സ്വർണ വില ഒരു വിഷയമല്ല: അക്ഷയ തൃതീയയില്‍ ഞെട്ടിച്ച് മലയാളികള്‍, എത്ര രൂപക്ക് വാങ്ങിയെന്ന് അറിയുമോ
ഇന്നലെ പവന് 80 രൂപ കുറഞ്ഞതോടെ പവന് 44520 രൂപയെന്ന നിരക്കിലാണ് സംസ്ഥാനത്ത് സ്വർണ വില്‍പ്പന നടക്കുന്നത്. 5565 രൂപയാണ് ഗ്രാമിന്റെ വില. റെക്കോർഡ് നിരക്കായ 45320 ല്‍ നിന്നും ഇടിവുണ്ടായെങ്കിലും സംസ്ഥാനത്തെ ഏറ്റവും ഉയർന്ന വിലയില്‍ തന്നെയാണ് ഇപ്പോള്‍ വില്‍പ്പന നടക്കുന്നത്. അതേസമയം ഈ ഉയർന്ന വിലയൊന്നും അക്ഷയ തൃതീയ ദിനത്തിലെ കച്ചവടത്തെ ബാധിച്ചില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
റെക്കോർഡ് വില്‍പ്പനയാണ് അക്ഷയ തൃതീയ ദിവസത്തില്‍ നടന്നത്. അക്ഷയ തൃതീയ മുഹൂർത്ത ദിനങ്ങളായ 22, 23 തീയതികളിൽ ഏകദേശം 2,250 കോടി രൂപയുടെ വില്‍പ്പനയാണ് സംസ്ഥാനത്ത് നടന്നത്. നാല് ടണ്‍, അതായത് 4000 കിലോയോളം സ്വർണം വിറ്റുപോയെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വർഷത്തേക്കാള്‍ വലിയ വില്‍പ്പനയാണ് ഇത്തവണ നടന്നത്.

ഈ വർഷം സ്വർണ വില്‍പ്പനയില്‍ 25 ശതമാനത്തിലേറെ വർധനവ് ഉണ്ടായിട്ടുണ്ടെന്നാണ് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ( എ കെ ജി എസ് എം എ) സംസ്ഥാന ട്രഷറർ എസ് അബ്ദുള്‍ നാസറിനെ ഉദ്ധരിച്ച് കേരള കൌമുദി റിപ്പോർട്ട് ചെയ്യുന്നത്. 2022 ല്‍ അക്ഷയ തൃതീയ ദിനത്തില്‍ 1,800 കോടി രൂപയുടെ വില്പനയാണ് നടന്നത്. വില്ല വലിയ രീതിയില്‍ ഉയർന്ന് നില്‍ക്കുമ്പോഴും വില്‍പ്പനയില്‍ വർധനവുണ്ടായി എന്നതാണ് ശ്രദ്ധേയം.
ക്ഷയ തൃതീയയുടെ ആദ്യദിനമായ ശനിയാഴ്ച മാത്രം ഏകദേശം 1900 കോടി രൂപയുടെ വില്പന സംസ്ഥാനത്ത് ഉടനീളം നടന്നതായി വിലയിരുത്തുന്നു. അക്ഷയ തൃതീയ പ്രമാണിച്ച് ജ്വല്ലറികള്‍ കൂടുതല്‍ സ്റ്റാഫിനെ അടക്കം ഉള്‍പ്പെടുത്തിയായിരുന്നു സജ്ജീകരണങ്ങള്‍ ഒരുക്കിയത്. ശനിയാഴ്ച പുലർച്ചെ മുതല്‍ ആരംഭിച്ച കച്ചവടം തിരക്ക് കാരണം അർധ രാത്രി വരെ നീണ്ടു. അക്ഷയ തൃതീയ മുഹുർത്തം ഉള്ളതിനാല്‍ വ്യാഴാഴ്ചയും വലിയ തിരക്കാണ് ജ്വല്ലറി ശാലകളില്‍ അനുഭവപ്പെട്ടത്.
സംസ്ഥാനത്ത് ആകെ 12000 ജ്വല്ലറികള്‍ ഉണ്ടെന്നാണ് കണക്ക്. ഈ ജ്വല്ലറികളിലെല്ലാമായി ആകെ 10 ലക്ഷത്തോളം ഉപയോക്താക്കള്‍ എത്തിയെന്നാണ് പ്രതീക്ഷ. വില ഉയർന്ന് നില്‍ക്കുമ്പോഴും സ്വർണം വാങ്ങുന്നതിലൂടെ വ്യക്തമാവുന്നത്, അവർക്ക് ആഭരണങ്ങളിലുള്ള താല്‍പര്യം വർധിച്ചുവെന്നാണെന്നും അബ്ദുള്‍ നാസർ പറയുന്നു. ഈദ് ആഘോഷദിനമായതും സ്വർണം വാങ്ങാൻ കൂടുതൽ ആളുകളെത്താൻ കാരണമായിട്ടുണ്ട്.
അക്ഷയ തൃതീയ പ്രമാണിച്ച് ബുക്കിങിന് ഉള്‍പ്പടെ ജ്വല്ലറികള്‍ പ്രത്യേക ഓഫർ നല്‍കിയതും ആളുകളെ സ്വാധീനിച്ചു. പണിക്കൂലിയിലെ കുറവ്, സ്വർണ നാണയം, ക്യാഷ് ബാക്ക്, വൌച്ചറുകള്‍ തുടങ്ങിയവയൊക്കെയായിരുന്നു ജ്വല്ലറികളുടെ വാഗ്ദാനം. അക്ഷയ തൃതീയ ദിനത്തിൽ സ്വർണവിലയിൽ കുറവുണ്ടായതാണ് വില്പന കൂടാൻ കാരണമായ മറ്റൊരു പ്രധാന കാരണം. പവന് 44,600 രൂപയിലും ഗ്രാമിന് 5,575 രൂപയിലുമായിരുന്നു ഈ ദിനത്തിലെ വില്‍പ്പന.
ചെറിയ ആഭരണങ്ങളാണ് ഇത്തവണ കൂടുതലായി വിറ്റു പോയത്. സ്വർണനാണയം, കമ്മൽ, മോതിരം തുടങ്ങിയ ചെറു ആഭരണങ്ങളാണ് കൂടുതൽ വിറ്റത്. പഴയ സ്വർണം മാറ്റി പുതിയത് വാങ്ങാൻ നിരവധിപേർ എത്തിയെന്നും ജ്വല്ലറി ഉടമകള്‍ വ്യക്തമാക്കുന്നു. ഇനി രണ്ട് മാസത്തോളം വിവാഹ സീസൺ ആയതിനാൽ സ്വർണ വില്‍പ്പന ഇനിയും ഉയരുമെന്ന് തന്നെയാണ് പ്രതീക്ഷ.
കേരളത്തില്‍ രണ്ടായിരം കോടിയുടെ വില്‍പ്പനയാണ് നടന്നതെങ്കില്‍ ദേശീയ തലത്തിലെ വില്‍പ്പന 23000 കോടിയുടേതാണെന്നാണ് വിലയിരുത്തല്‍. 38 ടൺ സ്വർണാഭരണങ്ങൾ വില്പന നടത്തി. കഴിഞ്ഞ വർഷത്തേക്കാള്‍ വില്‍പ്പനയില്‍ മുപ്പത് ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലാണ് കൂടുതൽ വില്പന നടന്നതെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications