സ്വർണ വില വീഴാൻ കാരണം ഇത്; ഇനിയും വില കുറയുമോ? അതോ 1 ലക്ഷത്തിലേക്കോ? സാധ്യതകൾ ഇതാണ്
വലിയ കുതിപ്പിന് ശേഷം സ്വർണ വില കിതച്ച ദിവസങ്ങളാണ് കഴിഞ്ഞ ആഴ്ച കടന്ന് പോയത്. ആഴ്ചയിലുടനീളം സ്വർണ്ണവിലയിലെ ഇടിവ് തുടർന്നു. ആഴ്ചാവസാനം ഒരു ഔൺസിന് 4,113.05 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച സ്വർണ്ണവില ഒരു ഔൺസിന് 4,381.52 ഡോളർ എന്ന പുതിയ ഉയരത്തിൽ എത്തിയ ശേഷമാണ് ഇടിവ് ആരംഭിച്ചത്. ആഗോള അനിശ്ചിതാവസ്ഥ തുടരുമ്പോഴും എങ്ങനെയാണ് സ്വർണ വിലയിൽ വലിയ തിരുത്തലുകൾ സംഭവിച്ചത്? കാരണങ്ങൾ വിശദമായി നോക്കാം.
അമിതമായി വാങ്ങിയത്
യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ, വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ, ശക്തമായ നിക്ഷേപ ആവശ്യം, സെൻട്രൽ ബാങ്കുകളുടെ തുടർച്ചയായ ശേഖരണം എന്നിവയാണ് ഏപ്രിൽ മുതൽ സ്വർണ വിലയിൽ ഉണ്ടായ വർധനവിന് കാരണം. യുഎസ് ഗവൺമെന്റിന്റെ ഷട്ട്ഡൗൺ സംബന്ധിച്ച ആശങ്കകൾക്കിടയിൽ സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്ക് സ്വർണത്തിന്റെ ഡിമാന്റ് ഉയർന്നതാണ് സമീപകാലത്തുണ്ടായ 250-300 ഡോളറിന്റെ വർദ്ധനവിന് പ്രധാനമായും കാരണം. സ്വർണ്ണ വില ഉയർന്നതോടെ നിക്ഷേപ താത്പര്യം ലക്ഷ്യം വെച്ച് അമിതമായ വാങ്ങൽ വിപണിയിൽ ഉണ്ടായിട്ടുണ്ട്. ഇതിനെ കുറിച്ച് വിശകലന വിദഗ്ധരും ബ്രോക്കറേജുകളും മുന്നറിയിപ്പ് നൽകിയിരുന്നു. വിലയിൽ ഏകദേശം 30% വർധനവുണ്ടായതോടെ വലിയ ഇടിവിനുള്ള സാധ്യത വിദഗ്ധർ പ്രവചിച്ചിരുന്നു.

ലാഭമെടുപ്പ്
ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, സ്വർണ്ണവിലയിലെ സമീപകാല റെക്കോർഡ് മുന്നേറ്റം കണക്കിലെടുത്ത് ഹെഡ്ജ് ഫണ്ടുകൾ ലാഭം ബുക്ക് ചെയ്തിരിക്കാൻ സാധ്യതയുണ്ട്. ചൈനീസ് ബാങ്കുകൾ സ്വർണ്ണം വിറ്റഴിച്ചത് വിലയിടിവിന് കാരണമായെന്നും ചില വ്യാപാരികൾ സംശയിക്കുന്നു. ഓപ്ഷൻ വ്യാപാരികൾ സ്വർണ്ണത്തിലെ പുട്ട് ഓപ്ഷൻ വാതുവെപ്പുകൾ വർദ്ധിപ്പിച്ചതായും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
സെൻട്രൽ ബാങ്കുകൾ സ്വർണ്ണ സംഭരണം കുറയ്ക്കുന്നു
സ്വർണ്ണവിലയിലെ സമീപകാല വർദ്ധനവിന് കാരണം സെൻട്രൽ ബാങ്കുകളുടെ സ്വർണ്ണ വാങ്ങലാണെന്ന് പല വിശകലന വിദഗ്ധരും വിശ്വസിക്കുന്നു. 2022-ൽ റഷ്യയ്‌ക്കെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്തിയപ്പോഴാണ് സെൻട്രൽ ബാങ്കുകളുടെ വാങ്ങൽ ഏറ്റവും കൂടുതൽ വർദ്ധിച്ചത്. പ്രധാന സെൻട്രൽ ബാങ്കുകൾ സ്വർണ്ണം വാങ്ങുന്നത് കുറയ്ക്കുന്നത് സ്വർണ്ണത്തിന്റെ മൂല്യത്തിന് ഏറ്റവും വലിയ ഭീഷണിയാണെന്ന് ജെപി മോർഗൻ കരുതുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നു.
സ്വർണ വിലയിൽ ഇനി എന്ത്?
ഹ്രസ്വകാലത്തേക്ക് സ്വർണ്ണവിലയിൽ ചാഞ്ചാട്ടം നിലനിൽക്കുമെന്നാണ് വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നത്. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുന്നതുവരെ അൽപ്പം നെഗറ്റീവ് പ്രവണതയായിരിക്കും.
'ആഗോള വ്യാപാര നയങ്ങളിലെ അനിശ്ചിതത്വവും യുഎസ് ഷട്ട്ഡൗണിനെക്കുറിച്ചുള്ള ആശങ്കകളും കാരണം ഹ്രസ്വകാലത്തേക്ക് സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടരാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, ഉയർന്ന ആഗോള കടം, സെൻട്രൽ ബാങ്കുകളുടെ തുടർച്ചയായ ആവശ്യം, നിലവിലുള്ള ഭൗമരാഷ്ട്രീയവും പണപ്പെരുപ്പ സമ്മർദ്ദങ്ങൾ എന്നിവ സ്വർണ വില ഉയർത്തിയേക്കും', വിദഗ്ധർ ചൂണ്ടിക്കാട്ടി.
കേരളത്തിൽ വില ഒരു ലക്ഷം കടക്കുമോ?
സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് വില 92,120 രൂപയാണ്, ഒരു ഗ്രാമിന് 11,515 രൂപയും.ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 12,562 രൂപയും, പവന് 1,00,496 രൂപയുമാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 9,422 രൂപയും പവന് 75,376 രൂപയുമാണ് വില. സംസ്ഥാനത്ത് ആദ്യമായി ഒക്ടോബർ എട്ടിനാണ് സ്വര്‍ണവില ആദ്യമായി 90,000 കടന്നത്. ഒക്ടോബർ 21 നു രേഖപ്പെടുത്തിയ 97,360 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്.












Click it and Unblock the Notifications