സ്വർണം ഇന്ന് നേരിയ തോതിൽ ഇടിഞ്ഞു; 1.10 ലക്ഷം കടക്കാൻ ഇനി എത്ര ദിവസം? വിൽക്കാൻ ഇനി ബെസ്റ്റ് ടൈം
സംസ്ഥാനത്ത് സ്വർണവിലയിൽ കുറഞ്ഞു. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. തുടർച്ചയായ മൂന്ന് ദിവസം വില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്കിടെ പവന് 4560 രൂപയായിരുന്നു വർധിച്ചത്.
ജൂണ്‍ അവസാനത്തോടെ സ്വർണ വിലയിൽ വലിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതോടെ സ്വർണം ഒരു ലക്ഷത്തിന് താഴേക്ക് പോകുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. എന്നാൽ പ്രതീക്ഷകളെയെല്ലാം അസ്ഥാനത്താക്കി ഈ മാസം രണ്ട് മുതൽ സ്വർണ വില വീണ്ടും ഉയർന്ന് തുടങ്ങി. അമേരിക്കയിലെ തൊഴിൽ വിപണിയിലെ മന്ദഗതിയെക്കുറിച്ചുള്ള പുതിയ കണക്കുകൾ പുറത്തുവന്നതോടെ, യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് ഉടൻ കൂട്ടില്ലെന്ന പ്രതീക്ഷയിലാണ് വിപണി. ഇതോടെ നിക്ഷേപകർ വീണ്ടും സ്വർണത്തിലേക്ക് തിരിഞ്ഞതാണ് വില ഉയരാൻ കാരണമായത്. ഈ ആഴ്ചയിൽ മാത്രം സ്വർണവിലയിൽ 2 ശതമാനത്തിലധികം വർദ്ധനവാണ് രേഖപ്പെടുത്തിയത്.

അമേരിക്കയിൽ കഴിഞ്ഞ മാസം 1,10,000 പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രവചിച്ചിരുന്നതെങ്കിലും 57,000 തൊഴിലുകൾ മാത്രമാണ് പുതുതായി സൃഷ്ടിക്കപ്പെട്ടത്. ഈ മോശം കണക്കുകളാണ് സ്വർണത്തിന് അനുകൂലമായത്.നിലവിൽ ആഗോള വിപണിയിൽ ഔണ്‍സിന് 4170 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.ജൂൺ 23-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
കേരളത്തിൽ ഇന്ന് 22 കാരറ്റ് ഒരു ഗ്രാമിന് 13450 രൂപയാണ് വില. കഴിഞ്ഞ ദിവസം ഗ്രാമിന് 13,475 രൂപയായിരുന്നു. ഒരു പവന് 200 രൂപ വർധിച്ച് 1,07,600 രൂപയായി. 18 ഗ്രാം സ്വർണത്തിന് ഇന്ന് 11110 രൂപയാണ് വില.
പലിശനിരക്ക് കുറഞ്ഞുനിൽക്കുന്നത് സ്വർണം പോലുള്ള നിക്ഷേപങ്ങളിലേക്ക് ആളുകളെ ആകർഷിക്കാറുണ്ട്. വരാനിരിക്കുന്ന സെപ്റ്റംബർ മാസത്തിൽ പലിശനിരക്ക് കൂട്ടാനുള്ള സാധ്യത മുൻപ് 66 ശതമാനമായിരുന്നത്, പുതിയ കണക്കുകൾ വന്നതോടെ 54 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ സ്വർണം വൻതോതിൽ വാങ്ങി സൂക്ഷിക്കുന്നതും വില നിലനിർത്താൻ സഹായിക്കുന്നുണ്ട്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കനുസരിച്ച് കഴിഞ്ഞ മെയ് മാസത്തിൽ മാത്രം വിവിധ കേന്ദ്ര ബാങ്കുകൾ 41 ടൺ സ്വർണമാണ് തങ്ങളുടെ കരുതൽ ശേഖരത്തിലേക്ക് വാങ്ങിക്കൂട്ടിയത്. ചില ബാങ്കുകൾ സ്വന്തം കറൻസിയുടെ മൂല്യം പിടിച്ചുനിർത്താൻ സ്വർണം വിൽക്കുന്നുണ്ടെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ബാങ്കുകളുടെ ഭാഗത്തുനിന്നുള്ള ഡിമാൻഡ് സ്വർണത്തിൻ്റെ പെരുമ ഉയർത്തും.
ഈ വർഷം 2 ലക്ഷം തൊടില്ല
2026 അവസാനം സ്വർണം ആഗോള വിപണിയിൽ 6000 ഔണ്‍സിന് മുകളിലാകും എന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ പ്രവചനങ്ങൾ. അതായത് കേരളത്തിൽ വില രണ്ട് ലക്ഷത്തിന് മുകളിലായേക്കുമെന്ന്. എന്നാൽ പശ്ചിമേഷ്യൻ സംഘർഷം കടുത്തതോടെ പല സാമ്പത്തിക വിദഗ്ധരും തങ്ങളുടെ പ്രവചനങ്ങൾ തിരുത്തി. നിലവിൽ 5500 ഡോളർ വരെയാണ് പല സ്ഥാപനങ്ങളും പ്രവചിക്കുന്നത്. അപ്പോൾ പോലും 2027 ൻ്റെ പകുതിയോടെ മാത്രമേ ഈ ലക്ഷ്യം കാണൂവെന്നാണ് പ്രവചനങ്ങൾ.












Click it and Unblock the Notifications