ഒരു പവൻ സ്വർണം 50,000 രൂപയ്ക്കുള്ളിൽ വാങ്ങാം, ഇങ്ങനെ വാങ്ങിയാൽ ലാഭമെന്ന് വ്യാപാരികൾ..ഇന്നത്തെ വില
തുടർച്ചയായ ചാഞ്ചാട്ടങ്ങൾക്ക് ശേഷം സംസ്ഥാനത്തെ സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 14,155 രൂപയാണ് വില. ഒരു പവന് 1,13,240 രൂപയും. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 11,630 രൂപയും പവന് 93,040 രൂപയുമാണ് നൽകേണ്ടത്.
സ്വർണ വില ഉയർന്ന് തുടങ്ങിയതോടെ കുറഞ്ഞ കാരറ്റ് ആഭരണങ്ങളെയാണ് മലയാളികളിൽ വലിയൊരു വിഭാഗം, പ്രത്യേകിച്ച് യുവാക്കൾ ആശ്രയിക്കുന്നത്. കുറഞ്ഞ നിരക്കിൽ ലഭിക്കുമെന്നത് തന്നെയാണ് ഇതിലേക്ക് ആളുകളെ ആകർഷിക്കുന്നത്. തുടക്കത്തിൽ 18 കാരറ്റ് ആഭരണങ്ങൾ മാത്രമായിരുന്നു വിപണിയിൽ ലഭ്യമായിരുന്നത്. എന്നാൽ 18 കാരറ്റിനും ഡിമാൻ്റ് കുറഞ്ഞതോടെ 14 ഉം 9 ഉം കാരറ്റ് ആഭരണങ്ങൾ കൂടി ജ്വല്ലറികൾ എത്തിച്ച് തുടങ്ങി.

യുവാക്കളിൽ പലരും 14,9 കാരറ്റ് ആഭരണങ്ങൾ ചോദിച്ചെത്താറുണ്ടെന്ന് വ്യാപാരികൾ പറയുന്നു. മുൻപൊക്കെ 22 കാരറ്റ് മാത്രമായിരുന്നു മലയാളിക്ക് സ്വർണം. വില കുതിച്ചപ്പോൾ 18 കാരറ്റ് വാങ്ങാൻ തയ്യാറായി. ഇപ്പോൾ വില കൈവിട്ടതോടെ 14,9 കാരറ്റുകളോടായി ആളുകൾക്ക് പ്രിയം എന്നാണ് വ്യാപാരികൾ പറയുന്നത്. 14 കാരറ്റ് ആഭരണങ്ങൾക്ക് ഇന്ന് ഗ്രാമിന് 9060 രൂപയാണ് വില. അതേസമയം പവന് 72,480 രൂപയും. ഇനി 9 കാരറ്റ് ആണ് വാങ്ങുന്നതെങ്കിൽ ഗ്രാമിന് വെറും 5840 രൂപ മാത്രം നൽകിയാൽ മതി. പവന് 46,720 രൂപയും.
യഥാർത്ഥത്തിൽ ദിവസേനയുള്ള ആവശ്യങ്ങൾക്ക് ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ തന്നെയാണ് ഉചിതം എന്നാണ് വ്യാപാരികൾ പറയുന്നത്. കുറഞ്ഞ തുകയ്ക്ക് ലഭിക്കുമെന്ന് മാത്രമല്ല, ധാരാളം കാലം ഈട് നിൽക്കുമെന്നും ഇവർ പറയുന്നു. പലർക്കും ഉള്ള ആശങ്ക കുറഞ്ഞ കാരറ്റ് ആഭരണങ്ങൾ വാങ്ങുന്നത് നഷ്ടമായിരിക്കുമോയെന്നാണ്. ഒരിക്കലും അല്ലെന്നാണ് ഞങ്ങളുടെ അഭിപ്രായം. കാരണം ഇന്ന് നിങ്ങൾ 18,14, 9 കാരറ്റ് ആഭരണങ്ങൾ വാങ്ങിയാൽ നാളെ വില കൂടുമ്പോൾ ആ കാരറ്റിൻ്റെ ഉയർന്ന വില തന്നെ ലഭിക്കും ,വ്യാപാരികൾ വ്യക്തമാക്കി.
അന്താരാഷ്ട്ര വിപണിയിൽ അടുത്ത ആഴ്ചയോടെ സ്വർണം വീഴും?
രാജ്യാന്തര വിപണിയിൽ അടുത്തയാഴ്ചയോടെ സ്വർണം കിതച്ചേക്കും. പണപ്പെരുപ്പ ഭീതി ഉയർന്നതും യു.എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്താനുള്ള സാധ്യത ഏറിയതുമാണ് സ്വർണത്തിന് തിരിച്ചടിയാകുക. നേരത്തേ പലിശ നിരക്ക് ഉയർത്താനുള്ള സാധ്യത വെറും 50 ശതമാനം മാത്രമായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പുറത്തുവന്ന യുഎസ് ഉപഭോക്തൃ സൂചിക നിക്ഷേപകരുടെ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി.
ഓഗസ്റ്റിലെ ഉപഭോക്തൃ വില സൂചിക 0.4% വർധിച്ച് 3.4 ശതമാനത്തിലെത്തി എന്നാണ് കണക്കുകൾ. കോർ സിപിഐ മുൻമാസത്തേക്കാൾ 0.3 ശതമാനവും വർധിച്ചു. ഈ സാഹചര്യത്തിൽ പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാൻ അടുത്താഴ്ച നടക്കുന്ന പണനയ യോഗത്തിൽ പലിശ നിരക്ക് ഉയർത്തുമെന്ന പ്രഖ്യാപനം ഫെഡറൽ റിസർവ്വ് നടത്തിയേക്കും. അത്തരമൊരു പ്രഖ്യാപനം ഉണ്ടായാൽ 4000 ഡോളറിന് താഴേക്ക് ഔണ്‍സ് വില എത്തിയേക്കും.
4000 ഡോളർ എന്ന പ്രതിരോധം തകർന്നാൽ വില വീണ്ടും കൂപ്പുകുത്താനുള്ള സാധ്യതകൾ സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നുണ്ട്. 4000 ഡോളറിന് താഴേക്ക് വില പോയാൽ പവൻ വില 1 ലക്ഷത്തിന് താഴേക്ക് പോയേക്കും. അതേസമയം മോശം സാഹചര്യത്തിൽ 3300 ഡോളറിന് താഴേക്ക് വരെ വില പോയേക്കുമെന്നാണ് ചില വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അങ്ങനെയെങ്കിൽ കേരളത്തിൽ പവൻ വില 80,000ത്തിന് താഴേക്ക് പോയേക്കും.


Click it and Unblock the Notifications
