സ്വർണക്കുതിപ്പ് തീർന്നില്ല,പഴയ സ്വർണം ഇപ്പോൾ വിൽക്കല്ലേ..ഇനിയാണ് വിൽക്കുന്നവർ നല്ലകാലം
ആഗോള വിപണിയിൽ സ്വർണ വില ഇന്ന് വീണ്ടും ഉയർന്നിരിക്കുകയാണ്. പണപ്പെരുപ്പ ആശങ്ക, പലിശ നിരക്ക് , പശ്ചിമേഷ്യയിലെ സാഹചര്യം എങ്ങനെ ബാധിക്കുമെന്ന നിക്ഷേപകരുടെ ആശങ്ക എന്നിവയെല്ലാമാണ് വില ഉയരാൻ കാരണമ. ഇന്ന് സ്പോട്ട് ഗോൾഡ് 0.8% വർദ്ധിച്ച് ഔൺസിന് 4,557.56 ഡോളറിലെത്തി. യു.എസ്. ഗോൾഡ് ഫ്യൂച്ചറുകളും 0.8% ഉയർന്ന് 4,568.50 ഡോളറിൽ വ്യാപാരം അവസാനിപ്പിച്ചു.
പണപ്പെരുപ്പമുള്ളപ്പോഴും അനിശ്ചിതത്വ കാലത്തും സാധാരണയായി സ്വർണത്തെ ഒരു സുരക്ഷിത നിക്ഷേപമായാണ് നിക്ഷേപകർ കണക്കാക്കുന്നത്. എന്നാൽ, പലിശ നൽകുന്ന മറ്റ് ആസ്തികളെപ്പോലെ സ്ഥിരമായ വരുമാനം ലഭിക്കാത്തതിനാൽ, പലിശ നിരക്കുകൾ ഉയർന്ന നിലയിൽ നിൽക്കുമ്പോൾ സ്വർണത്തിന്റെ ആവശ്യം കുറയാൻ സാധ്യതയുണ്ട്. ഒരു സുരക്ഷിത ഓപ്ഷൻ എന്ന നിലയിൽ സ്വർണത്തിനുള്ള ആവശ്യം ഇപ്പോഴുമുണ്ടെങ്കിലും അതിന്‍റെ സ്വാധീനം ചെറുതായി കുറഞ്ഞിട്ടുണ്ടെന്ന് പറയുകയാണ് സിറ്റി ഇൻഡക്സിലെ മാർക്കറ്റ് അനലിസ്റ്റായ ഫവാദ് റസാഖ്സാദ. എന്നിരുന്നാലും പണപ്പെരുപ്പത്തിൽ നിന്നുള്ള സംരക്ഷണം എന്ന നിലയിലും സെൻട്രൽ ബാങ്കുകൾ വാങ്ങിക്കൂട്ടുന്നത് തുടരുന്ന സാഹചര്യത്തിലും സ്വർണം വലിയ ഇടിവിലേക്ക് പോയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ഈ ആഴ്ച അവസാനം പുറത്തുവിടുന്ന യുഎസ്. തൊഴിൽ റിപ്പോർട്ട് ആയിരിക്കും ഇനി നിക്ഷേപകരെ സ്വാധീനിക്കുക. കാരണം റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാകും, ഫെഡറൽ റിസർവ് പലിശ നിരക്കുകൾ നിലവിലുള്ള നിലയിൽ നിലനിർത്തണോ അതോ കുറയ്ക്കണമോയെന്നുള്ള തീരുമാനങ്ങൾ കൈക്കൊള്ളുക.
സ്വർണ വില വലിയ രീതിയിൽ കുതിക്കണമെങ്കിൽ അതിന് ശക്തമായ ഒരു കാരണം ഉണ്ടാകണമെന്നാണ് അമേരിക്കൻ ഗോൾഡ് എക്സ്ചേഞ്ചിലെ മാർക്കറ്റ് അനലിസ്റ്റ് ജിം വൈക്കോഫ് പറയുന്നത്. മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥ ഇപ്പോഴും സ്വർണ വിപണിക്ക് വെല്ലുവിളി തന്നെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വില ഉയരാൻ കാരണം
ഇറാനെതിരായ ആക്രമണം നിർത്തിവെച്ചതായും ഹോർമുസിൽ കുടുങ്ങിയ കപ്പലുകൾ മോചിപ്പിക്കാനുള്ള പദ്ധതി താൽക്കാലികമായി മരവിപ്പിച്ചതായുമുള്ള യുഎസിൻ്റെ പ്രഖ്യാപനമാണ് ആഗോള വിപണിയിൽ സ്വർണ വിലയെ സ്വാധീനിച്ചത്. ഇതോടെ ക്രൂഡ് ഓയിൽ വില കുറഞ്ഞു. ഡബ്ല്യുടിഐ ബാരലിന് 100.5 ഡോളറിലും ബ്രെന്റ് 108 ഡോളറിലുമെത്തി. പണപ്പെരുപ്പ ഭീതി കുറയുമെന്ന പ്രതീക്ഷയും വിപണിയെ സഹായിച്ചു.
യുഎസ് ഡോളർ സൂചികയും 0.15 ശതമാനം താഴ്ന്ന് 98.30ലായി. ഒറ്റവാക്കിൽ സംഘർഷം കുറഞ്ഞത് എണ്ണവില താഴ്ത്തുകയും ഡോളർ ദുർബലമാക്കുകയും സ്വർണവില ഉയർത്തുകയും ചെയ്തു. വില ഔൺസിന് 93 ഡോളർ കൂടി 4,651 ഡോളറിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്. ഡോളറിന്റെ മൂല്യം കുറഞ്ഞതാണ് സ്വർണത്തിന് കൂടുതൽ ആകർഷണം നൽകിയത്.
അതായത് ഇറാൻ സംഘർഷം ഇനിയും അയഞ്ഞാൽ എണ്ണ വില വീണ്ടും കുറയും. സ്വാഭാവികമായും ഡോളറും മൂക്കുകുത്തും. ഇതോടെ സ്വർണം വീണ്ടും കത്തിക്കയറാനുള്ള സാധ്യത ഏറെയാണ്.
സ്വർണം വിൽക്കാൻ നല്ലകാലം
സ്വർണ വില കുതിക്കുമെന്ന പ്രതീക്ഷയിൽ സ്വർണം വിൽക്കാൻ കാത്തിരുന്നവർക്ക് തിരിച്ചടിയായിരുന്നു സമീപനാളുകളിലുണ്ടായ വില ഇടിവ്. എന്നാൽ ഇനി പഴയ സ്വർണം വിൽക്കാൻ കാത്തിരുന്നവർക്ക് മികച്ച സമയമായിരിക്കും. ഒരു പവന് കേരളത്തിൽ വില 1.50 ലക്ഷം വരെ എത്തിയാലും അത്ഭുപ്പെടാനില്ല.












Click it and Unblock the Notifications