സ്വർണ വില ഇന്നും താഴേക്ക്; 2 ദിവസമായി കുറഞ്ഞത് 2880 രൂപ..ഇന്നത്തെ നിരക്ക് അറിയാം
കേരളത്തിൽ ഇന്നും സ്വർണ വിലയിൽ വലിയ ഇടിവ്. ഇന്നലെ രണ്ട് തവണയായി വില കുറഞ്ഞിരുന്നു. പലിശപ്പേടിയെ തുടർന്ന് ആഗോള വിപണിയിൽ സ്വർണത്തിൽ ലാഭമെടുപ്പ് ശക്തമായതാണ് വില ഇടിയാൻ കാരണമായത്. ഇനിയും വില ഇടിഞ്ഞേക്കുമെന്നാണ് സൂചനകൾ.
കേരളത്തിൽ ഈ മാസം തുടക്കത്തിൽ 1.05 ലക്ഷമായിരുന്നു പവൻ വില. എന്നാൽ വെറും 25 ദിവസം കൊണ്ട് പവൻ വില 1.20 ലക്ഷത്തിലെത്തി. ഏകദേശം 15000 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഓണത്തിന് ശേഷമാണ് സ്വർണം ഇടിഞ്ഞ് തുടങ്ങിയത്. ഇന്നലെ മാത്രം രണ്ട് തവണകളിലായി 2280 രൂപയാണ് കുറഞ്ഞത്. 22 കാരറ്റ് ഗ്രാം വില 70 രൂപ കുറഞ്ഞ് 14940 രൂപയിലേക്കാണ് ആദ്യം താഴ്ന്നത്. തുടർന്ന് ഉച്ചയോടെ 14725 രൂപയിലെത്തി. പവൻ വില 1,19,520 രൂപയിൽ നിന്നും 1,17,800 രൂപയിലേക്ക് വീണു.

ഇന്ന് പവൻ വിലയിൽ 600 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. 1,17,200 രൂപയിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാം വില 14650 രൂപയായി. 18 കാരറ്റ് ഒരു ഗ്രാമിന് 12040 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 255 രൂപയാണ് വെള്ളിവില.
സ്വർണം ഇനിയും താഴേക്കോ?
യുഎസിൽ പണപ്പെരുപ്പ ഭീതി ശക്തമാണ്. ഇതോടെ യുഎസ് കേന്ദ്രബാങ്കായ ഫെഡ് റിസർവ്വ് പലിശ നിരക്ക് ഉയർത്താനുള്ള സാധ്യത ശക്തമാക്കിയിരിക്കുകയാണ്. ഇതാണ് നിക്ഷേപകരെ ആശങ്കയിലാഴ്ത്തുന്നത്. പലിശ നിരക്ക് ഉയർത്തിയാൽ ഡോളർ കരുത്ത് കാട്ടും. നിക്ഷേപകർ സർക്കാർ ബോണ്ടുകളിലേക്ക് തിരിയും. ഇത് സ്വർണത്തിൻ്റെ വില ഇടിയാൻ കാരണമാകും.
ആഗോള വിപണിയിൽ ഔൺസിന് 12 ഡോളർ താഴ്ന്ന് 4854 ഡോളറിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്. ഔണ്സ് വില 4500 ഡോളറിലേക്ക് താഴ്ന്നാൽ സ്വർണം മൂക്കും കുത്തി വീഴാനുള്ള സാധ്യത ഏറെയാണ്. 4300 ഡോളർ എന്ന നിലയിലേക്ക് വില താഴ്ന്നാൽ ഒരുപക്ഷെ 4000 ഡോളറിന് താഴെ വരെ സ്വർണം പോയേക്കാം.
1 ലക്ഷത്തിന് താഴേക്കോ?
4000 ഡോളറിന് താഴേക്ക് രാജ്യാന്തര സ്വർണ വില കൂപ്പ് കുത്തിയാൽ കേരളത്തിൽ ഒരു പവൻ സ്വർണ വില 1 ലക്ഷത്തിന് താഴേക്ക് പോയേക്കാം. മാത്രമല്ല കേന്ദ്രസർക്കാർ സ്വർണത്തിന്റെ ഇറക്കുമതി തീരുവ വെട്ടിക്കുറച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇക്കഴിഞ്ഞ മെയ് മാസത്തിൽ കേന്ദ്രസർക്കാർ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി കൂട്ടിയിരുന്നു. ഇറാൻ-യുഎസ് യുദ്ധത്തെ തുടർന്ന് പണപ്പെരുപ്പ ഭീഷണി ഉയരുകയും രൂപയുടെ മൂല്യവും വിദേശനാണയ ശേഖരം ഇടിയുകയും ചെയ്തപ്പോഴായിരുന്നു കേന്ദ്രസർക്കാർ തീരുവ ഉയർത്തിയത്. എന്നാൽ തീരുവ ഉയർത്തിയത് വലിയ തോതിലുള്ള സ്വർണക്കടത്തിനാണ് വഴിവെച്ചത്. ഈ സാഹചര്യത്തിലാണ് തീരുവ കൂട്ടിയ തീരുമാനം പുനഃപരിശോധിക്കാൻ സർക്കാർ ഒരുങ്ങുന്നത്. തീരുവ വീണ്ടും കുറച്ചാൽ സ്വർണത്തിന് വില ഇടിയും. പവന് ഏകദേശം 10,000 രൂരയുടെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


Click it and Unblock the Notifications