സ്വർണ വില കുതിച്ചോട്ടെ, വിൽക്കാൻ പ്ലാനുണ്ടോ? ഇങ്ങനെ ചെയ്യൂ, നഷ്ടമില്ല, ലാഭം മാത്രം
സ്വർണവില നാൾക്ക് നാൾ കുതിക്കുകയാണ്. ഈ വർഷം അവസാനത്തോടെ ആഗോളവിപണിയിൽ ഔൺസിന് വില 4500 ഡോളർ വരെ തൊട്ടേക്കുമെന്നാണ് വിദഗ്ധരുടെ പ്രവചനങ്ങൾ. നിലവിലെ ഭൗമ-രാഷ്ട്രീയ സാഹചര്യങ്ങളും സ്വർണവിലയിലെ വർധനവും ഈ പ്രവചനങ്ങൾ ശരിവെക്കുന്നുണ്ട്.
സ്വർണത്തിന്റെ വില ഇത്തരത്തിൽ ഉയരുന്നത് സ്വർണപ്രേമികൾക്ക് കടുത്ത ആശങ്കയാണ് നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം 46,000 രൂപയ്ക്ക് ഒരു പവൻ വാങ്ങിയിരുന്നിടത്ത് ഇന്ന് 78,000 രൂപയെങ്കിലും കൊടുക്കണം. അതേസമയം സ്വർണം വിൽക്കാൻ പദ്ധതിയുള്ളവർക്കാകട്ടെ ഇരട്ടി ലാഭം കൊയ്യാനുള്ള അവസരമാണിത്. എന്നാൽ വിൽക്കുമ്പോൾ നിങ്ങളുടെ കൈയ്യിലെ സ്വർണത്തിന് ഇന്നത്തെ പവൻ നിരക്ക് തന്നെ കിട്ടുമോ? കിട്ടണമെങ്കിൽ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്?

ഇന്ത്യയിലെ മുൻനിര ജ്വല്ലറികൾ സാധാരണയായി ഉപഭോക്താക്കളിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ഒരു തുക കുറയ്ക്കാറുണ്ട്. അതിനാൽ, ഉപഭോക്താക്കൾക്ക് വിപണി നിരക്കിനേക്കാൾ കുറഞ്ഞ വിലയായിരിക്കും സ്വർണം വിൽക്കുമ്പോൾ ലഭിക്കുക. എന്നിരുന്നാലും ചില കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ വലിയ നഷ്ടം ഇല്ലാതെ നിങ്ങൾക്ക് സ്വർണം വിൽക്കാൻ സാധിക്കുമെന്നാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ചില നിർദ്ദേശങ്ങൾ നോക്കാം
സ്വർണാഭരണങ്ങളായാലും സ്വർണക്കട്ടികൾ ആയാൽ അവ പരിശുദ്ധമാണെന്ന് ഉറപ്പാക്കണമെന്നാണ് മണിപ്പാൽ ഫിൻടെഗ് സിഇഒ പൂജ സിംഗ് പറയുന്നത്. 'കൈയ്യിലുള്ള സ്വർണത്തിന് ബിഐഎസ് ഹോൾമാർക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തണം. അവയുടെ ആവശ്യമായ രേഖകളും സൂക്ഷിക്കണം. മാത്രമല്ല വിപണി നിരക്കിന് അനുസൃതമായ തുക നൽകുന്ന വിശ്വസനീയരായ ജ്വല്ലറികളേയും സ്ഥാപനങ്ങളേയും സമീപിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം', അവർ പറഞ്ഞു. അതേസമയം പണം വേണം എന്നാൽ സ്വർണം വിൽക്കാൻ ആഗ്രഹിക്കുന്നില്ല എന്നാണെങ്കിൽ സ്വർണ്ണ വായ്പ എടുക്കുന്നത് സുരക്ഷിതവും മികച്ചതുമായ ഓപ്ഷനെന്നും അവർ പറഞ്ഞു.
അതേസമയം നിങ്ങൾ സ്വർണം എവിടെ നിന്നാണോ വാങ്ങിയത് അതേ ജ്വല്ലറിയിൽ തന്നെ വിൽക്കുന്നതാണ് ഏറ്റവും ഉചിതമെന്ന് നിർദേശിക്കുകയാണ് ഇന്ത്യ ബുള്യൻ ആന്റ് ജ്വല്ലേഴ്സ് അസോസിയേഷൻ ദേശീയ സെക്രട്ടറി സൂരേന്ദ്ര മെഹ്ത.പഴയ പർച്ചേസ് ബിൽ, മുഴുവൻ കെവൈസി രേഖകൾ, ഹോൾമാർക്ക് രേഖകൾ എന്നിവ കൂടി നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വർണ വില ഇനിയും കൂടുമോ?
ആഗോളവിപണിയിൽ ഉണ്ടാക്കുന്ന ചലനങ്ങളാണ് കേരളത്തിലെ സ്വർണ വിലയേയും സ്വാധീനിക്കുന്നത്. മെയ് മാസം വലിയൊരു കുതിച്ചുചാട്ടം സ്വർണ വിലയിൽ ഉണ്ടായിട്ടില്ല. യുഎസ്-ചൈന വ്യാപാര യുദ്ധം അയഞ്ഞതും യുക്രൈൻ-റഷ്യ യുദ്ധം അവസാനിക്കുന്നുവെന്ന പ്രതീതിയെല്ലാമാണ് സ്വർണത്തിന്റെ വില ഒരുപരിധി വരെ കുറയാൻ കാരണമായത്. എന്നാൽ ജൂൺ തുടങ്ങിയത് മുതൽ സ്വർണ വില കുതിക്കുന്നതാണ് കാഴ്ച.
യുഎസും ചൈനയും തമ്മിലുള്ള വ്യാപാര പോര് വീണ്ടും രൂക്ഷമായതും യുക്രൈന് മേൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണവുമെല്ലാം വിപണിയിൽ ആശങ്ക പടർത്തിയതാണ് സ്വർണത്തിന്റെ പെരുമ ഉയർത്തിയത്. എന്നാൽ കഴിഞ്ഞ രണ്ട് ദിവസങ്ങളായി സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തുന്നുണ്ട്. യുഎസ് തൊഴിൽ കണക്കുകളാണ് നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം 1.24 ലക്ഷം പേർക്ക് തൊഴിൽ ലഭിച്ചുവെന്ന കണക്കുകൾ യുഎസ് സമ്പദ് വ്യവസ്ഥ ശക്തമാണെന്ന പ്രതീത് സൃഷ്ടിച്ചതാണ് ഇതിന് കാരണമായത്. ഈ സാഹചര്യത്തിൽ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറക്കാനുള്ള സാധ്യത ഇല്ലാതായി. ഇത് സ്വർണത്തിന്റെ ഡിമാന്റ് കുറയ്ക്കുകയും വില കുറയുന്നതിലേക്കും നയിച്ചു. എന്നാൽ സമ്പദ് വ്യവസ്ഥ തികച്ചും സുരക്ഷിതമാണെന്ന പ്രതീതി ഇല്ല. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ വില കൂടാനുള്ള സാധ്യത തള്ളികളയാനാകില്ലെന്നാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications