സ്വർണ വില ഇന്ന് മുകളിലേക്ക്,വാങ്ങാനിരുന്നവർക്ക് തിരിച്ചടി..പക്ഷെ ട്വിസ്റ്റ് ഉടൻ?പവൻ 80,000ത്തിലേക്കോ?
സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് അന്താരാഷ്ട്ര വിപണിയിൽ വില നേരിയ തോതിൽ ഉയർന്നു. പശ്ചിമേഷ്യൻ സംഘർഷം അയയുന്നുവെന്ന സൂചനയാണ് ഇന്ന് സ്വർണ വിലയെ സ്വാധീനിച്ചത്. ഇറാനെ ആക്രമിക്കാനുള്ള നീക്കത്തിൽ നിന്നും താത്കാലികമായി പിൻവാങ്ങുകയാണെന്ന യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ വാക്കുകളാണ് വിപണിക്ക് ആശ്വാസം നൽകിയത്.
ഇറാനും പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങളും അഭ്യർത്ഥിച്ചതിനെ തുടർന്നാണ് നീക്കമെന്നും യുദ്ധം അവസാനിപ്പിക്കാനുള്ള ഏകദേശ ധാരണയിൽ പശ്ചിമേഷ്യൻ സഖ്യകക്ഷികൾ എത്തിച്ചേർന്നതായും ട്രംപ് വ്യക്തമാക്കി. 'രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇറാൻ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ആക്രമണത്തിന് യുഎസ് സജ്ജമായതായിരുന്നു. എന്നാൽ ആക്രമണം താത്കാലികമായി അവസാനിപ്പിക്കണമെന്ന് ഇറാനും മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങളും യുഎസിനോട് അഭ്യർത്ഥിച്ചു. ചില കരാർ വ്യവസ്ഥകൾ സംബന്ധിച്ച് ഇറാൻ ഒത്തുതീർപ്പിലെത്തിയെന്നാണ് മനസിലാക്കുന്നത്. ഏറ്റവും വേഗത്തിൽ ഹോർമുസ് കടലിടുക്ക് പൂർണമായും തുറക്കുക, ഇറാൻ ഉയർത്തുന്ന ആണവ ഭീഷണി അവസാനിപ്പിക്കുക തുടങ്ങിയ നിർദേശങ്ങൾ ഉൾപ്പെടെയാണ് കരാറിൽ ഉള്ളത്', എന്നാണ് ട്രംപ് വ്യക്തമാക്കിയത്.

സംഘർഷത്തിന് താത്കാലിക വിരാമാകുന്നുവെന്ന് സൂചന നൽകുന്ന ട്രംപിൻ്റെ വാക്കുതൾ ക്രൂഡ് ഓയിൽ വില ഇടിയാൻ കാരണമായി. ബ്രൻ്റ് ക്രൂഡ് ഓയിൽ ബാരലിന് 7 ശതമാനം ഇടിഞ്ഞ് 84 ഡോളറിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ മാസത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ 32 ഡോളറിൻ്റെ കുറവാണ് വിലയിൽ രേഖപ്പെടുത്തിയത്. ക്രൂഡ് വില കുറഞ്ഞതോടെ ഡോളറിൻ്റെ മൂല്യം ഇടിഞ്ഞു. ഇതോടെ സ്വർണം തിരിച്ചുകയറി.
ഇന്ന് അന്താരാഷ്ട്ര വിപണിയിൽ ഔണ്‍സിന് 4070 ഡോളറാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്. അതേസമയം എണ്ണ വില കുറഞ്ഞെങ്കിലും ബോണ്ട് വിപണി ഇപ്പോഴും ഉയർന്ന നിലയിൽ തുടരുകയാണ്. 10 വർഷത്തെ യുഎസ് ബോണ്ട് യീൽഡ് ഏറ്റവും ഉയർന്ന നിലയിലാണ്, കഴിഞ്ഞാഴ്ച ഇത് 4.7 ശതമാനം കടന്നിരുന്നു.30 വർഷത്തെ ബോണ്ട് യീൽഡ് 5.3 ശതമാനത്തിലേക്ക് അടുക്കുകയാണ്.
പലിശ നിരക്ക് കൂട്ടും? സ്വർണം തകരും
പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാൻ യുഎസ് ഫെഡറൽ റിസർവ്വ് പലിശ നിരക്ക് കൂട്ടിയാൽ സ്വർണ വില കൂപ്പുകുത്താനാണ് സാധ്യത. ഈ മാസം ഫെഡ് പലിശ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. ൽ പുതിയ ഫെഡ് ചെയർമാൻ കെവിൻ വാർഷ് കാര്യമായ പ്രതികരണങ്ങൾ നടത്താത്തത് വിപണിയിൽ ആശങ്ക ഉയർത്തുന്നുണ്ട്.എന്ത് നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഈ ആഴ്ചയും പ്രതികരിച്ചില്ലെങ്കിൽ ബോണ്ട് വിപണിയിൽ വൻതോതിലുള്ള വിറ്റഴിക്കൽ നടക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
അതേസമയം സപ്റ്റംബറിൽ ഫെഡ് റിസർവ്വ് പലിശ കൂട്ടിയേക്കുമെന്ന് തന്നെയാണ് സിഎംഇ ഫെഡ്‌വാച്ച് ടൂൾ പ്രവചിക്കുന്നത്. 25 ബേസിസ് പോയിന്റ് വർദ്ധിപ്പിക്കാനുള്ള സാധ്യത 74 ശതമാനമാണെന്നാണ് സിഎംഇ പറയുന്നത്. ജുലൈയിൽ മാസത്തിലെ തൊഴിൽ കണക്കുകളാണ് നിക്ഷേപകർ ഇപ്പോൾ ഉറ്റുനോക്കുന്നത്. ഇതോടൊപ്പം തന്നെ സ്‌പേസ് എക്‌സ് , എഎംഡി , സാൻഡിസ്‌ക് ,വെസ്റ്റേൺ ഡിജിറ്റൽ , എലി ലില്ലി , ബെർക്‌ഷെയർ ഹാത്വേ തുടങ്ങിയ പ്രമുഖ കമ്പനികളുടെ വരുമാന റിപ്പോർട്ടുകളും നിക്ഷേപകരുടെ നിലപാടുകളെ സ്വാധീനിക്കും.
സ്വർണം ഒരു ലക്ഷത്തിന് താഴേക്ക്?
സ്വർണം 1 ലക്ഷത്തിന് താഴക്ക് പോകുമെന്നാണ് കേരളത്തിലെ വിപണി വിദഗ്ധരുടെ വിലയിരുത്തൽ. അന്താരാഷ്ട്ര വിപണിയിൽ ഔണ്‍സ് വില 4000 ഡോളറിന് താഴേക്ക ്പോയാൽ ആ വിലയിടിവ് കേരളത്തിലും പ്രതിഫലിക്കും. അത്തരമൊരു സാഹചര്യത്തിൽ 80,000 വരെ വില ഇടിയാനുളള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്.


Click it and Unblock the Notifications