സ്വർണാഭാരണങ്ങൾ അണിഞ്ഞ് നടക്കുന്നതൊക്കെ മറന്നേക്ക്; വില ഒരു ലക്ഷം തൊട്ടേക്കും..പണിക്കൂലിയും നടുവൊടിക്കും
25,000 ഉണ്ടായിരുന്ന സ്വർണവില ഒരു ദശാബ്ദത്തിനിടെയാണ് 84,650 രൂപയായി വർധിച്ചത്. 108 മാസം എടുത്താണ് 10 ഗ്രാം സ്വർണത്തിന് 25,000 രൂപയിൽ നിന്നും 50,000 രൂപയായത്. എന്നാൽ 50,000ത്തിൽ നിന്നും 75,000 തൊടാൻ വെറും 48 മാസത്തെ കാലതാമസം മാത്രമാണ് ഉണ്ടായത്. ഇക്കഴിഞ്ഞ സപ്റ്റംബറിലാണ് സ്വർണവില 75,000 തൊട്ടത്. ഇവിടം കൊണ്ട് ഈ വിലക്കയറ്റം അവസാനിക്കില്ലെന്നാണ് വിപണി വിദഗ്ധർ പറയുന്നത്. ഇനിയും വില വർധിച്ച് 10 ഗ്രാമിന് ഒരു ലക്ഷം എന്ന നിലയിലാകുമോ നിരക്ക് എന്നാണ് ഇനി അറിയേണ്ടത്.
സ്വർണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, ഡോളറിനെതിരായ രൂപയുടെ മൂല്യം. യുഎസ് ഫെഡ് ബാങ്കിലെ പലിശനിരക്ക് തുടങ്ങിയ കാര്യങ്ങളെല്ലാം തന്നെ സ്വർണവിലയെ സ്വാധീനിക്കും. യുഎസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് വന്നതോടെയാണ് സ്വർണവിലയിൽ ചാഞ്ചാട്ടം ശക്തമായത്. ട്രംപിന്റെ പുത്തൻ നികുതി നയങ്ങളും ആഗോള അനിശ്ചിതത്വങ്ങളും ഇനിയും സ്വർണവില ഉയരാൻ കാരണമാകുമെന്നാണ് വിലയിരുത്തുന്നത്.

'ട്രംപിന്റെ നികുതി ഭീഷണികൾ സാമ്പത്തിക അനിശ്ചിതത്വത്തിന് ആക്കം കൂട്ടിയുണ്ട് . ഇത് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന്റെ ഡിമാന്റ് വർധിപ്പിച്ചു, വില കുത്തനെ ഉയരാനും കാരണമായി. നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ, യുഎസ് താരിഫുകൾ, സാമ്പത്തിക മാന്ദ്യം തുടങ്ങിയ ആശങ്കകളുടെ പശ്ചാത്തലത്തിൽ ഇനിയും സ്വർണത്തിന് ഡിമാന്റ് ഏറുകയും വില വർധിക്കുകയും ചെയ്യും', കാമ ജ്വല്ലറി എംഡി കോളിഷായെ ഉദ്ധരിച്ച് ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. എന്നാൽ നികുതികൾ ഇപ്പോൾ തന്നെ വിലയെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ടെന്നിരിക്കെ ഈ വർഷം വിലയിൽ വലിയൊരു കുതിച്ചുചാട്ടം ഉണ്ടായേക്കില്ലെന്ന് ഓഗ്‌മോണ്ടിലെ റിസർച്ച് മേധാവി ഡോ. റെനിഷ ചൈനാനി ചൂണ്ടിക്കാട്ടി.
അതേസമയം ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ ഏറുകയും താരിഫ് യുദ്ധം കടക്കുകയും ലോകമഹായുദ്ധം, ഇറക്കുമതി തീരുവയിലെ മാറ്റം തുടങ്ങിയവയിൽ വലിയ മാറ്റവും സംഭവിച്ചാൽ സ്വർണ വില ഒരു ലക്ഷം തൊടുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
സ്വർണം ഔൺസിന്
യുഎസിൽ സ്വർണം ഔൺസിന് 3000 ഡോളറിലേക്ക് അടുക്കുകയാണ്. നിലവിൽ ഒരു ഔൺസിന് 2,914 ഡോളറാണ് വില, അതായത് 10 ഗ്രാമിന് ഏകദേശം 1,027 ഡോളർ. ഒരു ഡോളറിന് 87 രൂപ വിനിമയ നിരക്കിൽ, ഇത് ഏകദേശം 89,400 രൂപയ്ക്ക് തുല്യമാണ്.
സ്വർണം ഔൺസിന് 3000 തൊടുമോ?
സ്വർണം ഔൺസിന് 3,000 ഡോളറിനടുത്തെത്തിയത് വിപണിയെ കൂടുതൽ പരിഭ്രാന്തിയിലാഴ്ത്തിയിട്ടുണ്ടെന്ന് മെക്ലായ് ഫിനാൻഷ്യൽ സിഇഒ ജമാൽ മെക്ലായി പറഞ്ഞു. വില കുറയണം, എന്നാൽ പുതിയ ആഗോള പ്രശ്‌നങ്ങൾ ഉയർന്നുവന്നാൽ തീർച്ചയായും വില വർധിച്ചേക്കും, അദ്ദേഹം പറഞ്ഞു.
ട്രംപിന്റെ നികുതി നയങ്ങൾ സ്വാഭാവികമായും സ്വർണത്തെ ബാധിക്കും. എന്നാൽ യുഎസ് ഫെഡ് പലിശ നിരക്ക് സംബന്ധിച്ച് കൈക്കൊള്ളുന്ന തീരുമാനങ്ങൾ സ്വർണ വിലയിൽ വലിയ സ്വാധീനമുണ്ടാക്കും. അടുത്തിടെ ഫെഡ് ബാങ്ക് നിരക്കുകൾ ഒരു ശതമാനം കുറച്ചെങ്കിലും പിന്നീട് മാറ്റം വരുത്തിയില്ല. അതേസമയം പണപ്പെരുപ്പം ഉയർന്നാൽ നിരക്ക് വർധിപ്പിച്ചേക്കാൻ സാധ്യത ഉണ്ട്.
പലിശനിരക്ക് ഉയരുന്നത് ഡോളറിനെ കൂടുതൽ ശക്തമാക്കുകയും അത് സ്വർണവില കുറയാൻ കാരണമാകുകയും ചെയ്യും. ട്രംപിന്റെ നികുതി നയങ്ങളും ഡോളറിനെ ശക്തിപ്പെടുത്തും. എന്നാൽ പലിശ നിരക്ക് കുറക്കുന്നത് സ്വർണ വില കുറക്കും. പക്ഷെ ട്രംപിന്റെ നയങ്ങൾ ഡോളറിനെ ശക്തിപ്പെടുത്തുകയും സ്വർണ വില കുറയാൻ കാരണമാകുകയും ചെയ്യും. ഈ സന്തുലിതാവസ്ഥയെ ആശ്രയിച്ചിരിക്കും വിപണി.












Click it and Unblock the Notifications