സ്വർണം വില രണ്ട് മാസം കൊണ്ട് വർധിച്ചത് 18,000 രൂപ; ഇനി വില പിടിച്ചാൽ കിട്ടില്ല, 1.25 ലക്ഷത്തിലേക്ക്?
സ്വർണ വിലയിൽ സമാനതകളില്ലാത്ത കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ആഗോള വിപണിയിൽ ഒരു ഔൺസ് സ്വർണത്തിന് വില ആദ്യമായി 3,840 ഡോളർ കടന്നു. എംസിഎക്സിൽ 10 ഗ്രാം സ്വർണത്തിന് 1,17,800 രൂപയും പിന്നിട്ടു. വില വർധനവ് കരുതിയിരുന്ന നിക്ഷേപകർക്ക് ഏകദേശം 17 ലാഭമാണ് നൽകിയത്. എന്നാൽ സ്വർണം ആഭരണ രൂപത്തിൽ വാങ്ങുന്നവരെ സംബന്ധിച്ച് കടുത്ത നിരാശയാണ് ഈ വില വർധനവ് നൽകിയിരിക്കുന്നത്. ഇനി വില എങ്ങോട്ടാണ് എന്നാണ് പ്രധാനമായും ഉറ്റുനോക്കപ്പെടുന്നത്.
ഈ ദീപാവലിക്ക് 10 ഗ്രാം സ്വർണ്ണത്തിന് 1,25,000 രൂപ കടക്കുമോ എന്നതാണ് പ്രധാന ചോദ്യം. ഓഗസ്റ്റ് 20 മുതൽ വില ക്രമാനുഗതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്വർണം ഈ ലക്ഷ്യം മറികടന്നേക്കുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. കാരണം വെറും രണ്ട് മാസം കൊണ്ട് സ്വർണ വിലയിൽ 18,000 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്.

ഓഗസ്റ്റ് 20-ന് 24 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന് 1,00,150 രൂപയായിരുന്നു വില. ഇന്ന് അത് 1,18,640 രൂപയാണ്. 50 ദിവസത്തിനുള്ളിൽ ഏകദേശം 18,500 രൂപയുടെ വർദ്ധനവാണ് ഇത്. സമാനമായി, 22 കാരറ്റ് സ്വർണ്ണത്തിന് ഇതേ കാലയളവിൽ 91,800 രൂപയിൽ നിന്ന് 1,08,750 രൂപയായി വർദ്ധിച്ചു. ഇത് 18 ശതമാനം വർദ്ധനവാണ്.
ആഗോള അസ്ഥിരത, യുദ്ധങ്ങൾ, കറൻസികളുടെ മൂല്യത്തകർച്ച എന്നിവ നിക്ഷേപകരെ സ്വർണമെന്ന സുരക്ഷിത നിക്ഷേപത്തിലേക്ക് അഭയം പ്രാപിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്. കുറഞ്ഞ പലിശനിരക്ക് പ്രതീക്ഷകളും ദുർബലമായ ഡോളറും സ്വർണത്തിന്റെ ആകർഷണീയത വർദ്ധിപ്പിക്കുന്നു.
ഇടിഎഫുകൾ മുതൽ സ്വർണക്കട്ടികളും നാണയങ്ങളും വരെ സ്വർണ നിക്ഷേപകർ വാങ്ങിക്കൂട്ടുന്നുണ്ട്. വർദ്ധിച്ചുവരുന്ന ആവശ്യകതയും പരിമിതമായ വിതരണവും വില വർദ്ധനവിന് കാരണമാകും. പണപ്പെരുപ്പ ഭയം നിലനിൽക്കുന്നതിനാൽ സ്വർണത്തെ ഏറ്റവും സുരക്ഷിതമായ നിക്ഷേപമായി കണക്കാക്കുന്നത് തുടരുമെന്ന് തന്നെയാണ് വിലയിരുത്തലുകൾ.
കേരളത്തിൽ സ്വർണത്തിന് വില ഉയരുന്നു
കഴിഞ്ഞ ഒരു മാസത്തിനിടെ ഒരു പവൻ സ്വർണത്തിന് 10,480 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇന്ന് 24 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന്റെ വില 11,869 രൂപയാണ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന്റെ വില 10,880 രൂപയും 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 8,902 രൂപയുമാണ്. 22 കാരറ്റ് ഒരു പവന് വില 87,040 രൂപയാണ്.
77,640 രൂപയായിരുന്നു സപ്റ്റംബർ 1 ന് രേഖപ്പെടുത്തിയ വില. സപ്റ്റംബർ 8 ഓടെ വില 79,880 ൽ എത്തി. 9നായിരുന്നു പവൻ വില ആദ്യമായി 80,000 രൂപ കടന്നത്. 15 വരെ വില 81,000 ത്തിൽ (81440) തുടർന്നു. 16 ന് വില 82,080 ആയി. 23 ന് ആദ്യമായി വില 83,840 ആയി. തൊട്ടടുത്ത ദിവസം സ്വർണവില 84,600 ലെത്തി. 28 നാണ് 85,360 രൂപയിലേക്ക് സ്വർണം കുതിച്ചത്. 30 ന് ഒരു പവന് 86,120 രൂപയായിരുന്നു വില.
ഇനി എങ്ങോട്ട്
ഈ വർഷം അവസാനത്തോടെ രാജ്യാന്തര വില 3800 ഡോളർ കടക്കും എന്ന തരത്തിലായിരുന്നു നേരത്തേ ഉണ്ടായിരുന്ന പ്രവചനങ്ങൾ. എന്നാൽ പ്രവചിച്ചതിനും മുൻപ് ഈ സംഖ്യ മറികടന്നതോടെ വൈകാതെ തന്നെ സ്വർണ വില രാജ്യാന്തര വിപണിയിൽ 4000 ഡോളർ കടന്നേക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. അങ്ങനെയെങ്കിൽ കേരളത്തിൽ സ്വർണ വില ഒരു ലക്ഷം കടക്കും.












Click it and Unblock the Notifications