സ്വർണ വില ഇടിഞ്ഞ് താഴുന്നു; പവൻ വില 87000ത്തിലേക്ക് എത്തുമോ? ഇനിയുള്ള 3 സാധ്യതകൾ ഇങ്ങനെ
ആഗോള തലത്തിൽ സ്വർണ വില കൂടുതൽ താഴേക്ക്. ഇറാൻ-യുഎസ് സംഘർഷം വീണ്ടും രൂക്ഷമായതാണ് വിപണിയെ ആശങ്കയിലാഴ്ത്തുന്നത്. സംഘർഷം കടുക്കുന്നുവെന്ന സൂചനകൾ ക്രൂഡ് വില ഉയർത്തി. പണപ്പെരുപ്പ ഭീതിയും ഇതോടെ ശക്തമായി. ബോണ്ട് വരുമാനം ഉയർന്നതും സ്വർണത്തിന് തിരിച്ചടിയായി.
കോമെക്സ് വിപണിയിൽ ഗോൾഡ് ഫ്യൂചറുകൾ 0.91 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 4,488.60 ഡോളറായി. വെള്ളി വില 0.83 ശതമാനം ഇടിഞ്ഞ് 66.44 ഡോളറും. സംഘർഷം കടുത്തതോടെ ബ്രൻ്റ് ക്രൂഡ് ഓയിൽ വിലയും ഉയർന്നു. ബാരലിന് 1.4 ശതമാനം വർധിച്ച് 89.38 ഡോളറിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്. യുഎസ് ക്രൂഡ് 1.3 ശതമാനം ഉയർന്ന് 84.50 ഡോളറിലും.

ക്രൂഡ് ഓയിൽ വില വീണ്ടും കുതിക്കുന്നത് പണപ്പെരുപ്പ ഭീതി ഉയർത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ജാക്ക്‌സണ്‍ ഹോളിലെ ഫെഡറല്‍ റിസര്‍വ് സിംപോസിയത്തിൽ സംസാരിക്കുന്നതിനിടെ ഗവർണർ കെവിൻ വാർഷും പണപ്പെരുപ്പം ഉയരുന്നതിലെ ആശങ്കകൾ പങ്കുവെച്ചിരുന്നു. പണപ്പെരുപ്പം ഉയർന്ന് നിൽക്കുകയാണെന്നും പിടിച്ചുകെട്ടാനുള്ള നടപടികൾ യുഎസ് ഫെഡ് സ്വീകരിക്കുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇതോടെ സപ്റ്റംബറിൽ നടക്കുന്ന പണനയ യോഗത്തിൽ ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്താൻ 57 ശതമാനം സാധ്യയുണ്ടെന്നാണ് നിക്ഷേപകർ വിലയിരുത്തുന്നത്.
പലിശ നിരക്ക് ഉയർത്തുന്നത് സ്വർണത്തിനെ പ്രതികൂലമായി ബാധിക്കും. കാരണം നിരക്ക് കൂട്ടുമ്പോൾ സർക്കാർ കടപത്രങ്ങളിൽ നിന്നും കൂടുതൽ പലിശ ലഭിക്കും. നിക്ഷേപകർ കൂട്ടത്തോടെ ബോണ്ടുകളിലേക്ക് തിരിയും. സ്വാഭാവികമായും പലിശ നൽകാത്ത സ്വർണത്തെ നിക്ഷേകർ കൈവിടും. ഡിമാൻ്റ് കുറയുന്നതോടെ സ്വർണ വില ഇടിയും.
അമിത പ്രതീക്ഷ വേണ്ട
പലിശ നിരക്ക് കൂട്ടും എന്ന ചർച്ചകൾ ആഭരണപ്രേമികളുടെ പ്രതീക്ഷ ഉയർത്തിയിട്ടുണ്ട്. എന്നാൽ സ്വർണത്തിൻ്റെ കാര്യത്തിൽ അമിത പ്രതീക്ഷ വേണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പശ്ചിമേഷ്യൻ സംഘർഷവും പണപ്പെരുപ്പ ഭീതിയുമെല്ലാം സ്വർണത്തിന് തിരിച്ചടിയായേക്കും, എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ സ്വർണ വില ഉയർന്ന് തന്നെ നിൽക്കും എന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
ഈ വർഷം അവസാനത്തോടെ സ്വർണം ഔണ്‍സിന് 4300 -4700 ഡോളറിനും ഇടയിലായിരിക്കും എന്നാണ് പിഎംഎസ് മൊണാർക്ക് പ്രവചിക്കുന്നത്. ഫെഡറൽ റിസർവ്വ് പലിശ നിരക്കിൽ മാറ്റം വരുത്താതിരിക്കുകയും ക്രൂഡ് വിലയിൽ വലിയ കുതിച്ചുച്ചാട്ടങ്ങൾ ഇല്ലാതിരിക്കുകയും ചെയ്താൽ വില ഈ നിലയിലെത്തും എന്നാണ് ഇവരുടെ പ്രവചനം. അന്താരാഷ്ട്ര വിപണിയിൽ 4500 ഡോളറിനടുത്താണ് നിലവിൽ ഔണ്‍സ് വില. കേരളത്തിലാകട്ടെ 1.16 ലക്ഷവും. 4700 ഡോളർ വരെ വില ഉയർന്നാൽ പരമാവധി 1.22 ലക്ഷം വരെയായി കേരളത്തിൽ പവൻ വില ഉയർന്നേക്കും.
അതേസമയം ഒരു പക്ഷെ വില 5000-5600 ഡോളറിനിടയിലാകാനുള്ള സാധ്യതയും ഇവർ പ്രവചിക്കുന്നുണ്ട്.
25 ശതമാനം സാധ്യതയാണ് വിലയിരുത്തുന്നത്. ഡോളർ മൂല്യം കൂടുതൽ ഇടിയുന്ന സാഹചര്യം ഉണ്ടായാലായിരിക്കും വില ഈ നിലയിൽ ഉയർന്നേക്കുക.അന്താരാഷ്ട്ര വിപണിയിൽ വില 5000 ഡോറായാൽ ഗ്രാം വില 16000 രൂപ കടക്കും. പവൻ വില 1.30 ലക്ഷം വരെ ആയേക്കും. അതേസമയം വില 5600 ഡോളർ കടന്നാൽ ഗ്രാം വില 18,000 കടക്കും. പവൻ വില 1.45 ലക്ഷം വരേയും.
വില 3400 ഡോളറിനും 3900 ഡോളറിനും ഇടയിലാകാനുള്ള സാധ്യതയും ഇവർ പ്രവചിക്കുന്നുണ്ട്. 3400 ഡോളർ എന്ന നിലയിലേക്ക് വില പതിച്ചാൽ കേരളത്തിലും സ്വർണ വില കൂപ്പുകുത്തും. 87000-90000ത്തിനും ഇടയിലായിരിക്കും അപ്പോൾ പവൻ വില. 3900 ഡോളറായാലും 1 ലക്ഷം രൂപ വരെയെ പവൻ വില പരമാവധി ഉയരുകയുള്ളൂ.


Click it and Unblock the Notifications