സ്വർണ കുതിപ്പിന് ഫുൾസ്റ്റോപ്പോ? വില താഴേക്ക്..തിരിച്ചടിയായത് ഫെഡ് നിലപാട്
മധ്യേഷ്യൻ സംഘർഷവും ഫെഡറൽ റിസർവിന്റെ കടുത്ത മുന്നറിയിപ്പുകളും ആഗോള വിപണികളെ വീണ്ടും സമ്മർദ്ദത്തിലാക്കി. സുരക്ഷിത നിക്ഷേപമെന്ന പേരിൽ സാധാരണയായി യുദ്ധകാലങ്ങളിൽ കുതിച്ചുയരുന്ന സ്വർണം ഇത്തവണ മറിച്ചാണ് പ്രതികരിച്ചത്. ശക്തമായ ഡോളറും ഉയരുന്ന ബോണ്ട് വരുമാനവും ഫെഡിന്റെ പലിശനിരക്ക് സൂചനകളും ചേർന്നതോടെ സ്വർണവില കനത്ത ഇടിവ് നേരിട്ടു.
അമേരിക്കൻ ഫെഡറൽ റിസർവ് ഗവർണർ ക്രിസ്റ്റഫർ വാളർ വെള്ളിയാഴ്ച നൽകിയ മുന്നറിയിപ്പാണ് സ്വർണത്തിന് തിരിച്ചടിയായത്. ഇറാൻ യുദ്ധത്തെ തുടർന്നുള്ള ഊർജ്ജവില വർധനവ് പണപ്പെരുപ്പ സമ്മർദ്ദം കൂട്ടുന്നുവെന്നും അതിനാൽ പലിശനിരക്ക് ഉയർത്തേണ്ട സാഹചര്യം ഉണ്ടാകാമെന്നുമാണ് വോളർ വ്യക്തമാക്കിയത്. യുദ്ധത്തിന്റെ സാമ്പത്തിക ആഘാതം സംബന്ധിച്ച് കൃത്യമായൊരു ചിത്രം തെളിയുന്നത് വരെ നിലവിലെ നിരക്കുകൾ തുടരാനാണ് താൻ അനുകൂലിക്കുന്നതെന്നും എന്നാൽ പണപ്പെരുപ്പം വേഗത്തിൽ താഴെയിറങ്ങിയില്ലെങ്കിൽ ഭാവിയിൽ നിരക്ക് വർധനവ് ഒഴിവാക്കാനാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

വോളറുടെ പരാമർശങ്ങൾക്ക് പിന്നാലെ വ്യാപാരികളുടെ നിലപാടിലും മാറ്റമുണ്ടായി. ഡിസംബറോടെ 25 ബേസിസ് പോയിന്റ് നിരക്ക് വർധനവ് ഉണ്ടാകുമെന്ന പ്രതീക്ഷ വിപണിയിൽ ശക്തമായി. പലിശനിരക്കുകൾ ഉയരുമ്പോൾ പലിശ ലഭിക്കാത്ത സ്വർണത്തിൻ്റെ ആകർഷണം കുറയും, ഡിമാൻ്റ് കുറയുമ്പോൾ സ്വാഭാവികമായി വിലയിടിയും.
ഇതിനിടെ അമേരിക്കൻ ഉപഭോക്തൃ സൂചികയും റെക്കോർഡ് താഴ്ചയിലെത്തി. യൂനിവേഴ്സിറ്റി ഓഫ് മിഷിഗണ്‍ പുറത്തിറക്കിയ സർവേ പ്രകാരം മെയ് മാസത്തിലെ ഉപഭോക്തൃ ആത്മവിശ്വാസ സൂചിക 49.8ൽ നിന്ന് 44.8ലേക്ക് ഇടിഞ്ഞു. അടുത്ത 5 മുതൽ 10 വർഷത്തിനിടെ വിലക്കയറ്റം വാർഷികമായി 3.9 ശതമാനം വരെ ഉയരുമെന്ന ആശങ്കയാണ് ഉപഭോക്താക്കൾ പങ്കുവെക്കുന്നത്. ഗ്യാസോലിൻ വില കുത്തനെ ഉയർന്നതും ജീവിതച്ചെലവിലെ സമ്മർദ്ദവുമാണ് സൂചികയിൽ കുറവിന് വഴിവെച്ചത്.
അതേസമയം സ്വർണവിലയിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി വലിയ അസ്ഥിരതയാണ് തുടരുന്നത്. ഫെബ്രുവരി 28ന് ആരംഭിച്ച യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷം ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ ഗതാഗതത്തെ ബാധിച്ചതോടെ ആഗോള എണ്ണവില കുതിച്ചുയർന്നു. സാധാരണ സാഹചര്യങ്ങളിൽ ഇത് സ്വർണ്ണത്തിന് അനുകൂലമായ ഘടകമായിരിക്കുമായിരുന്നു. എന്നാൽ ഇത്തവണ ഫെഡിന്റെ കർശന പണനയ സാധ്യതയും ഉയർന്ന പലിശനിരക്ക് പ്രതീക്ഷയും സ്വർണത്തിന്റെ മുന്നേറ്റം തടഞ്ഞു.
ന്യൂയോർക്ക് വിപണിയിൽ വെള്ളിയാഴ്ച രാവിലെ സ്വർണ്ണവില ഔൺസിന് 0.8 ശതമാനം ഇടിഞ്ഞ് 4,506.87 ഡോളറിലെത്തി. വെള്ളി 1.5 ശതമാനം താഴ്ന്ന് 75.56 ഡോളറിലേക്കും വീണു. പ്ലാറ്റിനവും പല്ലേഡിയവും നഷ്ടത്തിൽ വ്യാപാരം നടത്തി. അതേസമയം യുഎസ് ഡോളർ സൂചിക 0.1 ശതമാനം ഉയർന്നു.
സംഘർഷം ആരംഭിച്ചതിന് ശേഷം സ്വർണവില ഏകദേശം 15 ശതമാനം വരെ ഇടിഞ്ഞതായാണ് കണക്ക്. എന്നിരുന്നാലും സെൻട്രൽ ബാങ്കുകളുടെ സ്വർണ്ണവാങ്ങൽ ഇപ്പോഴും തുടരുന്നുണ്ട്. എന്നാൽ ഹ്രസ്വകാല നിക്ഷേപകർ കൂടുതൽ ജാഗ്രതയോടെയാണ് നീങ്ങുന്നത്.
ഇപ്പോൾ വിപണിയുടെ പ്രധാന ആശങ്ക "സ്റ്റാഗ്ഫ്ലേഷൻ" സാധ്യതയാണ് - ഉയർന്ന പണപ്പെരുപ്പവും ഉയർന്ന പലിശനിരക്കും മന്ദഗതിയിലുള്ള സാമ്പത്തിക വളർച്ചയും ഒരുമിച്ചെത്തുന്ന അവസ്ഥ. സമാധാന ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും യുദ്ധം ദീർഘകാലം നീണ്ടാൽ ഫെഡും മറ്റ് സെൻട്രൽ ബാങ്കുകളും കൂടുതൽ കർശന നടപടികളിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.












Click it and Unblock the Notifications