സ്വർണ വില കേരളത്തിൽ 87,000ത്തിലേക്ക്? ഓണത്തിനും കൈപ്പൊള്ളുമോ? സംഭവിക്കാനിരിക്കുന്നത്
2025ൽ സ്വർണവിലയിൽ അഭൂതപൂർവമായ മുന്നേറ്റമാണ് നടത്തുന്നത്. ഈ വർഷം ഇതുവരെ നിക്ഷേപകർക്ക് 28 ശതമാനം ലാഭമാണ് മഞ്ഞലോഹം നേടിക്കൊടുത്തത്. ആഗോള വിപണിയിലെ സാമ്പത്തിക അനിശ്ചിതത്വങ്ങളും പലിശനിരക്കിലെ മാറ്റങ്ങളും ഭൗമാരാഷ്ട്രീയ സംഘർഷങ്ങളുമാണ് സ്വർണവില കുതിക്കാൻ കാരണം. അതേസമയം വരും ദിവസങ്ങളിലും സ്വർണവിലയിൽ വലിയ വർധനവ് ഉണ്ടാകുമെന്ന പ്രവചനമാണ് ബ്രോക്കറേജ് സ്ഥാപനമായ വെഞ്ചുറ സെക്യൂരിറ്റീസ് നടത്തുന്നത്. വിശദമായി നോക്കാം
കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്വർണ വില ഒരു നിശ്ചിത നിലയിൽ നിന്നും കയറിയും ഇറങ്ങിയും തുടരുകയാണ്. റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകളും ദുർബലമായ യുഎസ് തൊഴിൽ ഡാറ്റയുമാണ് ഇതിന് പ്രധാന കാരണം. എങ്കിലും ആഗോള സാമ്പത്തിക വെല്ലുവിളികളും വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങളും വരും ആഴ്ചകളിലും സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്കുള്ള സ്വർണത്തിന്റെ ഡിമാന്റ് ഉയർത്തുമെന്ന് വിദഗ്ധർ പറയുന്നു.

ഈ സാഹചര്യത്തിൽ കോമെക്സ് ഗോൾഡ് ഈ വർഷം അവസാനത്തോടെ 3,600 ഡോളറിലെത്തുമെന്നാണ് വെഞ്ചുറ പ്രവചിക്കുന്നത്. അതായത് നിലവിലെ വിലയിൽ നിന്ന് ഏകദേശം 8 ശതമാനം വർദ്ധനവ്. 2025 ഓഗസ്റ്റ് 7-ന് കോമെക്സ് ഗോൾഡ് 3,534.10 ഡോളറിന്റെ റെക്കോർഡ് ഉയരം രേഖപ്പെടുത്തിയിരുന്നു. നേരത്തേ ഏപ്രിലിലാണ് വില റെക്കോഡ് തൊട്ടത്. അന്ന് 3,509.90 ഡോളറായിരുന്നു രേഖപ്പെടുത്തിയത്.
'അന്താരാഷ്ട്ര സാമ്പത്തിക രംഗം മാന്ദ്യത്തെ നേരിടുകയും നയപരമായ അനിശ്ചിതത്വങ്ങളും ഭൗമരാഷ്ട്രീയപരമായ സംഘർഷങ്ങളും വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നിക്ഷേപകരെ സംബന്ധിച്ച് സ്വർണം കൂടുതൽ പ്രാധാന്യമുള്ള ഒരു ആസ്തിയായി മാറിയിരിക്കുന്നു. ഉയർന്ന പണപ്പെരുപ്പം, ദുർബലമായ യുഎസ് ഡോളർ, ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കുറയ്ക്കുമെന്ന പ്രതീക്ഷ എന്നിവയെല്ലാം സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഈ സാഹചര്യത്തിൽ 2025 അവസാനത്തോടെ കൂടുതൽ ഉയരാൻ തന്നെയാണ് സാധ്യത', വെഞ്ചുറയിലെ കമ്മോഡിറ്റീസ് വിഭാഗം മേധാവി എൻഎസ് രാമസ്വാമി പറഞ്ഞു.
