സ്വർണ വില എത്രയൊക്കെ കുതിച്ചാലും ആളുകൾ വാങ്ങാതിരിക്കില്ല: അതിന് കാരണം ഇതാണ്
ഇറാൻ യുദ്ധത്തെ തുടർന്നുള്ള സാമ്പത്തിക സമ്മർദ്ദങ്ങൾക്കിടെ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി ചുങ്കം 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ലോകത്തിലെ രണ്ടാമത്തെ വലിയ സ്വർണ ഉപഭോക്തൃ രാജ്യമായ ഇന്ത്യയിൽ, ഈ തീരുമാനം വലിയ സ്വാധീനമാണ് ചെലുത്തുന്നത്.
വിലയേറിയ ലോഹങ്ങളുടെ ഇറക്കുമതി ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മിയിൽ വലിയ സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത്. സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതിയിൽ സ്ഥിരത ഉണ്ടായിരുന്നെങ്കിലും അന്താരാഷ്ട്ര വിപണിയിൽ വില ഉയർന്നതോടെ ഇറക്കുമതി ബിൽ കുത്തനെ വർദ്ധിച്ചതാണ് പ്രതിസന്ധിയായത്. ഇതോടെ വിദേശത്തേക്കുള്ള പണമൊഴുക്ക് കൂടുകയും രൂപയുടെ മൂല്യം കുത്തനെ ഇടിയാനും കാരണമായി.

കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം ഇന്ത്യ സ്വർണത്തിനും വെള്ളിക്കുമായി ഏകദേശം 8400 കോടി ഡോളർ ചെലവഴിച്ചു. ഒരു പതിറ്റാണ്ട് മുമ്പ് ഇത് 3550 കോടി ഡോളർ മാത്രമായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ വെള്ളി ഉപഭോക്താവായ ഇന്ത്യയിൽ ആഭരണങ്ങൾക്കും നാണയങ്ങൾക്കും പുറമേ സൗരോർജ്ജം, ഇലക്ട്രോണിക്സ് തുടങ്ങിയ വ്യവസായ മേഖലകളിലും വെള്ളിയുടെ ഉപയോഗം വ്യാപകമാണ്.
കഴിഞ്ഞ ഒരു വർഷത്തിനിടെ ആഭരണ ആവശ്യകതയെക്കാൾ നിക്ഷേപ ആവശ്യകതയാണ് സ്വർണ ഡിമാൻഡിനെ മുന്നോട്ട് നയിച്ചത്. ഓഹരി വിപണിയിലെ അനിശ്ചിതത്വവും പണപ്പെരുപ്പ ഭീതിയും കാരണം നിരവധി നിക്ഷേപകർ സ്വർണത്തിലേക്കും വെള്ളിയിലേക്കും തിരിഞ്ഞു. വെള്ളി ഇടിഎഫുകളിലേക്കുള്ള നിക്ഷേപ ഒഴുക്കും റെക്കോർഡ് ഉയരത്തിലെത്തി.
ഉയർന്ന ചുങ്കം ആവശ്യകത കുറയ്ക്കുമോ എന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. ഇന്ത്യൻ ഉപഭോക്താക്കൾ വില കൂടുമ്പോൾ വാങ്ങൽ ചിലപ്പോൾ വൈകിപ്പിക്കാറുണ്ടെങ്കിലും, സ്വർണത്തിന്റെ ആകെ ആവശ്യകതയിൽ വലിയ ഇടിവ് സാധാരണയായി ഉണ്ടായിട്ടില്ല. കഴിഞ്ഞ പത്ത് വർഷത്തിനിടെ പ്രാദേശിക സ്വർണവില 443 ശതമാനം ഉയർന്നിട്ടും വാർഷിക ആവശ്യകത ഏകദേശം 700 ടണ്ണിന് മുകളിലായി തുടരുകയായിരുന്നു.
