സ്വർണം 1 ലക്ഷത്തിന് 2 പവൻ കിട്ടുന്ന കാലം വരുമോ? അതോ അര പവൻ പോലും കിട്ടില്ലേ? അറിയാം
ആഗോള വിപണിയിൽ സ്വർണവില വീണ്ടും കരുത്ത് വീണ്ടെടുക്കുന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഒരു മാസത്തിലേറെയായി താഴ്ന്ന നിലയിൽ തുടർന്നതിനുശേഷം സ്വർണം വീണ്ടും കുതിച്ച് 4,500 ഡോളറിൽ നിന്ന് 4,750 ഡോളറിലേക്ക് എത്തി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയാണ് ഇത്രയും വലിയ മുന്നേറ്റം. അതായത് ലോക സാമ്പത്തിക രംഗത്തും രാഷ്ട്രീയ സാഹചര്യങ്ങളിലും അനിശ്ചിതത്വം തുടരുമ്പോഴും നിക്ഷേപകർ ഇപ്പോഴും സ്വർണത്തെ ഏറ്റവും സുരക്ഷിതമായ നിക്ഷേപമെന്ന നിലയിൽ കാണുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.
ഇപ്പോൾ സ്വർണവിലയെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് അമേരിക്ക-ഇറാൻ സമാധാന ചർച്ചകളാണ്. ഇരു രാജ്യങ്ങളും തമ്മിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നുവെന്നും ധാരണയിലെത്താൻ സാധ്യതയുണ്ടെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് പറഞ്ഞതോടെയാണ് വിപണിയിൽ വലിയ മാറ്റമുണ്ടായത്. ഇതിന് പിന്നാലെ യുഎസ് ഡോളർ ദുർബലമായി. ഡോളർ താഴ്ന്നതോടെ വിദേശ നിക്ഷേപകർക്ക് സ്വർണം വാങ്ങുന്നത് കൂടുതൽ എളുപ്പമായി, അതോടെ സ്വർണവില ഉയർന്നു.

പക്ഷേ കാര്യങ്ങൾ ഇതുവരെ പൂർണമായി വ്യക്തമല്ല. സമാധാന ചർച്ചകളെക്കുറിച്ചുള്ള ചില റിപ്പോർട്ടുകൾ ഇറാനിയൻ മാധ്യമങ്ങൾ തള്ളിക്കളഞ്ഞതോടെ വിപണി വീണ്ടും ജാഗ്രതയിലാണ്. സ്ട്രെയിറ്റ് ഓഫ് ഹോർമുസ് ഉൾപ്പെടെയുള്ള പ്രധാന മേഖലകളുമായി ബന്ധപ്പെട്ട ഉപരോധങ്ങളിൽ ഇളവ് നൽകുന്ന തരത്തിലുള്ള ധാരണയാണ് ടെഹ്റാൻ പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, കരാർ മുന്നോട്ടുപോയില്ലെങ്കിൽ കടുത്ത നടപടികൾ ഉണ്ടാകാമെന്ന മുന്നറിയിപ്പും ട്രംപ് നൽകിയിട്ടുണ്ട്. ഈ വിരുദ്ധസൂചനകളാണ് ഇപ്പോൾ വിപണിയിൽ വലിയ ചാഞ്ചാട്ടം സൃഷ്ടിക്കുന്നത്.
സമാധാന ധാരണ യാഥാർഥ്യമായാൽ ഭൗമരാഷ്ട്രീയ ആശങ്കകൾ കുറയുമെന്നും ഇത് സ്വർണത്തിൻ്റെ സുരക്ഷിത നിക്ഷേപ ആവശ്യം കുറയ്ക്കാമെന്നുമാണ് ഒര വിഭാഗം സാമ്പത്തിക വിദഗ്ധർ പറയുന്നത്. എന്നാൽ ചർച്ചകൾ ഫലം കണ്ടില്ലെങ്കിൽ നിക്ഷേപകർ വീണ്ടും സ്വർണത്തിലേക്ക് തിരിയാൻ സാധ്യതയുണ്ട്. അതിനാൽ അടുത്ത ദിവസങ്ങളിൽ സ്വർണവിലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകാമെന്നും ഇവർ വിലയിരുത്തുന്നു.
