സ്വർണം വാങ്ങുകയാണെങ്കില്‍ യുഎഇയില്‍ നിന്ന് വാങ്ങണം; വ്യത്യാസം 5000 വരെ, കൂടാതെ ഗംഭീര ഓഫറുകളും
തിരുവനന്തപുരം: സ്വർണ വിലയില്‍ ആശ്വാസത്തിന്റെ ദിനങ്ങളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നത്. റെക്കോർഡ് നിരക്കായ 450000 ത്തിന് മുകളിലായിരുന്ന നിരക്ക് കഴിഞ്ഞ ദിവസം 44000 ത്തിലേക്ക് എത്തി. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞതോടെ ഗ്രാമിന് 5,610 രൂപയിലും പവന് 44,880 രൂപയിലുമായിരുന്ന ഇന്നലെ സംസ്ഥാനത്ത് സ്വർണ വില്‍പ്പന നടന്നത്.
മെയ് രണ്ടിന് ശേഷം ഇത് ആദ്യമായിട്ടാണ് സ്വർണവില 44000 ത്തിലേക്ക് എത്തിയിരിക്കുന്നത്. പവന് 360 രൂപയും ഗ്രാമിന് 45 രൂപയും ഇടിഞ്ഞതോടെ ഗ്രാമിന് 5,630 രൂപയിലും പവന് 45,040 രൂപയിലുമായിരുന്നു ബുധനാഴ്ചത്തെ കച്ചവടം. രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് കുറഞ്ഞത്. മെയ് 5 ന് ആയിരുന്നു സംസ്ഥാനത്ത് ഏറ്റവും വലിയ സ്വർണ നിരക്കായ പവന് 45760 രൂപയായിരുന്നു അന്നത്തെ വില.

സ്വർണ വിലയിലെ ഇടിവ്
45760 രൂപ എന്നതില്‍ നിന്നും 13 ദിവസത്തിനുള്ളിൽ ഗ്രാമിന് 110 രൂപയും പവന് 880 രൂപയും ഇടിഞ്ഞു. മെയ് 1, 2 തീയതികളിൽ രേഖപ്പെടുത്തിയ 44,560 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ആഗോള വിപണയിലെ ചലനങ്ങളാണ് കേരളത്തിലേയും സ്വർണ വിലയില്‍ പ്രതിഫലിച്ചത്. യുഎസ് ഡോളർ കരുത്താർജിച്ചതോടെ സ്വർണത്തിന് മങ്ങലേൽക്കുകയായിരുന്നു.
അന്താരാഷ്ട്ര വിപണയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ട്രോയ് ഔൺസിന് 2000 ത്തിന് മുകളിലായ നിരക്ക് കഴിഞ്ഞ ദിവസങ്ങളില്‍ 1981 ലേക്ക് എത്തി. സ്വർണത്തിലെ വിലയിടിവ് മലയാളികളെ സംബന്ധിച്ച് കേരളത്തില്‍ മാത്രമല്ല, യു എ ഇിയിലും ആശ്വാസം നല്‍കുകയാണ്. കേരളം കഴിഞ്ഞാല്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ സ്വർണം വാങ്ങുന്ന സ്ഥലമാണ് യു എ ഇ.
കച്ചവടം കുറഞ്ഞു
സ്വർണ വില ഉയർന്നതോടെ യു എ ഇയില്‍ സ്വർണ വിപണയില്‍ കച്ചവടം കുറഞ്ഞിരുന്നു. എന്നാല്‍ വിലയില്‍ ഇടിവ് ഉണ്ടായതോടെ കൂടതല്‍ ആളുകളെ ജ്വല്ലറിയിലേക്ക് എത്തിക്കാനായി ജ്വല്ലറികള്‍ വലിയ രീതിയിലുള്ള ഓഫറുകളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമായും പണിക്കൂലിയിലാണ് ജ്വല്ലറികള്‍ ഇളവ് വരുത്തിയിരിക്കുന്നത്. അമ്പത് ശതമാനം ഇളവ് വരെയാണ് ഇളവ്.
നിലവില്‍ ദുബായി 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് 2372.50 ദിർഹമാണ് ഇടാക്കുന്നത്. അതായത് 53,460 ഇന്ത്യന്‍ രൂപയാണ് നല്‍കേണ്ടത്. 22 കാരറ്റിലേക്ക് എത്തുമ്പോള്‍ 2197.50 ദിർഹം നല്‍കണം. ( 49,527.24 ഇന്ത്യന്‍ രൂപ). കേരളത്തെ അപേക്ഷിച്ച് നോല്‍ക്കുമ്പോള്‍ വലിയ വ്യത്യാസമുണ്ട്. കേരളത്തില്‍ നിലവില്‍ ഒരു പവന് 44,880 രൂപയാണ് നല്‍കേണ്ടതെങ്കില്‍ യു എ ഇയില്‍ ഇത് 39616 രൂപ മാത്രമാണ്.
വിലയിലെ വ്യത്യാസം
അതായത് കേരളത്തിലേയും യു എ ഇയിലേയും സ്വർണ വിലയില്‍ നിലവില്‍ പവന് അയ്യായിരത്തോളം രൂപയുടെ വ്യത്യാസമുണ്ട്. ഇതോടൊപ്പം തന്നെയാണ് യു എ ഇയിലെ ജ്വല്ലറി ഉടമകല്‍ ആളുകളെ ആകർഷിക്കാനായി പണിക്കൂലിയില്‍ അടക്കം ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫലത്തില്‍ യു എ ഇയില്‍ നിന്നും ആഭരണം വാങ്ങുന്നത് നേട്ടം തരും.
അതേസമയം, 2023-ന്റെ ആദ്യ മൂന്ന് മാസങ്ങളിൽ യു എ ഇയിലും ഇന്ത്യയിലും മറ്റ് പ്രധാന ഉപഭോക്തൃ വിപണികളിലും (ചൈന ഒഴികെ) ആഭരണ വിൽപ്പന ഗണ്യമായി കുറയാനുള്ള പ്രധാന കാരണമായി സ്വർണ്ണത്തിന്റെ ഉയർന്ന വില ചൂണ്ടിക്കാണിക്കപ്പെട്ടു. ഇന്ത്യയിലെ അടക്കം സ്വർണ ഇറക്കുമതിയില്‍ വലിയ ഇടിവ് നേരിട്ടു.












Click it and Unblock the Notifications