സ്വർണ വില കൂടുന്നത് കണ്ട് ആശങ്ക വേണ്ട, പവന് 1 ലക്ഷത്തിന് താഴേക്ക് വില കൂപ്പുകുത്താമെന്ന് സ്വർണ വ്യാപാരി
വിലയിടിവിന് ശേഷം സംസ്ഥാനത്ത് സ്വർണവില തിരിച്ച് കയറിക്കൊണ്ടിരിക്കുകയാണ്. ഇന്നലെയും ഇന്നുമായി വിലയിൽ വർധനവാണ് വിപണിയിൽ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇന്ന് ഗ്രാമിന് 25 രൂപ ഉയർന്ന് 12,255 രൂപയിലേക്കും പവന് 200 രൂപ കൂടി 106040 രൂപയിലേക്കുമാണ് എത്തിയിരിക്കുന്നത്.
എന്നാൽ സ്വർണവിലയിൽ ഇപ്പോഴുളള ഈ കയറ്റം കണ്ട് ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് സ്വർണവ്യാപാരിയായ അരുൺ മാർക്കോസ് പറയുന്നു. കാരണം വില 1 ലക്ഷത്തിനും താഴേക്ക് പോകുന്ന തരത്തിലാണ് കണക്കുകളെന്ന് സീ ന്യൂസ് മലയാളത്തോട് അരുൺ മാർക്കോസ് പ്രതികരിച്ചു.
'അമേരിക്കയുടെ ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്കിനെ സംബന്ധിച്ച തീരുമാനം ഉടനെ ഉണ്ടാകും എന്നതിനെ കുറിച്ചുളള ആശങ്കകള്‍ അല്ലെങ്കില്‍ അതിന്റെ ഒരു മാറ്റം സ്വര്‍ണവിപണിയില്‍ ഉണ്ടായിട്ടുണ്ട്. അതുപോലെ തന്നെ അമേരിക്ക സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട് അവരുടെ പ്രധാന രണ്ട് സ്റ്റോക്കുകള്‍ വിറ്റഴിക്കുന്ന തരത്തിലേക്കുളള സ്ഥിതിവിശേഷവും ഉണ്ടായിട്ടുണ്ട്.

അതുപോലെ തന്നെ മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങളുടെ ഭാഗമായി ഇറാന്‍-അമേരിക്ക യുദ്ധം പല സീമകളും ലംഘിക്കുകയാണ്. അമേരിക്കയുമായി നേരിട്ട് യുദ്ധം എന്നത് ഇറാനെ സംബന്ധിച്ച് പ്രായോഗികമല്ല. അപ്പോള്‍ അമേരിക്കയുമായി ബന്ധപ്പെട്ട് കിടക്കുന്ന ബാക്കി സ്ഥലങ്ങളില്‍, അമേരിക്കയുടെ ബേസുകളുളള ഗള്‍ഫ് രാജ്യങ്ങളിലേക്ക് ആക്രമണം ആരംഭിക്കുകയും അത് തുടര്‍ന്ന് പോരുകയും ചെയ്യുന്ന സാഹചര്യമുണ്ട്. അത് ഈ മേഖലകളിലെല്ലാം പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
അതാണ് സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുണ്ടാകാനുളള ഒരു പ്രധാനം. വില എത്ര കൂടുമെന്നോ കുറയുമെന്നോ പൂര്‍ണമായും പറയാനാകില്ല. ഇന്ന് വില കൂടിയെങ്കില്‍ നാളെ അത് വീണ്ടും താഴേക്ക് കൂപ്പുകുത്തും എന്ന തരത്തിലുളള കണക്കുകളാണ് ഇപ്പോള്‍ നമുക്ക് ലഭിക്കുന്നത്. അതായത് ഇപ്പോഴുളള വില വര്‍ധനവ് മുന്നോട്ടുളള വില വര്‍ധനവിനുളള ഒരു സൂചനയായി കണക്കാക്കാന്‍ സാധിക്കില്ല എന്നാണ് മനസ്സിലാക്കേണ്ടത്.
ഒരുപക്ഷേ യുദ്ധത്തിന് ഒരു അവസാനം ഉണ്ടാവുകയാണ് എങ്കില്‍ വീണ്ടും സ്വര്‍ണവില വലിയ തോതില്‍ താഴേക്ക് കുറയുന്ന സ്ഥിതിവിശേഷമുണ്ടായേക്കും. വില ഒരുപക്ഷേ ഒരു ലക്ഷമോ അതില്‍ താഴെയോ എത്തുന്ന സാഹചര്യം ഉണ്ടാകാനുളള സാധ്യതയുണ്ട്'.




Click it and Unblock the Notifications