സ്വർണം പവന് 20845 രൂപയ്ക്ക് കിട്ടും?;വമ്പൻ നീക്കത്തിന് ജ്വല്ലറികൾ, സർക്കാർ കൂടി മനസുവെച്ചാൽ കളി മാറും
ആഗോള സാമ്പത്തിക അനിശ്ചിതത്വവും സെൻട്രൽ ബാങ്കുകൾ വലിയ തോതിൽ സ്വർണ്ണം വാങ്ങുന്നതും കാരണം കഴിഞ്ഞ ആറ് വർഷത്തിനിടെ സ്വർണ വിലയിൽ 600 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. ഈ മുന്നേറ്റം തുടരുമെന്ന സൂചനയാണ് വിപണി നൽകുന്നത്. കേരളത്തിൽ അടക്കം റെക്കോഡ് വർധനവിലാണ് ഇപ്പോൾ സ്വർണ വ്യാപാരം നടക്കുന്നത്. സംസ്ഥാനത്ത് നിലവിൽ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് വില 91,720 രൂപയാണ് . ഗ്രാമിന് വില 11465 രൂപയിലെത്തി. ഈ നിലയ്ക്ക് പോയാൽ ഒരു പവൻ ആഭരണം വാങ്ങണമെങ്കിൽ എന്ത് ചെയ്യുമെന്നാണ് സാധാരണക്കാരുടെ ചോദ്യം.
അതേസമയം സ്വർണ റെക്കോർഡ് നിലവാരത്തിലേക്ക് ഉയർന്നതോടെ ആഭരണങ്ങൾ ഉപഭോക്താക്കൾക്ക് കൂടുതൽ താങ്ങാനാവുന്ന വിലയിൽ എത്തിക്കാൻ ജ്വല്ലറികൾ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. പരമ്പരാഗതമായ 24, 22 കാരറ്റ് ആഭരണങ്ങൾക്ക് പകരം, പല കടകളും ഇപ്പോൾ 18, 1,94 കാരറ്റ് ആഭരണങ്ങൾ കൂടുതലായി വിൽപ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്. ആവശ്യകത നിലനിർത്താൻ ഇത് സഹായിക്കുന്നുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്.

വില ഇനിയും വർധിക്കുകയാണെങ്കിൽ 5 കാരറ്റ് ആഭരണങ്ങൾ വരെ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് ചില ജ്വല്ലറികൾ സൂചിപ്പിക്കുന്നത്. എന്നാൽ, ഈ കുറഞ്ഞ പരിശുദ്ധിയുള്ള സ്വർണത്തിന് ഹാൾമാർക്കിംഗ് നിർബന്ധമല്ലാത്തത് വലിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. പരിശുദ്ധി ഉറപ്പുവരുത്തുന്നതിനും വ്യതിചലനങ്ങളുണ്ടെങ്കിൽ നിയമപരമായ പരിഹാരം നേടുന്നതിനും ഹാൾമാർക്കിംഗ് ഉപഭോക്താക്കളെ സഹായിക്കും.
'ആഭരണങ്ങൾ താങ്ങാനാവുന്നതാക്കാൻ ജ്വല്ലറികൾ പല വഴികളും പരീക്ഷിക്കുകയാണ്,കുറഞ്ഞ കാരറ്റിലുള്ള സ്വർണത്തിന് നിറത്തിൽ നേരിയ വ്യത്യാസമുണ്ട്, പക്ഷേ പലരും അത് ഉയർന്ന ഗ്രേഡ് സ്വർണ്ണം ഉപയോഗിച്ച് പൂശി കാഴ്ചയ്ക്ക് മാറ്റം വരുത്തുകയാണ്', വ്യാപാരികളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
9 കാരറ്റ് സ്വർണത്തിന് ഹാൾമാർക്കിംഗ് നിർബന്ധമാക്കി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) അടുത്തിടെ ഉത്തരവിറക്കിയിരുന്നു. ഇത് ആവശ്യകത വർദ്ധിപ്പിക്കാനാണ്. പക്ഷേ, പല ജില്ലകളിലും ഇപ്പോഴും ഹാൾമാർക്കിംഗ് സൗകര്യങ്ങൾ ലഭ്യമല്ല. 'കൂടുതൽ ഹാൾമാർക്കിംഗ് സെന്ററുകൾ എല്ലാ ജില്ലകളിലും സ്ഥാപിക്കണം. വില ഇനിയും ഉയർന്നാൽ, ജ്വല്ലറികൾ 5 കാരറ്റ് സ്വർണx പോലും പരിഗണിക്കാനിടയുണ്ട്', വ്യാപാരികൾ വ്യക്കമാക്കി.
ദേശീയതലത്തിൽ, ഏകദേശം 800 ജില്ലകളിൽ 373 എണ്ണം 2025 ഓഗസ്റ്റ് വരെ ഈ പദ്ധതിയുടെ കീഴിൽ വരുന്നുണ്ട്. വിലയിലുണ്ടായ കുതിച്ചുചാട്ടം ചെറുകിട ജ്വല്ലറികൾക്ക് വലിയ പ്രതിസന്ധിയുണ്ടാക്കിയെന്നും ഇവർ ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ സ്റ്റോക്ക് നിലനിർത്താൻ വലിയ മൂലധനം ആവശ്യമാണെന്നും വ്യാപാരികൾ പറയുന്നു.'നേരത്തെ 10 കിലോ സ്വർണത്തിൽ വ്യാപാരം ചെയ്തിരുന്നവർക്ക് ഇപ്പോൾ വലിയ പ്രവർത്തന മൂലധന പ്രശ്നങ്ങളാണ് നേരിടുന്നത്. വലിയ സ്ഥാപനങ്ങൾക്ക് ഈ ആഘാതം താങ്ങാൻ കഴിയും, പക്ഷേ ചെറുകിടക്കാർ അതിജീവിക്കാൻ പാടുപെടുകയാണെന്നും വ്യാപാരികൾ പറഞ്ഞു.
അതേസമയം 5 കാരറ്റ് സ്വർണം വിപണിയിലെത്തിയാൽ നിലവില വില നിരക്കിൽ ഒരു പവൻ സ്വർണത്തിന് ഏകദേശം 20845 രൂപയോളം മാത്രമേ വരികയുള്ളൂ. എന്നാൽ അത് വാങ്ങാൻ ആളുകൾ തയ്യാറാകുമോയെന്നതാണ് ചോദ്യം. കാര്യം കേരളത്തിലുള്ളവരെ സംബന്ധിച്ച് സ്വർണം എന്നത് വെറും ആഭരണം മാത്രമല്ല , അതിന് പിന്നിൽ നിക്ഷേപ താത്പര്യം കൂടിയുണ്ട്. അതുകൊണ്ടാണ് സ്വർണ വില കുതിച്ചുയരുമ്പോഴും ആഭരണം വാങ്ങാൻ ആളുകൾ മടിക്കാത്തത്. പരിശുദ്ധി കുറഞ്ഞ സ്വർണം വാങ്ങിയാൽ അതിൻമേൽ വായ്പ ലഭിക്കുന്നതടക്കം പ്രയാസമായിരിക്കും. 5 കാരറ്റ് സ്വർണത്തിനും സർക്കാർ ഹാൾമാർക്കിംഗ് അനുവദിച്ചാൽ ഒരുപക്ഷെ ആഭരണപ്രിയർ ചിലപ്പോൾ ഈ കാരറ്റിൽ സ്വർണം വാങ്ങാൻ തയ്യാറായേക്കും.












Click it and Unblock the Notifications