സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; ഇന്ന് കൂടിയത് 320 രൂപ, ഇനിയും വില ഉയരുമെന്ന് സൂചന
കൊച്ചി: സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ചൊവ്വാഴ്ച പവന് 320 രൂപ വര്‍ധിച്ച് 27800 രൂപയായി. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ ഏറ്റവും ഉയര്‍ന്ന വിലയാണിത്. സംസ്ഥാനത്ത് ഗ്രാമിന് 40 രൂപയാണ് ഇന്ന് കൂടിയത്. തിങ്കളാഴ്ച പവന് 27480 രൂപയായിരുന്നു. ആഗോളവിപണിയിലെ വില വര്‍ധനവാണ് കേരളത്തിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് 1515.6 ഡോളര്‍ ആണ് ഇന്നത്തെ വില.
സകല റെക്കോര്‍ഡും ഭേദിച്ച് സ്വര്‍ണവില കുതിക്കുകയാണ്. രൂപയുടെ മൂല്യം ഇടിഞ്ഞത് സ്വര്‍ണ വില ഉയരാന്‍ ഒരു കാരണമാണ്. ആഗോള ഓഹരി വിപണിയില്‍ സ്ഥിരതയില്ലാത്തതിനാല്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് ആകൃഷ്ടരാകുന്ന പ്രവണത തുടരുന്നുണ്ട്. നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടാന്‍ തുടങ്ങിയതോടെ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നു. അതിന് പുറമെ ഇന്ത്യന്‍ രൂപയുടെ വില ഇടിഞ്ഞതും തിരിച്ചടിയായി.
രൂപയുടെ മൂല്യം ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇടിയുന്നത് തുടരുകയാണ്. ഈ സാഹചര്യത്തില്‍ സ്വര്‍ണ വില ഇനിയും ഉയര്‍ന്നേക്കും. മാത്രമല്ല, ഓണവും വിവാഹ സീസണും വരുന്നതിനാല്‍ കേരളത്തിലും വില ഉയരാനാണ് സാധ്യത. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 22000 രൂപയായിരുന്നു സ്വര്‍ണവില.
തെക്കൻ കേരളത്തിൻ കനത്ത മഴയ്ക്ക് സാധ്യത; നെയ്യാൻ ഡാം തുറക്കും, പരിഭ്രാന്തി വേണ്ടെന്ന് അധികൃതർ!
അമേരിക്ക ചൈനയുമായും തുര്‍ക്കിയുമായും തുടരുന്ന നികുതി തര്‍ക്കങ്ങളും സ്വര്‍ണവില ഉയരാന്‍ മറ്റൊരു കാരണമാണ്. കൂടാതെ പശ്ചിമേഷ്യയില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള പ്രശ്നവും വിപണിയില്‍ ആശങ്ക നിലനിര്‍ത്തുന്നു. സ്വര്‍ണവില നിശ്ചയിക്കുന്നത് പ്രാദേശിക ഘടകങ്ങള്‍ മാത്രമല്ല, ആഗോളതലത്തിലെ എല്ലാ സാധ്യതകളും സ്വര്‍ണവിലയെ ബാധിക്കുന്നു. അമേരിക്കയിലെ സാമ്പത്തിക-നികുതി തര്‍ക്കങ്ങളും അടുത്തിടെയുണ്ടായ വില വര്‍ധനവിന് കാരണമായിരുന്നു.
ഇന്ത്യയില്‍ വില വര്‍ധനവിന് മറ്റൊരു കാരണം കൂടിയുണ്ട്. കഴിഞ്ഞ ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ കസ്റ്റംസ് തീരുവ വര്‍ധിപ്പിച്ചു. സ്വര്‍ണമുള്‍പ്പെടെയുള്ള ലോഹങ്ങളുടെ കസ്റ്റംസ് തീരുവ 10 ശതമാനമായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ബജറ്റില്‍ ഇത് 12.5 ശതമാനമാക്കി ഉയര്‍ത്തി. വിദേശത്ത് നിന്ന് കൊണ്ടുവരുന്ന സ്വര്‍ണത്തിനും 12.5 ശതമാനം നികുതി ചുമത്തണമെന്നാണ് ബജറ്റിലെ നിര്‍ദേശം.