സ്വർണ വില ഇടിഞ്ഞു: ഇപ്പോള്‍ വിട്ടോ വണ്ടി ജ്വല്ലറികളിലേക്ക്, ഉടന്‍ വീണ്ടും ഉയർന്നേക്കും
കൊച്ചി: തുടചർച്ചയായ രണ്ട് ദിവസത്തെ വർധനവിന് ശേഷം കഴിഞ്ഞ ദിവസം സംസ്ഥാനത്തെ സ്വർണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. പവന് 44,760 രൂപയായിരുന്നു ബുധന്‍, വ്യാഴം ദിവസങ്ങളിലെ നിരക്ക്. ഗ്രാമിന് 5,595 രൂപയും. ബുധനാഴ്ച പവന് എണ്‍പത് രൂപ വർധിച്ചതോടെയായിരുന്നു 44760 എന്ന നിരക്കില്‍ എത്തിയത്. വ്യാഴാഴ്ചയും സ്വർണ വിലയില്‍ പവന് 180 രൂപയുടെ വർധനവ് ഉണ്ടായി.
സ്വർണ വിലയില്‍ അടുത്തിടെയായി വലിയ വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നിരക്കിലും ഏപ്രിലില്‍ സ്വർണ വിലയെത്തി. ഏപ്രിൽ 14ന് പവന് 45,320 രൂപയായിരുന്നു സ്വർണ വില. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. എന്നാല്‍ പിന്നീട് പല തവണയായി സ്വർണ വിലയില്‍ ഏറ്റക്കുറിച്ചിലുകള്‍ ഉണ്ടായി.

ഏപ്രിൽ മൂന്നിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സംസ്ഥാനത്ത് സ്വർണ വില്‍പ്പന നടന്നത്. പവന് 43,760 രൂപയായിരുന്നു വില. പവന് 44000 രൂപ എന്ന നിരക്കിലായിരുന്നു ഈ മാസം സ്വർണ വില ആരംഭിച്ചത്. ഏറ്റക്കുറിച്ചിലുകള്‍ ഉണ്ടായതിന് ശേഷമുള്ള കണക്ക് എടുക്കുമ്പോള്‍ ഈ മാസം ഇതുവരെ 760 രൂപയുടെ വർധനവ് ഉണ്ടായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ വിപണി നിലവാരം സംസ്ഥാനത്ത് ഒരു പവന് 160 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വർണത്തിന് 44600 എന്ന നിരക്കിലാണ് വില്‍പ്പന നടന്നുകൊണ്ടിരിക്കുന്നത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5575 എന്ന നിരക്കിലുമായി. വിവാഹ സീസണ്‍ സമയമായതിനാല്‍ സ്വർണ വിലയില്‍ നേരിയ തോതിലെങ്കിലും ഇടിവുണ്ടായത് സാധാരണക്കാർക്ക് ആശ്വാസം നല്‍കുന്നതാണ്.
എന്നാല്‍ വില വർധനവ് പ്രതീക്ഷിച്ച് സ്വർണത്തില്‍ കൂടുതലായി നിക്ഷേപം ഇറക്കിയവരെ ഈ ഇടിവ് ചെറിയ തോതിലെങ്കിലും ആശങ്കപ്പെടുത്തുമെന്നും സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ഭീഷണയില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടുതൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിഞ്ഞതായിരുന്നു വില ഉയരാനുണ്ടായ പ്രധാന കാരണം.
അതേസമയം, രാജ്യത്തെ മറ്റ് വിപണികളിലെ നിരക്കുകള്‍ പരിശോധിക്കുമ്പോള്‍ ചെന്നൈയില്‍ 10 ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് 56200 രൂപയാണ് നിരക്ക്. രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന നിരക്കുകളില്‍ ഒന്നാണ് ഇത്. മുബൈയില്‍ ഇത് 55750 രൂപയും ദില്ലില്‍ 55900 രൂപയുമായിരുന്നു നിരക്ക്. പുനൈ, വിശാഘപട്ടണം, ഹൈദരാബാദ് എന്നിവിടങ്ങളില്‍ 55750 രൂപയാണ് നിരക്ക്.
സ്വർണ വില ഇപ്പോള്‍ കുറഞ്ഞെങ്കിലും വീണ്ടും ഉയർന്നേക്കുമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തും സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. അമേരിക്കൻ ബോണ്ട് യീൽഡ് 3.52%ലേക്ക് മുന്നേറിയത് ഇന്നലെയും സ്വർണ വില ഉയരുന്നതിന് തടസ്സം സൃഷ്ടിക്കുകയായിരുന്നു. രാജ്യാന്തര സ്വർണവില ട്രോയി ഔണ്‍സിന് 2000 ഡോളറിൽ താഴെയാണ് തുടരുന്നത്.












Click it and Unblock the Notifications