്കിലും ഒരാഴ്ചയ്ക്കിടെ ലോഹത്തിന് ഏകദേശം 2% നഷ്ടമാണ് രേഖപ്പെടുത്തിയത്. എണവില ബാരലിന് 126 ഡോളറിലേക്ക് കുതിച്ചുയർന്നതാണ് ഈ സ്ഥിതിക്ക് കാരണം. ഇത് പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുകയും പലിശ നിരക്കുകൾ ദീർഘകാലത്തേക്ക് ഉയർന്ന നിലയിൽ തുടരുമെന്ന ധാരണ ഉണ്ടാക്കുകയും ചെയ്തതോടെ സ്വർണത്തിന് തിരിച്ചടിയായി.
വെള്ളിയാഴ്ച രാവിലെ സ്പോട്ട് സ്വർണവില ഔൺസിന് ഏകദേശം 4,620 ഡോളറിലെത്തി. ബുധനാഴ്ച ഒരു മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിയ ജൂൺ ഡെലിവറി യുഎസ് ഗോൾഡ് ഫ്യൂച്ചറുകൾ 0.1% വർദ്ധിച്ച് 4,632.70 ഡോളറുമായി.ഇതിനിടെ വ്യാഴാഴ്ച എണ്ണവില ബാരലിന് 126 ഡോളർ വരെ ഉയർന്നിരുന്നു. പിന്നീട് അല്പം കുറഞ്ഞെങ്കിലും നിലവിൽ 110 ഡോളറിന് മുകളിലാണ് വില. ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം മൂന്നാം മാസത്തിലേക്ക് കടന്നതും ഹോർമുസ് കടലിടുക്ക് ഇപ്പോഴും ഉപരോധത്തിലായതുമാണ് എണ്ണ വില ഉയരാനുള്ള പ്രധാന കാരണം. ഇത് നിക്ഷേപകരിൽ ആശങ്കയും അനിശ്ചിതത്വവും നിലനിർത്തുന്നുണ്ട്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന ആഗോള വിപണിയിൽ കൂടുതൽ ആശങ്കകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇറാനിയൻ തുറമുഖങ്ങളിലെ സൈനിക ഉപരോധം പല മാസങ്ങളോളം തുടരാൻ സാധ്യതയുണ്ടെന്നാണ് ട്രംപ് പറഞ്ഞത്.കൂടാതെ കൂടുതൽ സൈനിക നീക്കങ്ങൾ അമേരിക്ക ആസൂത്രണം ചെയ്യുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
മറുവശത്ത് വാഷിംഗ്ടൺ ആക്രമണം തുടർന്നാൽ അമേരിക്കൻ താവളങ്ങളിൽ കനത്ത പ്രഹരം നൽകുമെന്ന മുന്നറിയിപ്പാണ് ഇറാൻ നൽകുന്നത്. അമേരിക്കയുമായുള്ള ചർച്ചകളിൽ നിന്ന് പെട്ടെന്നൊരു സമാധാന കരാർ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബാഗായി പറഞ്ഞു. 'ആര് മധ്യസ്ഥനായാലും ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു കരാറിലെത്താൻ സാധ്യതയില്ല' എന്നായിരുന്നു അദ്ദേഹത്തിൻ്റെ വാക്കുകൾ.
ഇത്തരമൊരു ആഗോള സാഹചര്യത്തിൽ ഹ്രസ്വകാലയളവിൽ സ്വർണവില അസ്ഥിരമായി തുടരാനും ഒരു നിശ്ചിത പരിധിക്കുള്ളിൽ നീങ്ങാനും സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. 10 ഗ്രാമിന് 1,48,000 രൂപയ്ക്ക് സമീപം സ്വർണ്ണത്തിന് പിന്തുണ ലഭിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധനായ ജതിൻ ത്രിവേദി ചൂണ്ടിക്കാട്ടുന്നത്.
എണ്ണവില ഉയരുമ്പോഴും സ്വർണവില കുറയുന്നത് വിപണി സാമ്പത്തിക വളർച്ചയെക്കാൾ പണപ്പെരുപ്പത്തെയും സെൻട്രൽ ബാങ്കുകളുടെ നയപരമായ നടപടികളെയും കുറിച്ചാണ് ആശങ്കപ്പെടുന്നത് എന്നതിൻ്റെ സൂചനയാണെന്നാണ് മറ്റൊരു വിദഗ്ദ്ധനായ കാർസ്റ്റൺ മെൻകെ ചൂണ്ടിക്കാട്ടിയത്.
ദീർഘകാലയളവിലേക്കുള്ള ഒരു പ്രവചനം ഡ്യൂഷെ ബാങ്കും പങ്കുവെച്ചു. ആഗോള സെൻട്രൽ ബാങ്ക് കരുതൽ ശേഖരത്തിൽ സ്വർണ്ണത്തിന്റെ പങ്ക് ഏകദേശം 30% ൽ നിന്ന് 40% ആയി ഉയരാൻ സാധ്യതയുണ്ടെന്ന് ബാങ്ക് പറയുന്നു. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ, സ്വർണ്ണവില അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഔൺസിന് 8,000 ഡോളറിലേക്ക് ഉയരാനും നിലവിലുള്ള വിലനിലവാരത്തിൽ നിന്ന് ഏകദേശം 80% വരെ മുന്നേറ്റം നേടാനും സാധ്യതയുണ്ട്.












Click it and Unblock the Notifications