2012-13 കാലഘട്ടത്തിൽ ഇറക്കുമതി ചുങ്കം 2 ശതമാനത്തിൽ നിന്ന് 10 ശതമാനമാക്കിയപ്പോഴും ആവശ്യകതയിൽ കാര്യമായ കുറവ് ഉണ്ടായിരുന്നില്ല. 2025-ൽ മാത്രം സ്വർണവിലയിൽ 76.5 ശതമാനം വർദ്ധനവ് ഉണ്ടായിട്ടും ഉപഭോക്താക്കൾ പിന്നോട്ട് പോയിട്ടില്ല. അതിനാൽ പുതിയ 9 ശതമാനം അധിക ചുങ്കം വാങ്ങലിനെ പൂർണമായി തടയാൻ സാധ്യത കുറവാണെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.
ഇന്ത്യൻ കുടുംബങ്ങൾ സ്വർണത്തെ വെറും ആഭരണമായി മാത്രം കാണുന്നില്ല. ദീർഘകാല മൂല്യമുള്ള സുരക്ഷിത നിക്ഷേപം, പണപ്പെരുപ്പത്തിനെതിരായ സംരക്ഷണം, സാമ്പത്തിക പ്രതിസന്ധിക്കാലത്തെ ആശ്രയം എന്നീ നിലകളിലാണ് പലരും ഇതിനെ കാണുന്നത്. ഗ്രാമീണ മേഖലകളിൽ അടിയന്തര സാഹചര്യങ്ങളിൽ സ്വർണം പണയപ്പെടുത്തി വായ്പ എടുക്കുന്നത് സാധാരണമാണ്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും മിനിറ്റുകൾക്കുള്ളിൽ സ്വർണ പണയ വായ്പ അനുവദിക്കുന്നതും ഈ ആവശ്യകത വർദ്ധിപ്പിക്കുന്നുണ്ട്.
ഇന്ത്യയിലെ മൊത്തം സ്വർണ ഉപഭോഗത്തിന്റെ ഏകദേശം 75 ശതമാനവും ആഭരണ ആവശ്യകതയിലാണ് നിന്നുള്ളത്. ബാക്കി നിക്ഷേപ ആവശ്യങ്ങൾക്കായുള്ള നാണയങ്ങൾ, ബാറുകൾ, സ്വർണ്ണ ഇടിഎഫുകൾ എന്നിവയാണ്. എന്നാൽ ഉയർന്ന വില കാരണം ആഭരണ ആവശ്യകതയിൽ ഇതിനകം തന്നെ കുറവ് അനുഭവപ്പെട്ടുതുടങ്ങിയിട്ടുണ്ട്. കൂടുതൽ വിലക്കയറ്റം ഉപഭോക്താക്കളെ കുറഞ്ഞ കാരറ്റുള്ള ആഭരണങ്ങളിലേക്ക് മാറ്റാനിടയുണ്ടെന്നും വിപണി നിരീക്ഷകർ പറയുന്നു.
അതേസമയം, നിക്ഷേപകരുടെ മനോഭാവം വ്യത്യസ്തമാണ്. വില ഉയരുമെന്ന പ്രതീക്ഷ തന്നെയാണ് പലരെയും വീണ്ടും സ്വർണത്തിലേക്ക് ആകർഷിക്കുന്നത്. ഉയർന്ന ചുങ്കം മൂലം ആഭ്യന്തര വില കൂടുമ്പോൾ, സ്വർണം മൂല്യവർദ്ധനയുള്ള ആസ്തിയെന്ന നിലയിൽ കൂടുതൽ ആകർഷകമാകുന്ന സാഹചര്യമാണുള്ളത്. വില ഇനിയും ഉയർന്നേക്കാമെന്ന ഭയം പുതിയ നിക്ഷേപകരെയും വിപണിയിലേക്ക് എത്തിച്ചേക്കും.












Click it and Unblock the Notifications