80,000 രൂപയ്ക്ക് ഒരു പവൻ സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ?ഒരിക്കലും നടക്കില്ല, സംഭവിക്കുക ഇത്
അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ വലിയ ചാഞ്ചാട്ടമാണ് രേഖപ്പെടുത്തുന്നത്. മൂന്ന് ദിവസം മുൻപ് കുത്തനെ ഇടിഞ്ഞ സ്വർണം ഇപ്പോൾ വീണ്ടും കുതിക്കുകയാണ്. സ്വർണവിലയിൽ വലിയ തിരുത്തൽ ഇനിയും ഉണ്ടാകുമെന്നാണ് ആഭരണപ്രേമികളുടെ പ്രതീക്ഷ. എന്നാൽ ഈ വർഷം വലിയ കുതിപ്പ് ഉണ്ടാകില്ലെങ്കിലും സ്വർണവില ഇനി ഉയരാൻ തന്നെയാണ് സാധ്യതയെന്നാണ് പ്രമുഖ സാമ്പത്തിക വിശകലന ഏജൻസിയായ സ്റ്റേറ്റ് സ്ട്രീറ്റ് ഗ്ലോബൽ അഡ്വൈസേഴ്സ് പറയുന്നത്.
അടുത്ത വർഷം മാർച്ചോടെ അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 5,500 ഡോളർ വരെ ഉയർന്നേക്കുമെന്നാണ് ഇവർ പ്രവചിക്കുന്നത്. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വലിയ ആവശ്യകതയും വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ സ്വർണം വൻതോതിൽ വാങ്ങിക്കൂട്ടുന്നതുമാണ് വില ഉയരാൻ കാരണമായി ഇവർ ചൂണ്ടിക്കാണിക്കുന്നത്.

ജൂൺ മാസത്തിൽ സ്വർണ വിലയിൽ 11.7 ശതമാനത്തിൻ്റെ ഇടിവായിരുന്നു രേഖപ്പെടുത്തിയത്. പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ അമേരിക്കൻ ഡോളറിൻ്റെ മൂല്യം ഉയർന്നതോടെ നിക്ഷേപകർ സ്വർണത്തെ കൈവിട്ടതാണ് വില കുറയാണ കാരണമായത്. ഈ വർഷം തുടക്കത്തിൽ റെക്കോഡ് തൊട്ട സ്വർണം ഇതോടെ ഔൺസിന് 4,000 ഡോളറിന് താഴെയെത്തി. ഇറാൻ-യുഎസ് സംഘർഷം കടുത്തതോടെ എണ്ണ വിപണിയിൽ കടുത്ത പ്രതിന്ധിയാണ് നിലനിൽക്കുന്നത്. ഇത് ക്രൂഡ് വില ഉയരാൻ കാരണമായി. ഇതോടെ ആഗോള തരത്തിൽ പണപ്പെരുപ്പ ആശങ്കയും ശക്തമാക്കിയിട്ടുണ്ട്. സാഹചര്യം മറികടക്കാൻ യുഎസിലെ കേന്ദ്രബാങ്കായ ഫെഡ് റിസർവ് പലിശ നിരക്ക് വീണ്ടും കൂട്ടിയേക്കുമെന്ന ആശങ്കകളും നിക്ഷേപകർക്കിടയിൽ ശക്തമായിട്ടുണ്ട്. ഇതോടെ സ്വർണത്തെ കൈവിട്ട നിക്ഷേപകർ ഡോളറിലേക്ക് തിരിഞ്ഞതാണ് കഴിഞ്ഞ മാസം സ്വർണ വില കുറയാൻ കാരണമായത്.
