സ്വർണ വില പവന് ഇനി 30000 രൂപ വരെ കൂടും,വില 1.50 ലക്ഷത്തിലേക്ക്? വ്യാപാരി പറയുന്നു
സ്വർണ വിലയിലെ കുതിപ്പിൽ അന്തിച്ച് നിൽക്കുകയാണ് ആഭരണപ്രേമികൾ. ജുലൈയിൽ വില കുത്തനെ താഴേക്ക് പോയതോടെ ഉപഭോക്താക്കൾ ആശ്വാസത്തിലായിരുന്നു. ഇതോടെ വില ഒരു ലക്ഷത്തിന് താഴേക്ക് എന്ന പ്രതീക്ഷകളും ശക്തമാക്കി. ആ പ്രതീക്ഷകളേയെല്ലാം അട്ടിമറിച്ചൊരു കുതിപ്പാണ് ഇപ്പോൾ വിലയിൽ ഉണ്ടായിരിക്കുന്നത്.
ഓഗസ്റ്റ് തുടങ്ങിയത് മുതൽ സ്വർണം കുതിക്കുകയാണ്. 24 ദിവസത്തിനിടെ ഏകദേശം 15000ത്തിനടുത്ത് രൂപയാണ് പവന് വർധിച്ചത്. ഇനി സ്വർണം എങ്ങോട്ട് എന്നതാണ് ആഭരണപ്രേമികളുടെ ചോദ്യം. നിലവിലെ സാഹചര്യത്തിൽ സ്വർണം മുകളിലേക്ക് തന്നെ കുതിക്കുമെന്നതാണ് ജ്വല്ലറി വ്യാപാരികളുടെ വിലയിരുത്തൽ. സംഘർഷങ്ങൾ കൂടുതൽ രൂക്ഷമാകാതെ ഇരിക്കുന്ന ഒരു സാഹചര്യം ഉണ്ടാവുകയും നിലവിലെ സ്ഥിതി തുടരുകയും ചെയ്താൽ സ്വർണവില പുതിയ ഉയരങ്ങൾ കീഴടക്കും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് വ്യാപാരിയായ അരുണ്‍ മാർക്കോസ് പറഞ്ഞു. സീ ന്യൂസ് മലയാളത്തോടായിരുന്നു പ്രതികരണം. അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക്

'സ്വർണ വില മുകളിലേക്ക് തന്നെയാമ്. എന്നാൽ രണ്ടു ലക്ഷം എന്നുള്ള ബെഞ്ച് മാർക്കിൽ എത്തുമോ എന്ന് പറയാൻ സാധിക്കില്ല. എന്നാൽ തന്നെയും ഒന്നര ലക്ഷത്തിന് മുകളിലേക്ക് സ്വർണവില പോകാനുള്ള സാധ്യത ഇപ്പോൾ നിലനിൽക്കുന്നുണ്ട്. ഇത് വ്യാപാരികളിലും അതുപോലെതന്നെ സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവരേയും ഒക്കെ ഒരുപോലെ ആശങ്കപ്പെടുത്തുന്ന ഒരു സ്ഥിതിവിശേഷമാണ്.
അതേസമയം സ്വർണത്തെ നിക്ഷേപമായി കണ്ട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ച ഒരു സമയമാണ് .ഇനിയും വില കൂടുതലായി വർദ്ധിക്കുന്നതിന് മുമ്പായിട്ട് വാങ്ങി വെക്കാൻ ആഗ്രഹിക്കുന്ന ആളുകൾ അവരുടെ സ്ഥിതി അനുസരിച്ച് നിക്ഷേപം സ്വർണത്തിലേക്ക് മാറ്റിയാൽ അവർക്കത് ഭാവിയിൽ ഗുണകരമായി മാറും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
സ്വർണം വാങ്ങാൻ വരുന്നതിനേക്കാൾ വിൽക്കുന്നതിനെ കുറിച്ചാണ് ആളുകൾ അന്വേഷിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ആളുകൾ സ്വർണം വിറ്റ് പണമെടുക്കുന്ന സ്ഥിതി കാണുന്നുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സ്വർണ വാങ്ങൽ കുത്തനെ ഇടിഞ്ഞു, ഏകദേശം 50 ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തുന്നത്. ലൈറ്റ് വെയ്റ്റ് ആഭരണങ്ങളാണ് ആളുകൾ ഇപ്പോൾ കൂടുതൽ വാങ്ങുന്നത്. കുറഞ്ഞ കാരറ്റിലുള്ള ആഭരണങ്ങൾ ട്രൻ്റ് ആണ്. അതിനോടൊപ്പം തന്നെ വില വർധിച്ചതും കുറഞ്ഞ കാരറ്റിലേക്ക് പോകാൻ ആളുകളെ പ്രേരിപ്പിക്കുന്നുണ്ട്. യുവ തലമുറ സ്വർണാഭരണങ്ങൾ നാളത്തേക്ക് സൂക്ഷിച്ചുവെയ്ക്കുന്നില്ല. ആവശ്യം കഴിഞ്ഞാൽ വിറ്റ് പണമാക്കുകയാണ്. കൂടാതെ വിവാഹത്തിനും വലിയ ആഭരണങ്ങൾ അണിയാൻ അവർ താത്പര്യപ്പെടുന്നില്ല', അദ്ദേഹം പറഞ്ഞു.
18 കാരറ്റ് മാത്രമല്ല, 9 കാരറ്റും സുലഭം
22 കാരറ്റിനെ മാത്രം സ്വർണമായി കണ്ടിരുന്നവരാണ് മലയാളികൾ. എന്നാൽ വില കുതിച്ചുയർന്നതോടെ ആ ട്രെൻ്റ് മാറി. യുവാക്കളാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളിലേക്ക് തിരിയുന്നത്. കുറഞ്ഞ വിലയിൽ ലഭിക്കുമെന്നത് തന്നെയാണ് ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ പ്രധാന ആകർഷണം. നിലവിൽ 18 കാരറ്റ് ആഭരണങ്ങൾക്ക് ഒരു പവന് ഒരു ലക്ഷത്തിൽ താഴെയാണ് വില.
18 കാരറ്റ് ആവശ്യമില്ലെങ്കിൽ വില കുറഞ്ഞ 9 കാരറ്റും വാങ്ങാം. 50,000 രൂപയ്ക്ക് 9 കാരറ്റ് ആഭരണങ്ങൾ ഇന്ന് വിപണിയിൽ ലഭിക്കും. കേരളത്തിൽ 9 കാരറ്റ് ആഭരണങ്ങൾ എത്തക്കുന്നുണ്ടെങ്കിലും വലിയ ഡിമാൻ്റ് ഇല്ലെന്ന് വ്യാപാരികൾ പറയുന്നു. എന്നാൽ മുൻപത്തെ അപേക്ഷിച്ച് 18 കാരറ്റിന് ഡിമാൻ്റ് കൂടുന്നുണ്ട്. റോസ് ഗോൾഡ് മാലകളും വളകളുമെല്ലാമാണ് ആളുകൾ വാങ്ങുന്നതെന്നും ഇവർ പറയുന്നു.


Click it and Unblock the Notifications