സ്വർണ വില ഇന്ന് കൂടി; ആഭരണപ്രേമികൾക്ക് നിരാശ..പവന് ഉയർന്നത് 2,160 രൂപ
തുടർച്ചയായി രണ്ട് ദിവസം കുത്തനെ താഴ്ന്ന സ്വർണവില ഇന്ന് വീണ്ടും ഉയർന്നു. വില ഇനിയും കുറയുമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന ആഭരണപ്രേമികളെ നിരാശരാക്കി ഒറ്റയടിക്ക് 2,160 രൂപയുടെ വർധനവാണ് പവന് രേഖപ്പെടുത്തിയത്. ഇതോടെ വില വീണ്ടും 1.08 ലക്ഷം രൂപയ്ക്ക് മുകളിലെത്തി.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പവന് 5,000 രൂപയിലേറെ കുറഞ്ഞിരുന്നു. ഇന്നലെ ഗ്രാമിന് 13350 രൂപയായിരുന്നു വില. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 13,620 രൂപയായി. ഇതോടെ ഒരു പവൻ (എട്ട് ഗ്രാം) സ്വർണത്തിന് ഇന്ന് 1,08,960 രൂപ നൽകണം. ഇന്നലെ പവൻ വില 1,06,800 രൂപയായിരുന്നു. 18 കാരറ്റ് സ്വർണവിലയും ഉയർന്നു. ഗ്രാമിന് 11,250 രൂപയാണ് ഇന്നത്തെ നിരക്ക്. ഇതനുസരിച്ച് ഒരു പവൻ 18 കാരറ്റ് സ്വർണത്തിന്റെ വില 90,000 രൂപയായി.

ആഗോള വിപണികളിലെ ചലനങ്ങളാണ് സ്വർണവിലയെ വീണ്ടും ഉയർത്തിയത്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം കുറയുമെന്ന സൂചനകൾ പുറത്തുവന്നതോടെ ക്രൂഡോയിൽ വിലയിൽ ഇടിവുണ്ടായി. യുഎസ് ക്രൂഡ് (WTI) ബാരലിന് 86.79 ഡോളറിലേക്കും ബ്രെന്റ് ക്രൂഡ് 89.36 ഡോളറിലേക്കും താഴ്ന്നു. യുദ്ധഭീതി ശക്തമായ സമയത്ത് 120 ഡോളറിന് സമീപം എത്തിയിരുന്ന ബ്രെന്റ് ക്രൂഡാണ് ഇപ്പോൾ താഴേക്ക് നീങ്ങിയിരിക്കുന്നത്. എണ്ണവിലയിലെ ഇടിവ് ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് ആശ്വാസകരമാണെങ്കിലും സ്വർണവിപണിയിൽ വ്യത്യസ്തമായ പ്രതികരണമാണ് ഉണ്ടായത്.
ഇതിനിടെ അമേരിക്കൻ ഡോളറിന്റെ ശക്തിയും കുറഞ്ഞു. യൂറോ, യെൻ, പൗണ്ട് അടക്കമുള്ള പ്രധാന ആഗോള കറൻസികൾക്കെതിരായ ഡോളർ സൂചിക 100ന് മുകളിൽ നിന്ന് 99.83ലേക്ക് താഴ്ന്നു. ക്രൂഡോയിൽ വില കുറഞ്ഞതോടെ കേന്ദ്ര ബാങ്കുകൾക്ക് പലിശനിരക്ക് വീണ്ടും ഉയർത്തേണ്ട സാഹചര്യം കുറയുമെന്ന പ്രതീക്ഷയും ശക്തമായി. ഇതോടെ ബോണ്ട് യീൽഡുകൾ താഴാനും ഡോളറിന്റെ മുന്നേറ്റം മന്ദഗതിയിലാകാനും സാധ്യതയുണ്ടെന്നാണ് വിപണി വിലയിരുത്തൽ.
ഡോളർ ദുർബലമാകുന്നതും ബോണ്ട് യീൽഡുകൾ കുറയുമെന്ന പ്രതീക്ഷയും സ്വർണത്തിന് അനുകൂല സാഹചര്യമാണ് സൃഷ്ടിച്ചത്. ഇതിന്റെ പ്രതിഫലനമായി രാജ്യാന്തര സ്വർണവില ഔൺസിന് 100 ഡോളറിലേറെ ഉയർന്ന് ഒരുവേള 4,244 ഡോളർ വരെ എത്തിയിരുന്നു. പിന്നീട് നേരിയ തോതിൽ താഴ്ന്നെങ്കിലും നിലവിൽ 4,194 ഡോളറിനടുത്താണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലെ ഈ തിരിച്ചുവരവാണ് കേരളത്തിലും സ്വർണവില വീണ്ടും കുതിക്കാൻ പ്രധാന കാരണമായത്. വരും ദിവസങ്ങളിൽ അമേരിക്ക-ഇറാൻ ബന്ധത്തിലെ നീക്കങ്ങളും ഡോളറിന്റെ ചലനങ്ങളും സ്വർണവിലയുടെ ദിശ നിർണയിക്കുന്നതിൽ നിർണായകമാകുമെന്നാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
അമേരിക്ക-ഇറാൻ ബന്ധത്തിലെ തുടർനീക്കങ്ങളായിരിക്കും ഇനി സ്വർണ വിലയുടെ ഗതി തീരുമാനിക്കുക. സംഘർഷം അവസാനിപ്പിക്കാൻ ധാരണയായെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച് ഇറാൻ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. അതിനാൽ തന്നെ സമാധാനശ്രമങ്ങൾ വിജയിക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ചർച്ചകൾ പരാജയപ്പെടുകയോ വീണ്ടും സൈനിക സംഘർഷം രൂക്ഷമാവുകയോ ചെയ്താൽ ആഗോള വിപണി സ്ഥിതി കൂടതൽ വഷളാകും.പ്രത്യേകിച്ച് ഹോർമുസ് കടലിടുക്കിലൂടെ നടക്കുന്ന എണ്ണക്കയറ്റുമതിയെ ബാധിക്കുന്ന സാഹചര്യം ഉണ്ടായാൽ ക്രൂഡോയിൽ വില വീണ്ടും കുതിച്ചുയരാൻ സാധ്യതയുണ്ട്. എണ്ണവില ഉയരുന്നത് ആഗോളതലത്തിൽ പണപ്പെരുപ്പ ആശങ്ക വർധിപ്പിക്കുകയും കേന്ദ്ര ബാങ്കുകൾ പലിശനിരക്കുകൾ ഉയർന്ന നിലയിൽ തുടരാൻ നിർബന്ധിതരാവുകയും ചെയ്യും. അത്തരം സാഹചര്യത്തിൽ അമേരിക്കൻ ഡോളർ വീണ്ടും കരുത്താർജിക്കാനും സ്വർണവിലയ്ക്ക് സമ്മർദം നേരിടാനും സാധ്യതയുണ്ട്. മറുവശത്ത്, സംഘർഷം ശമിക്കുകയും ഡോളർ ദുർബലമായി തുടരുകയും ചെയ്താൽ സ്വർണത്തിന് കൂടുതൽ പിന്തുണ ലഭിക്കും.












Click it and Unblock the Notifications