അതേസമയം അമേരിക്കയിലെ തൊഴിൽ വിപണി വീണ്ടും ശക്തമാകുന്നുവെന്നതും പണപ്പെരുപ്പം കുറയ്ക്കാനുള്ള അവരുടെ ശ്രമങ്ങളും പലിശനിരക്ക് ഉടൻ കുറയാൻ സാധ്യത കുറച്ചെന്നാണ് വിപണി വിദഗ്ധർ കരുതുന്നത്. എങ്കിലും കോവിഡിന് ശേഷമുള്ള സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ സ്വർണത്തിന്റെ കുതിപ്പ് ഇനിയും തുടരുമെന്നാണ് സ്റ്റേറ്റ് സ്ട്രീറ്റ് സ്ട്രാറ്റജിസ്റ്റായ ആകാശ് ദോഷിയുടെ നേതൃത്വത്തിലുള്ള സംഘം വ്യക്തമാക്കുന്നത്.
ലോകത്തെ ആകെ കടബാധ്യത 2026-ന്റെ ആദ്യ പകുതിയിൽ റെക്കോർഡ് നിരക്കിലാണ്. ഇതിൽ വലിയൊരു പങ്ക് വിവിധ രാജ്യങ്ങളിലെ ഗവൺമെന്റുകളുടെ കടമാണ്. ഇത്തരം സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും പണപ്പെരുപ്പത്തിൽ നിന്നും രക്ഷനേടാൻ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആളുകൾ സ്വർണത്തെ ആശ്രയിക്കുന്നത് കൂടും. ഓഹരി വിപണിയിലെ അസ്ഥിരതയും ഇതിന് കാരണമാകും.
ചൈനയിലെ റീട്ടെയിൽ നിക്ഷേപകരിൽ നിന്നും വികസ്വര രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളിൽ നിന്നും സ്വർണത്തിന് വലിയ ആവശ്യക്കാരുണ്ട്. ഇറാൻ സംഘർഷത്തിന് ശേഷം ചൈനയിലേക്കുള്ള സ്വർണ ഇറക്കുമതി വലിയ തോതിൽ ഉയർന്നിട്ടുണ്ട്. ആഗോളതലത്തിലെ വലിയ ഫണ്ടുകളിൽ സ്വർണത്തിലുള്ള നിക്ഷേപം ഇപ്പോഴും വളരെ കുറവാണ്. നിക്ഷേപകർ ഇത് കൂട്ടാൻ ശ്രമിക്കുന്നതോടെ സ്വർണവില ഇനിയും ഉയരും.
വരുന്ന 6 മുതൽ 9 മാസത്തിനുള്ളിൽ സ്വർണവില ഔൺസിന് 4,750 ഡോളർ മുതൽ 5,500 ഡോളർ വരെയാകാനാണ് 70 ശതമാനം സാധ്യതയും കൽപ്പിക്കുന്നത്. വിപണിയിൽ പ്രതിസന്ധികൾ തുടർന്നാൽ പോലും വില 4,000 മുതൽ 4,750 ഡോളറിനുള്ളിൽ നിൽക്കും. വിപണിക്ക് ഏറ്റവും അനുകൂലമായ സാഹചര്യമുണ്ടായാൽ വില 6,250 ഡോളർ വരെയാകാനും നേരിയ സാധ്യതയുണ്ടെന്നും ഇവർ സൂചിപ്പിക്കുന്നു.
അതേസമയം 5000 ഡോളറിന് മുകളിലേക്ക് വില ഉയർന്നാൽ കേരളത്തിൽ ഒരു പവൻ സ്വർണത്തിന് വില 1.20 ലക്ഷത്തിന് മുകളിലേക്ക് എത്തും. നിലവിൽ 1.07 ലക്ഷമാണ് ഒരു പവന് വില. 3 ശതമാനം ജി എസ് ടിയും 5 ശതമാനം പണിക്കൂലിയുമെല്ലാം ചേരുമ്പോൾ ഒരു പവൻ വാങ്ങാൻ 1.15 ലക്ഷമെങ്കിലും കൊടുക്കേണ്ടി വരും.












Click it and Unblock the Notifications