ഈ വർഷം അവസാനത്തോടെ കോമെക്സ് സ്വർണ്ണം 3,600 ഡോളറിലെത്താൻ സാധ്യതയുണ്ടെന്നാണ് ഞങ്ങളുടെ വിശകലനം. വർധിച്ച് വരുന്ന ഇടിഎഫ് നിക്ഷേപം, കേന്ദ്രബാങ്കുകൾ കൂടുതൽ സ്വർണം വാങ്ങിക്കൂട്ടുന്നത്, ഇന്ത്യയിലെ സ്വർണ നിക്ഷേപ വിപണിയിലെ ശക്തമായ റീട്ടെയിൽ പങ്കാളിത്തം എന്നിവയെല്ലാം ഇതിന് കാരണമാണ്', അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ 20 വർഷത്തിനിടെ 14 വർഷവും സ്വർണം മികച്ച നേട്ടം നൽകിയിട്ടുണ്ട്. ഒരു സുരക്ഷിത നിക്ഷേപം എന്ന നിലയിലും പണപ്പെരുപ്പത്തിനെതിരായ നിക്ഷേപം എന്ന നിലയ്ക്കും സ്വർണത്തിന് പ്രാധാന്യമുണ്ട്.കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ, സ്വർണ്ണം ശരാശരി 23% വാർഷിക വരുമാനം നൽകി. ഇതേ കാലയളവിൽ നിഫ്റ്റി 50 നൽകിയത് 11% മാത്രമാണ്. സ്വർണത്തോടുള്ള നിക്ഷേപകരുടെ താത്പര്യം കൂടിയാണ് ഇത് വ്യക്തമാകുന്നത്.
കമ്പോളത്തിലെ അസ്ഥിരമായ സാഹചര്യങ്ങളിൽ ഓഹരികൾക്ക് വിപരീത ദിശയിലാണ് സ്വർണം നീങ്ങുന്നത്. ഓഹരി വിപണിയിൽ തകർച്ചയുണ്ടാകുമ്പോൾ നഷ്ടം കുറയ്ക്കാനും, മുന്നേറ്റമുണ്ടാകുമ്പോൾ നേട്ടങ്ങൾ നൽകാനും ഇത് സഹായിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിലെ ട്രെന്റ്
ഇന്ത്യയിൽ എംസിഎക്സ് സ്വർണവിലയിൽ 28 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. . 2025 ജൂൺ 30 വരെ ഗോൾഡ് ഇടിഎഫ് ഹോൾഡിംഗുകൾ 42 ശതമാനം വർദ്ധിച്ച് 66.68 ടണ്ണായി.
ഇതു കൂടാതെ, അസറ്റ് അണ്ടർ മാനേജ്‌മെൻ്റ് (AUM) 88 ശതമാനം വർദ്ധിച്ച് 64,777 കോടി രൂപയിലെത്തി. നിക്ഷേപകരുടെ അക്കൗണ്ടുകൾ 41% വർധിച്ച് 76.54 ലക്ഷമായി. ഇത് ഡിജിറ്റൽ സ്വർണ്ണ നിക്ഷേപങ്ങളിലുള്ള വർധിച്ചുവരുന്ന താൽപ്പര്യത്തെയാണ് സൂചിപ്പിക്കുന്നത്.
കേരളത്തിലെ സ്വർണ വില
സംസ്ഥാനത്ത് ഇന്നലെ സ്വർണവില ഗ്രാമിന് 9235 രൂപയാണ്. പന് വില 783850 രൂപയും. അതായത് ഒരു പവൻ വാങ്ങണമെങ്കിൽ ജിഎസ്ടിയും പണിക്കൂലിയും ചേർത്ത് 81,000 രൂപ നൽകണം. സ്വർണ വില ആഗോളവിപണയിൽ 3600 ഡോളറിലെത്തിയാൽ കേരളത്തിൽ സ്വർണ വില 87,000 വരെ ഉയർന്നേക്കും. പണിക്കൂലിയും ജിഎസ്ടിയും ഇല്ലാതെയാണിത്. ഈ വർഷം അവസാനം പൊന്ന് അത്തരമൊരു ഷോക്ക് നൽകുമോയെന്ന് കാത്തിരുന്ന് കാണാം.












Click it and Unblock the Notifications