സ്വർണ വിലയില്‍ പവന് 30000 രൂപയുടെ വർധനവോ: വരാന്‍ പോകുന്നത് അത്ര നല്ല കാലമല്ല
കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്ത് സ്വർണ വില അനക്കമില്ലാതെ തുടരുകയാണ്. വ്യാഴാഴ്ച രേഖപ്പെടുത്തിയ പവന് 72040 രൂപ എന്ന നിരക്കിലാണ് വില്‍പ്പന നടക്കുന്നത്. ഗ്രാമിന് 9,005 രൂപയുമാണ് വില. അന്താരഷ്ട്ര വിപണിയിലേക്ക് നോക്കുകയാണെങ്കില്‍ ട്രോയ് ഔണ്‍സിന് 3318.47 ഡോളർ എന്നതാണ് നിരക്ക്. 3500 വരെ എത്തിയിടത്ത് നിന്നും വില താഴ്ന്ന് വരികയായിരുന്നു.
നിലവില്‍ സ്വർണ വിലയില്‍ ചില ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെങ്കിലും ഭാവിയില്‍ വില മുന്നോട്ട് പോകുമെന്ന് തന്നെയാണ് സാമ്പത്തിക രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. 2026 - ന്റെ മധ്യത്തോടെ സ്വർണവില ഔൺസിന് 4000 ഡോളർ കവിയുമെന്നാണ് ജെ പി മോർഗൻ പ്രവചിക്കുന്നു. 2025-ന്റെ അവസാന പാദത്തിൽ ശരാശരി വില 3675 ഡോളറിലെത്തുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ആഗോള സാമ്പത്തിക അനിശ്ചിതത്വം, ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ, ഉയർന്ന ഡിമാൻഡ് എന്നിവയാണ് സ്വർണവില കുതിച്ചുയരാനുള്ള പ്രധാന കാരണങ്ങൾ. ഈ നിരക്കിലേക്ക് സ്വർണ വില എത്തുകയാണെങ്കില്‍ ഇന്നത്തെ വിനിമയ നിരക്കില്‍ ഒരു പവന്‍ സ്വർണത്തിന് കേരളത്തിലെ പവന്റെ വില 90000 ത്തിന് അടുത്തെത്തും. പണിക്കൂലിയും മറ്റ് ചാർജുകളുമൊക്കെ ചേരുമ്പോള്‍ ഒരു പവന്‍ സ്വർണത്തിന് കുറഞ്ഞത് ഒരു ലക്ഷമെങ്കിലും കൊടുക്കേണ്ടി വരും.
സെൻട്രൽ ബാങ്കുകളുടെയും നിക്ഷേപകരുടെയും ഭാഗത്ത് നിന്നും ഉണ്ടാകുന്ന ശക്തമായ ഡിമാൻഡാണ് സ്വർണവിലയെ ഉയർത്തുന്നു. ഈ വർഷം ശരാശരി 710 ടൺ സ്വർണം ഓരോ പാദത്തിലും വാങ്ങപ്പെടുന്നുണ്ട്. 2025-ൽ സെൻട്രൽ ബാങ്കുകൾ 900 ടൺ സ്വർണം വാങ്ങുമെന്നും കണക്കാക്കപ്പെടുന്നത്. ഓരോ 100 ടൺ അധിക ഡിമാൻഡും വിലയിൽ ഏകദേശം 2% വർധനവിന് കാരണമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയുടെ കാര്യം മാത്രം നോക്കുകയാണെങ്കില്‍ 2025 സാമ്പത്തിക വർഷത്തിൽ (ഏപ്രിൽ 2024 - മാർച്ച് 2025) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 57.5 ടൺ സ്വർണമാണ് വാങ്ങിയതെന്നാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോർട്ട്. 2017 ന് ശേഷം ഒരു സാമ്പത്തിക വർഷത്തിൽ ആർ ബി ഐ നടത്തിയ രണ്ടാമത്തെ ഏറ്റവും വലിയ വാങ്ങലുമാണിത്. 2021-22ൽ കാലയളവില്‍ വാങ്ങിയ 66 ടൺ ആണ്‍ ആർ ബി ഐയുടെ ഏറ്റവും ഉയർന്ന തോതിലുള്ള സ്വർണ്ണം വാങ്ങല്‍.
അമേരിക്ക-ചൈന വ്യാപാര സംഘർഷവും ഉയർന്ന തീരുവകളും ആഗോള സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യസാധ്യത വർധിപ്പിക്കുന്നു. സ്വാഭാവികമായു ഇത് സ്വർണത്തെ സുരക്ഷിത നിക്ഷേപമായി മാറ്റുന്നു. "സ്റ്റാഗ്ഫ്ലേഷൻ, സാമ്പത്തിക മാന്ദ്യം, യുഎസ് നയ അനിശ്ചിതത്വം എന്നിവയ്ക്കെതിരെ സ്വർണം ഏറ്റവും മികച്ച സുരക്ഷാ കവചമാണ്," ജെപി മോർഗൻ വില വർധനവിനുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിശദീകരിക്കുന്നു.
ചൈനയിലെ റീട്ടെയിൽ നിക്ഷേപകരും സ്വർണത്തിലേക്ക് കൂടുതൽ തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാൽ, യുഎസ് സമ്പദ്‌വ്യവസ്ഥ തീരുവകൾക്കെതിരെ അതിശക്തമായി നിന്നാൽ, ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയേക്കാമെന്നും ഇത് സ്വർണവിലയെ താൽക്കാലികമായി ബാധിച്ചേക്കാമെന്നും ജെപി മോർഗൻ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഗോൾഡ്മാൻ സാക്സും 2025 അവസാനത്തോടെ സ്വർണ വില 3700 ഡോളർ വരെ ഉയരുമെന്ന് പ്രവചിക്കുന്നുണ്ട്. അത്യപൂർവ സാഹചര്യങ്ങളിൽ 4500 ഡോളർ വരെ എത്താമെന്നും അവർ കൂട്ടിച്ചേർക്കുന്നു. ഇന്ത്യയിൽ, സ്വർണത്തോടുള്ള സാംസ്കാരിക ആകർഷണവും നിക്ഷേപ താൽപ്പര്യവും വിലക്കയറ്റത്തിന് ആക്കം കൂട്ടുന്നു. ആഗോള വിപണിയിലെ ഈ പ്രവണത ഇന്ത്യൻ ഉപഭോക്താക്കളെയും ജ്വല്ലറി വ്യവസായത്തെയും സാരമായി ബാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.












Click it and Unblock the Notifications