അതേസമയം, അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ്വിൻ്റെ നിലപാടും സ്വർണവിപണിക്ക് നിർണായകമാണ്. ഏറ്റവും പുതിയ തൊഴിൽ കണക്കുകൾ പ്രകാരം, യുഎസിലെ സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങൾ പ്രതീക്ഷിച്ചതിലും ഉയർന്നിട്ടുണ്ട്. ഇത് അമേരിക്കൻ തൊഴിൽ വിപണി ഇപ്പോഴും ശക്തമാണെന്ന സൂചനയാണ് നൽകുന്നത്. തൊഴിൽ രംഗം ശക്തമായിരിക്കുമ്പോൾ പണപ്പെരുപ്പ സമ്മർദ്ദവും തുടരാൻ സാധ്യതയുള്ളതിനാൽ ഫെഡ് ഉടൻ പലിശനിരക്ക് കുറയ്ക്കാൻ സാധ്യത കുറവാണെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.
സാധാരണയായി പലിശനിരക്ക് ഉയർന്ന നിലയിൽ തുടരുന്നത് സ്വർണത്തിന് വലിയ അനുകൂല ഘടകമല്ല. എന്നിരുന്നാലും, ഡോളറിന്റെ ബലഹീനതയും ഭാവിയിൽ പലിശനിരക്കിൽ ഇളവ് വരാമെന്ന പ്രതീക്ഷയും ഇപ്പോൾ സ്വർണവിലയെ പിന്തുണയ്ക്കുന്നുണ്ട്.
ഇപ്പോൾ നിക്ഷേപകരുടെ ശ്രദ്ധ മുഴുവൻ അമേരിക്കയിൽ നിന്ന് പുറത്തുവരാനിരിക്കുന്ന സാമ്പത്തിക കണക്കുകളിലേക്കാണ്. തൊഴിലില്ലായ്മ നിരക്ക്, നോൺഫാം പേറോൾസ് റിപ്പോർട്ട്, ഫെഡ് ഉദ്യോഗസ്ഥരുടെ പ്രതികരണങ്ങൾ എന്നിവ സ്വർണവിലയുടെ അടുത്ത ദിശ നിർണയിക്കുമെന്നാണ് വിപണി വിലയിരുത്തൽ. സാമ്പത്തിക കണക്കുകൾ ദുർബലമാകുകയും ഡോളർ വീണ്ടും താഴ്ന്ന നിലയിൽ തുടരുകയും ചെയ്താൽ സ്വർണവില ഇനിയും ഉയരാം. മറുവശത്ത് ഡാറ്റ ശക്തമായാൽ നിലവിലെ കുതിപ്പ് കുറച്ചുകാലം മന്ദഗതിയിലാകാം.
സാങ്കേതിക വിശകലനത്തിലും സ്വർണത്തിന് അനുകൂലമായ സൂചനകളാണ് കൂടുതലും. സ്വർണം ഔണ്‍സിന് 4,400 ഡോളറിന് മുകളിൽ തുടരുന്നിടത്തോളം സ്വർമത്തിന്റെ മുന്നേറ്റ സാധ്യത ശക്തമായിരിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അടുത്ത വലിയ പ്രതിരോധം 5,000 ഡോളർ ആണ്. അത് മറികടക്കാൻ കഴിഞ്ഞാൽ വീണ്ടും 5,600 ഡോളറിലേക്കും പിന്നീട് 6,000 ഡോളർ ലക്ഷ്യത്തിലേക്കും സ്വർണം നീങ്ങാമെന്നാണ് വിലയിരുത്തൽ. 4,400 ഡോളറിന് താഴേക്ക് വില ഇടിഞ്ഞാൽ വലിയ തിരുത്തൽ സംഭവിക്കാമെന്ന മുന്നറിയിപ്പും ഉണ്ട്.
കേരളത്തിലെന്ത് സംഭവിക്കും
കേരളത്തില്‍ ഇന്ന് 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് വില 111720 രൂപയാണ്. ആഗോള തലത്തിൽ സ്വർണം ഔണ്‍സിന് 6000 ഡോളർ തൊട്ടാൽ കേരളത്തിൽ പവൻ വില ഏകദേശം 1,47,000 മുതൽ 1,55,000 വരെ ആകാം മേക്കിങ് ചാർജ്, ജിഎസ്ടി എന്നിവ ഇല്ലാതെയുള്ള കണക്കാണിത്.












Click it and Unblock the Notifications