സ്വർണ വിലയിലെ തീകുതിപ്പ്; 25 ദിവസം കൊണ്ട് കൂടിയത് 15,000 രൂപയോളം; പഴയ സ്വർണം വിൽക്കാനും തിരക്ക്
ഓഗസ്റ്റ് 1 മുതൽ സംസ്ഥാനത്ത് സ്വർണ വില വീണ്ടും കത്തിക്കയറുകയാണ്. ആഗോള വിപണിയിലെ കുതിപ്പാണ് സ്വർണത്തിന് കേരളത്തിലും കരുത്ത് പകരുന്നത്. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതോടെ ജുലൈ അവസാനമായപ്പോഴേക്കും സ്വർണ വിലയിൽ വലിയ ഇടിവ് സംഭവിച്ചിരുന്നു. കേരളത്തിൽ ഒരു പവൻ വില 1.05 ലക്ഷത്തിന് തൊട്ട് താഴെയെത്തി. ഇ്പോൾ അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധിയാണ് സ്വർണത്തിന് കരുത്ത് പകരുന്നത്.
അമേരിക്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. കഴിഞ്ഞ ദിവസം യു.എസ് കടപ്പത്രങ്ങളിൽ വന്ന ഇടിവ് സ്വർണത്തിന് പിടിവള്ളിയായി. ഇറാനെതിരെ ട്രംപ് ഭീഷണി മുഴക്കിയതിന് പിന്നാലെ നിക്ഷേപകർ ലാഭമെടുത്തത് ക്രൂഡ് ഓയിൽ വില കൂപ്പുകുത്താൻ കാരണമായി. ക്രൂഡ് വില താഴ്ന്നതോടെ ഡോളറിൻ്റെ മൂല്യവും താഴേക്ക് പോയി. ഡോളർ മൂല്യം ഇടിയുമ്പോൾ മറ്റ് രാജ്യങ്ങളിലുള്ളവർക്ക് സ്വർണം വാങ്ങുന്നത് ലാഭകരമാകും. ഇത് ഡിമാൻ്റ് ഉയർത്തും. സ്വാഭാവികമായും സ്വർണ വില കത്തിക്കയറും.

കേരളത്തിൽ തീകുതിപ്പ്
സംസ്ഥാനത്ത് സ്വർണ വിലയിൽ ഉണ്ടാകുന്ന വർധനവ് ആഭരണപ്രേമികളെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. 1.05 ന് തൊട്ട് താഴെ വില എത്തിയതോടെ സംസ്ഥാനത്ത് ഒരു പവൻ വില മൂക്കും കുത്തി വീഴുമെന്നും 1 ലക്ഷത്തിന് താഴേക്ക് പോകുമെന്നും പ്രവചനങ്ങൾ ഉണ്ടായി. ഇത്തരം പ്രവചനങ്ങളെയെല്ലാം കാറ്റിൽ പറത്തിയാണ് ഓഗസ്റ്റ് തുടങ്ങിയപ്പോൾ തന്നെ സ്വർണം കുതിച്ചത്. ഒറ്റയടിക്ക് 15,000ത്തോളം രൂപയാണ് പവന് ഉയർന്നത്.
രാജ്യാന്തര വിപണിയിൽ സ്വർണം നിലവിൽ മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്ന് 4600 ഡോളറിനടുത്താണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ ട്രൻ്റ് തുടർന്നാൽ വരും ദിവസങ്ങളിലും സ്വർണം കുതിച്ച് കയറാനുള്ള സാധ്യത ഏറെയാണ്. അങ്ങനെയെങ്കിൽ സ്വർണം ഒരു പവന് 1.50 ലക്ഷമെങ്കിലും ആയി ഉയരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായാൽ
ഇറാനെ സാമ്പത്തികമായി തളർത്തും എന്ന് യുഎസ് പ്രഖ്യാപിച്ച് കഴിഞ്ഞു. ഇറാനുമായി വ്യാപാര ബന്ധം പുലർത്തുന്ന രാജ്യങ്ങളേയും വെറുതെ വിടില്ലെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ഇറാൻ്റെ ഏറ്റവും വലിയ വരുമാന മാർഗം എണ്ണയാണ്. അതുകൊണ്ട് തന്നെ യുഎസ് ഭീഷണിയിൽ എങ്ങനെയാണ് ഇറാൻ പ്രതികരിക്കുകയെന്നാണ് ഉറ്റുനോക്കുന്നത്. കടുത്ത നടപടിയിലേക്ക് ഇറാൻ കടന്നാൽ ഒരു തുള്ളി എണ്ണപോലും കയറ്റി അയക്കില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകുന്നുണ്ട്.
അത്തരമൊരു സ്ഥിതി ഉണ്ടായാൽ ക്രൂഡ് ഓയിൽ വിലയിൽ വീണ്ടും 'തീപിടിക്കും'. ക്രൂഡ് കുതിച്ചുയരുന്നത് ഡോളർ മൂല്യം ഉയരാൻ കാരണമാകും. പണപ്പെരുപ്പ ഭീതി ഉയരുന്നുവെന്ന ആശങ്ക പലിശ നിരക്ക് ഉയർത്താൻ യുഎസ് ഫെഡിനെ പ്രേരിപ്പിച്ചേക്കും. പലിശ നിരക്ക് കൂട്ടുന്നത് സ്വർണത്തിന് തിരിച്ചടിയാകും. പലിശ നൽകാത്ത സ്വർണത്തെ നിക്ഷേപകർ ഉപേക്ഷിച്ചാൽ സ്വാഭാവികമായും സ്വർണ വില കുത്തനെ താഴേക്ക് പതിക്കും.
അതേസമയം സാഹചര്യം വിപരീതമായാൽ, അതായത് പണപ്പെരുപ്പ പേടി അകലുകയും പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ തണുക്കുകയും ചെയ്താൽ അത് സ്വർണത്തിന് അനുകൂലമാകും. വില കൂടുതൽ ഉയരങ്ങളിലേക്ക് പറക്കും.
വിൽക്കാൻ ബെസ്റ്റ് ടൈം
സ്വർണ വില ഉയർന്ന് തുടങ്ങിയതോടെ ആളുകൾ വീണ്ടും പഴയ സ്വർണം വിൽക്കുന്നത് സജീവമാക്കിയിട്ടുണ്ട്. നേരത്തേ പഴയ സ്വർണം വിൽക്കുമ്പോൾ ജ്വല്ലറികൾ എക്സചേഞ്ച് ഓഫർ മാത്രമാണ് നൽകിയിരുന്നത്. എന്നാൽ വില ഉയർന്നതോടെ ആളുകളെ ആകർഷിക്കാൻ പഴയ സ്വർണത്തിന് പണം നൽകുന്ന പദ്ധതികളും വ്യാപാരികൾ അവതരിപ്പിച്ചിട്ടുണ്ട്. വിപണി വിലയേക്കാൾ നേരിയ കുറവ് മാത്രമാണ് പഴയ സ്വർണം വിൽക്കുമ്പോൾ ഉണ്ടാകുന്നുള്ളൂവെന്നതും പഴയ സ്വർണം വിൽക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications