സ്വർണം ഇഎംഐയിൽ വാങ്ങാം? ആ മാറ്റവും വന്നാൽ ഇനി സ്വർണം വിലക്കുറവിൽ കിട്ടും
സ്വർണത്തിന് വില കത്തിക്കയറിയോടെ യഥാർത്ഥത്തിൽ പെട്ടുപോയത് സാധാരണക്കാരാണ്. ഒരു പവൻ പൊന്ന് വാങ്ങണമെങ്കിൽ ഇന്ന് കുറഞ്ഞത് 81,000 രൂപയെങ്കിലും നൽകണം. സാധാരണ ഡിസൈനുകളുള്ള ആഭരണങ്ങളുടെ വിലയാണ് പറയുന്നത്. വൈവിധ്യമാർന്ന ഡിസൈനുകൾക്ക് കൂടുതൽ പണം വീശേണ്ടി വരും. അതായത് വിവാഹം പോലുള്ള ആവശ്യങ്ങൾക്കാണ് സ്വർണം വാങ്ങേണ്ടതെങ്കിൽ പണിക്കൂലിയും ജിഎസ്ടിയുമെല്ലാം ചേർത്ത് ലക്ഷങ്ങൾ കൊടുക്കേണ്ടി വരുമെന്ന് സാരം.
സ്വർണ വില കൂടുന്ന പശ്ചാത്തലത്തിൽ ആളുകളെ ആകർഷിക്കാൻ വിവിധ ഓഫറുകൾ ജ്വല്ലറികൾ നൽകുന്നുണ്ട്. പണിക്കൂലി കുറച്ചുള്ള സ്വർണ വിൽപനയും മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങളുമെല്ലാം ഇതിൽ പെടുന്നു. വിവാഹ ആവശ്യങ്ങൾക്ക് ഇത്തരത്തിൽ മുൻകൂട്ടി ബുക്ക് ചെയ്യുന്ന സൗകര്യങ്ങൾ ആളുകൾ കൂടുതലായി പ്രയോജനപ്പെടുത്തുന്നുണ്ട്. പ്രത്യേകിച്ച് നിന്ന നിൽപ്പിൽ സ്വർണത്തിന്റെ വില മാറിമറിയുന്ന പശ്ചാത്തലത്തിൽ. അപ്പോഴും സ്വർണ വില ഉപഭോക്താവിന് വലിയ ആശ്വാസം നൽകുന്നില്ല. ഒറ്റയടിക്ക് വലിയൊരു തുക നൽകുമ്പോൾ എങ്ങനെ ആശ്വസിക്കും അല്ലേ?

അങ്ങനെയെങ്കിൽ സ്വർണം ഇനി ഇ എം ഐയിൽ എടുത്താലോ? നിലവിൽ മൊബൈലും ടിവിയുമൊക്കെ വാങ്ങുന്നത് പോലെ ഒരു നിശ്ചിത തുകയടച്ച് സ്വർണവും വാങ്ങാൻ സാധിച്ചാൽ കാര്യങ്ങൾ എളുപ്പമായില്ലേ? സാധാരണക്കാരനെ സംബന്ധിച്ച് ഇത് വലിയ ആശ്വാസമാകുമെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ നിലവിൽ ഇ എം ഐയിൽ സ്വർണം വിൽപ്പന നടത്തുന്ന സംവിധാനം നമ്മുടെ രാജ്യത്ത് ഇല്ല.
വില കുതിക്കുന്ന സാഹചര്യത്തിൽ സ്വർണവും ഇ എം ഐ വ്യവസ്ഥയിൽ വാങ്ങാൻ കേന്ദ്രസർക്കാർ അനുവദിക്കണമെന്ന ആവശ്യമാണ് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ഉയർത്തുന്നത്. ഇത് സംബന്ധിച്ച് ധനമന്ത്രി നിർമ്മല സീതാരാമന് കത്ത് നൽകിയതായി സംഘടനയുടെ പ്രസിഡന്റ് കെ സുരേന്ദ്രൻ വ്യക്തമാക്കി. സ്വർണം വാങ്ങുന്ന നടപടിക്രമങ്ങൾ കൂടുതൽ സുതാര്യമാവാൻ ഇത്തരം നടപടികൾ വഴിവെക്കുമെന്ന് സുരേന്ദ്രനെ ഉദ്ധരിച്ച് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു.
അതേസമയം ഇ എം ഐ സൗകര്യത്തിനൊപ്പം തന്നെ സ്വർണത്തിനുള്ള ജി എസ് ടിയിൽ കൂടി കേന്ദ്രം ഇളവ് അനുവദിച്ചാലോ? അതൊരു ഡബിൾ ധമാക്കയാകുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ദീപാവലിയ്ക്ക് മുൻപ് ജി എസ് ടി മാനദണ്ഡങ്ങളിൽ ഇളവ് വരുത്താനുള്ള നിർദ്ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ ജിഎസ്ടി വകുപ്പിൽ ആലോചനകൾ പുരോഗമിക്കുകയാണ്. സ്വർണത്തിന്റെ ജി എസ് ടി കുറച്ചാൽ വിലക്കുറവിൽ സ്വർണം ലഭിക്കും.
നിലനിൽ ഒരു പവൻ ആഭരണത്തിന് ഈടാക്കുന്നത് മൂന്ന് ശതമാനം ജി എസ് ടിയാണ്. 1.5 ശതമാനം സി ജി എസ് ടിയും 1.5 ശതമാനം എസ് ജി എസ് ടിയും ചേർന്നാണിത്. ഇത് കൂടാതെ സ്വർണാഭാരണങ്ങളുടെ പണിക്കൂലിക്കും കൊടുക്കണം ഉയർന്ന ജി എസ് ടി. അത് 5 ശതമാനം ആണ്. ഇതൊന്നും കൂടാതെ കസ്റ്റം-മെയ്ഡ് ആഭരണങ്ങൾക്ക് പ്രത്യേകമായി 3 ശതമാനം ജി എസ് ടിയും ഈടാക്കുന്നുണ്ട്. അതായത് ജി എസ് ടി ഇനത്തിൽ തന്നെ വലിയൊരു തുക ഉപഭോക്താവ് നൽകണം. എന്തായാലും 0.5 ശതമാനം മുതൽ ഒരു ശതമാനം വരെ ജി എസ് ടിയിൽ ഇളവ് വരുത്താനാണ് കേന്ദ്രം തയ്യാറെടുക്കുന്നതെന്നാണ് വിവരം. അങ്ങനെയെങ്കിൽ വലിയ വിലക്കുറവിൽ ഉപഭോക്താവിന് സ്വർണം സ്വന്തമാക്കാൻ സാധിക്കും.












Click it and Unblock the Notifications