കേരളത്തിൽ ഒരാഴ്ചക്കിടെ പവന് 2,680 രൂപയുടെ ഇടിവ് ; സ്വർണം ഇനി കുതിക്കുമോ അതോ മൂക്കുകുത്തുമോ? അറിയാം
കേരളത്തിൽ സ്വർണവിലയിൽ വലിയ ചാഞ്ചാട്ടമാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ രേഖപ്പെടുത്തിയത്. ജൂൺ 7-ന് പവന് 1,12,000 രൂപയായിരുന്ന സ്വർണവില ഒരാഴ്ചയ്ക്കിടെ 2,680 രൂപ കുറഞ്ഞ് ശനിയാഴ്ച 1,09,320 രൂപയിലെത്തി. ജൂൺ 8 നാണ് പവൻ വിലയിൽ ആദ്യം ഇടിവ് രേഖപ്പെടുത്തിയത്. അന്ന് പവന് 1,11,240 രൂപയായി കുറഞ്ഞ വില പക്ഷേ തൊട്ടടുത്ത ദിവസം 1,12,320 രൂപയായി ഉയർന്നു. 10-ന് വീണ്ടും താഴ്ന്ന വില 11-ന് 1,06,800 രൂപ എന്ന ആഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. തുടർന്ന് ശനിയാഴ്ച നേരിയ തോതിൽ വർധിച്ച് 1,09,320 രൂപയായി. സ്വർണം അടുത്ത ആഴ്ചയും ഇടിയുമോ അതോ കൂടുതൽ ഉയരങ്ങൾ കീഴടക്കുമോയെന്നതാണ് ഇപ്പോൾ ആഭരണപ്രേമികൾ ഉറ്റുനോക്കുന്നത്.

അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാർ യാഥാർഥ്യമാകുമെന്ന പ്രതീക്ഷയാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിച്ച പ്രധാന ഘടകങ്ങളിലൊന്ന്. ചർച്ചകൾ പുരോഗമിക്കുന്നുവെന്ന സൂചനകൾ വിപണിയിൽ അനുകൂല വികാരം സൃഷ്ടിച്ചിട്ടുണ്ട്. കരാർ സംബന്ധിച്ച വ്യക്തത വരുകയും ധാരണ ഔദ്യോഗികമാവുകയും ചെയ്താൽ വിപണിയിൽ പുതിയ നിക്ഷേപ ഒഴുക്ക് ഉണ്ടാകുമെന്നാണ് ഒരു വിഭാഗം നിരീക്ഷകരുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ നിലവിലെ ചാഞ്ചാട്ടങ്ങൾക്ക് ശേഷം സ്വർണവിലയിൽ വീണ്ടും വർധന രേഖപ്പെടുത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
സ്വർണ വിലയെ നിർണ്ണയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ഘടകം അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ പലിശ നിരക്കുകളാണ്. അമേരിക്കയിലെ തൊഴിൽ വിപണി ഇപ്പോഴും ശക്തമായി തുടരുന്നതിനാലും പണപ്പെരുപ്പം വിചാരിച്ചത്ര താഴാത്തതിനാലും പലിശ നിരക്കുകൾ ഉടനെങ്ങും കുറയ്ക്കില്ല എന്ന നിലപാടിലാണ് ഫെഡ് ചെയർമാൻ. മാത്രമല്ല, സമ്പദ്‌വ്യവസ്ഥയെ കൂടുതൽ സുരക്ഷിതമാക്കാൻ പലിശ നിരക്കുകൾ ഇനിയും ഉയർത്തിയേക്കാം എന്ന സൂചനകളും സാമ്പത്തിക വിദഗ്ദ്ധർ നൽകുന്നുണ്ട്. ഫെഡ് പലിശ നിരക്കുകൾ ഉയർന്ന തലത്തിൽ നിലനിർത്തുന്നത് സ്വർണ വിപണിക്ക് അനുകൂലമല്ല.
സാധാരണയായി യുഎസ് ഫെഡ് പലിശ നിരക്കുകൾ ഉയർത്തിയാൽ സ്വർണവില കുറയും. പലിശ നിരക്ക് കൂടുമ്പോൾ നിക്ഷേപകർക്ക് അമേരിക്കൻ ഗവൺമെന്റ് ബോണ്ടുകളിൽ നിന്നും ബാങ്കുകളിൽ നിന്നും കൂടുതൽ ലാഭം ഉണ്ടാകും. സ്വർണ്ണത്തിൽ നിക്ഷേപിച്ചാൽ പലിശയോ ഡിവിഡന്റോ ലഭിക്കാത്തതിനാൽ, ആളുകൾ സ്വർണ്ണം വിറ്റ് ബോണ്ടുകളിലേക്ക് പണം മാറ്റും. കൂടാതെ പലിശ കൂടുമ്പോൾ അമേരിക്കൻ ഡോളർ കൂടുതൽ ശക്തിപ്പെടും. രാജ്യാന്തര വിപണിയിൽ ഡോളറിലാണ് സ്വർണ്ണത്തിന്റെ വില നിശ്ചയിക്കുന്നത് എന്നതിനാൽ, ഡോളർ ശക്തമാകുമ്പോൾ സ്വർണവില താഴേക്ക് പോകും. നേരെമറിച്ച് ഫെഡ് പലിശ നിരക്ക് കുറച്ചാൽ മാത്രമേ സ്വർണവില വീണ്ടും കുതിച്ചുയരുകയുള്ളൂ.
ഇങ്ങനെയൊക്കെ ആണെങ്കിലും വർഷാവസാനം സ്വർണ വില ഉയരാൻ തന്നെയാണ് സാധ്യതയെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വില ഔണ്സിന് 6000 ഡോളർ വരെ ഉയരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് ജെപി മോർഗൻ പോലുള്ള ധനകാര്യ സ്ഥാപനങ്ങൾ പ്രവചിക്കുന്നത്. വില അത്രയും ഉയർന്നാൽ സ്വാഭാവികമായും കേരളത്തിൽ പവൻ വില 2 ലക്ഷം വരെ ഉയരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.












Click it and Unblock the Notifications