ഈ വില കണ്ടൊന്നും പേടിക്കണ്ട, സ്വർണ വില മൂക്കും കുത്തി വീഴും? സംഭവിക്കാനിരിക്കുന്നത് അതോ?.. വിദഗ്ധർ പറയുന്നത്
സ്വർണ വില കുതിച്ചുയരുകയാണ്. അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസിന് 4,100 ഡോളർ കടന്ന് കഴിഞ്ഞു. വെറും 207 ദിവസത്തിനുള്ളിലാണ് സ്വർണവിലയിൽ 1,000 ഡോളറിന്റെ വർധനവുണ്ടായത്. സ്വർണ വില 1,000 ഡോളറിൽ നിന്ന് 2,000 ഡോളറിലേക്ക് എത്താൻ ഏകദേശം 15 വർഷമെടുത്ത സ്ഥാനത്താണിത്. എന്നാൽ, അടുത്ത 14 മാസത്തിനുള്ളിൽ (2025 മാർച്ച് പകുതിയോടെ) 3,000 ഡോളറിലേക്കും പിന്നീട് മാർച്ചോടെ മറ്റൊരു 1,000 ഡോളറിലേക്കും വില കുതിച്ചുയർന്നു.
ഇതാദ്യമായല്ല സ്വർണം ഇത്രയും വലിയ കുതിച്ചുചാട്ടം നടത്തുന്നത്. 1979-80 കാലഘട്ടത്തിലും 1930-ലെ മഹാമാന്ദ്യകാലത്തും സമാനമായ വിലവർദ്ധനവ് സ്വർണത്തിനുണ്ടായിട്ടുണ്ട്. ആഗോള അനിശ്ചിതത്വങ്ങൾ, പണപരമായ പ്രതീക്ഷകൾ, ആഭ്യന്തര കറൻസിയുടെ മൂല്യത്തകർച്ച എന്നിവയെല്ലാമാണ് നിലവിലെ സ്വർണവില വർദ്ധനവിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.

റഷ്യ-യുക്രെയ്ൻ യുദ്ധം, ചൈന-തായ്‌വാൻ, യുഎസ്-ചൈന ബന്ധങ്ങളിലെ പിരിമുറുക്കങ്ങൾ, ഇസ്രായേൽ-ഹമാസ് യുദ്ധം തുടങ്ങിയ ആഗോള സംഘർഷങ്ങൾ 2022 മുതൽ ലോകമെമ്പാടും സാമ്പത്തിക അസ്ഥിരത സൃഷ്ടിച്ചു. ഈ സാഹചര്യത്തിൽ, സുരക്ഷിതമായ നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിന് ആവശ്യക്കാർ കൂടി. ലോക ഗോൾഡ് കൗൺസിലിന്റെ കണക്കനുസരിച്ച്, 2022-ൽ 1,082 ടണ്ണും, 2023-ൽ 1,037 ടണ്ണും, 2024-ൽ റെക്കോർഡ് ഭൂരിപക്ഷമായ 1,180 ടണ്ണും സ്വർണ്ണം സെൻട്രൽ ബാങ്കുകൾ വാങ്ങിക്കൂട്ടി. ഇത് വാർഷിക ശരാശരിയായ 500 ടണ്ണിന്റെ ഇരട്ടിയിലധികമാണ്. പല രാജ്യങ്ങളും തങ്ങളുടെ സ്വർണ്ണ ശേഖരം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നിലവറകളിൽ നിന്ന് ആഭ്യന്തര സംഭരണശാലകളിലേക്ക് മാറ്റാനും തുടങ്ങിയിട്ടുണ്ട്. ഇന്ത്യ മാത്രം 2022-നും 2024-നും ഇടയിൽ ഏകദേശം 214 മെട്രിക് ടൺ സ്വർണമാണ് ഇത്തരത്തിൽ തിരികെ കൊണ്ടുവന്നത്.
യുഎസ് ഡോളറിന്റെ മൂല്യത്തകർച്ചയും സ്വർണവില വർദ്ധനവിന് കാരണമാണ്. ആറ് പ്രമുഖ കറൻസികൾക്കെതിരെ ഡോളറിന്റെ മൂല്യം അളക്കുന്ന ഡോളർ സൂചിക 2025-ൽ ഏകദേശം 10 ശതമാനം കുറഞ്ഞു. ട്രംപിന്റെ താരിഫ് നയങ്ങളും അമേരിക്കയുടെ വർദ്ധിച്ചുവരുന്ന കടഭാരവുമാണ് ഡോളറിന്റെ തകർച്ചയ്ക്ക് കാരണം.സാമ്പത്തിക കമ്മി വർദ്ധിച്ചതോടെ മൂഡീസ് യുഎസിന്റെ ക്രെഡിറ്റ് റേറ്റിംഗ് കുറച്ചിരുന്നു. ഇതും സ്വർണത്തിന്റെ ആകർഷണം വർദ്ധിപ്പിച്ചു.
1978-നും 1980-ന്റെ തുടക്കത്തിനും ഇടയിൽ ആഗോള സ്വർണവില ഏകദേശം 200 ഡോളറിൽ നിന്ന് 850 ഡോളറിലധികമായി നാല് ഇരട്ടിയായി വർദ്ധിച്ചു. ഇരട്ട അക്ക പണപ്പെരുപ്പം, എണ്ണവില വർദ്ധനവ്, ഇറാൻ വിപ്ലവം, അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് അധിനിവേശം തുടങ്ങിയ ഭൗമരാഷ്ട്രീയ പ്രതിസന്ധികൾ എന്നിവയായിരുന്നു ഇതിന് കാരണം.
ഇന്ത്യയിൽ സ്വർണ നിയന്ത്രണ നിയമം നിലവിലുണ്ടായിരുന്നിട്ടും, ആഭ്യന്തര വില അന്താരാഷ്ട്ര പ്രവണതകളെ പിന്തുടർന്നു. 1979-ൽ 10 ഗ്രാമിന് 937 ആയിരുന്നത് 1980-ൽ 1,330 ആയി ഉയർന്നു. ഇത് ഏകദേശം 45 ശതമാനം വർദ്ധനവാണ് കാണിക്കുന്നത്. എന്നാൽ, യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ പോൾ വോൾക്കർ പണപ്പെരുപ്പം നിയന്ത്രിക്കാൻ പലിശനിരക്ക് കുത്തനെ ഉയർത്തിയതോടെ സ്വർണ്ണത്തിന്റെ തിളക്കം മങ്ങി. 1982-ഓടെ വില അതിന്റെ ഉയർന്ന നിലയിൽ നിന്ന് 50 ശതമാനത്തിലധികം കുറഞ്ഞു. ഏകദേശം രണ്ട് പതിറ്റാണ്ടോളം സ്വർണ്ണം ഒരു ബെയർ മാർക്കറ്റിൽ തുടർന്നു.
ഭയവും പണപ്പെരുപ്പവും അനിശ്ചിതത്വവും ഉണ്ടാകുമ്പോഴാണ് സ്വർണ്ണവില വലിയ തോതിൽ ഉയരുന്നത്. സ്ഥിരതയും ഉയർന്ന പലിശനിരക്കും തിരിച്ചെത്തുമ്പോൾ വില കുറയാൻ സാധ്യതയുണ്ടെന്ന് ചരിത്രം ചൂണ്ടിക്കാണിക്കുന്നത്.അങ്ങനെയെങ്കിൽ ഈ കുതിപ്പിനൊടുവിൽ വലിയൊരു വീഴ്ച സംഭവിക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും.












Click it and Unblock the Notifications