സ്വർണവിലയിൽ ഒറ്റയടിക്ക് 42,000 രൂപയുടെ കുതിപ്പോ? സാമ്പത്തിക വിദഗ്ധൻ പറയുന്നു
കേരളത്തിലെ സ്വർണവിലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ ചാഞ്ചാട്ടമാണ് രേഖപ്പെടുത്തുന്നത്. ആഗോള തലത്തിലെ രാഷ്ട്രീയ-സാമ്പത്തിക അനിശ്ചിതത്വങ്ങളും പശ്ചിമേഷ്യയിലെ സംഘർഷവും സ്വർണവിലയെ നേരിട്ട് സ്വാധീനിക്കുന്ന സാഹചര്യത്തിൽ, സ്വർണം ഇനിയും കുതിക്കുമോ അതോ വില ഒരു ലക്ഷത്തിന് താഴേക്ക് എത്തുമോയെന്നാണ് ആഭരണപ്രേമികളും നിക്ഷേപകരും ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ, ഇക്കാര്യത്തിൽ പ്രതികരിക്കുകയാണ് സാമ്പത്തിക വിദഗ്ധൻ സന്തോഷ് ടി. വർഗീസ്. സീ ന്യൂസ് മലയാളത്തോട് അദ്ദേഹം പങ്കുവെച്ച വാക്കുകൾ:
"യുദ്ധം അവസാനിക്കുന്നത് വരെ സ്വർണവിലയിലെ ഈ ചാഞ്ചാട്ടം തുടരാനാണ് സാധ്യത. പശ്ചിമേഷ്യയിലെ സംഘർഷം ഇപ്പോഴും തുടരുകയാണ്. തുടർച്ചയായി ഇടിഞ്ഞുകൊണ്ടിരുന്ന സ്വർണവില ഇന്നലെ നേരിയ തോതിൽ വർധിക്കുകയും ചെയ്തു.

ഇതിന് ഒരു പ്രധാന കാരണമുണ്ട്. സ്വർണം വാങ്ങുകയും വിൽക്കുകയും ചെയ്ത് വലിയ തോതിൽ ലാഭം കൊയ്യുന്ന വൻകിട വ്യാപാരികളും നിക്ഷേപ സ്ഥാപനങ്ങളും ആഗോളതലത്തിൽ പ്രവർത്തിക്കുന്നുണ്ട്. നാട്ടിലെ ചില്ലറ സ്വർണവ്യാപാരികളല്ല ഇവർ. സ്വർണവും മറ്റ് അമൂല്യ ലോഹങ്ങളുമായി ബന്ധപ്പെട്ട വ്യാപാരത്തിലും നിക്ഷേപത്തിലും ഏർപ്പെട്ടിരിക്കുന്ന വലിയ സ്ഥാപനങ്ങളാണ് ഇവ. വിലയിലെ ചാഞ്ചാട്ടങ്ങളിൽ നിന്ന് എങ്ങനെ ലാഭം നേടാമെന്ന് നിരന്തരം പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്ന വലിയൊരു വിഭാഗമാണിത്.
നിലവിൽ ആഗോള സമ്പദ്‌വ്യവസ്ഥ വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. സ്വാഭാവികമായും നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ അമൂല്യ ലോഹങ്ങളിലേക്ക് തിരിയുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി സ്വർണവില ഉയരാൻ ഇതും ഒരു പ്രധാന കാരണമാണ്. എന്നാൽ വില ഉയരുന്ന സാഹചര്യത്തിലും അതിൽ നിന്ന് എങ്ങനെ കൂടുതൽ ലാഭം ഉണ്ടാക്കാമെന്നതാണ് വൻകിട വ്യാപാരികൾ ആലോചിക്കുന്നത്.
സ്വർണവില കുറയുമെന്ന പ്രതീക്ഷയിൽ പ്രവർത്തിക്കുന്ന ഒരു വിഭാഗമുണ്ട്. ഇവരെ 'ഷോർട്ട് സെല്ലേഴ്സ്' എന്നാണ് വിളിക്കുന്നത്. സ്വർണവില താഴുമെന്ന കണക്കുകൂട്ടലിൽ ഇവർ കൈവശമുള്ള സ്വർണം വിൽക്കും. പിന്നീട് വില കുറഞ്ഞപ്പോൾ അത് വാങ്ങിയാൽ കൂടുതൽ ലാഭം നേടാമെന്നാണ് ഇവരുടെ പ്രതീക്ഷ.
നേരത്തെ ഷോർട്ട് സെൽ നടത്തിയ ഇവർ ഇപ്പോൾ 'ഷോർട്ട് കവറിങ്' എന്ന പ്രക്രിയയിലാണ് ഏർപ്പെട്ടിരിക്കുന്നത്. അതായത്, മുമ്പ് വിറ്റ സ്വർണം തിരിച്ചുവാങ്ങുകയാണ്. ഇതിന്റെ ഫലമായാണ് ഇന്നലെ സ്വർണവില വളരെ വേഗത്തിൽ ഉയർന്നത്.
എന്നാൽ ഇതെല്ലാം ചെറിയ തോതിലുള്ള ചാഞ്ചാട്ടങ്ങളായി മാത്രമേ കാണേണ്ടതുള്ളൂ. യഥാർത്ഥത്തിൽ സ്വർണവിലയിലെ വലിയ വർധനവിന് കാരണം ആഗോള ഭൗമരാഷ്ട്രീയ പ്രതിസന്ധികളാണ്.
അതേസമയം, പശ്ചിമേഷ്യയിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നുവെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഈ വിഷയത്തിൽ ഖത്തർ വളരെ സജീവമായി ഇടപെടുന്നുണ്ട്. ഇറാനെ ഒരു കരാറിലേക്ക് എത്തിക്കുന്നതിൽ ഖത്തർ നിർണായക പങ്കുവഹിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഖത്തറും ഇറാനും തമ്മിൽ രാഷ്ട്രീയമായും സാമ്പത്തികമായും അടുത്ത ബന്ധമാണുള്ളത്. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ടും ഇരു രാജ്യങ്ങൾക്കും നിർണായക താൽപര്യങ്ങളുണ്ട്. അതിനാൽ തന്നെ ഇറാനുമായി കൂടുതൽ അടുപ്പമുള്ള രാജ്യമെന്ന നിലയിലാണ് ഖത്തറിനെ പൊതുവെ വിലയിരുത്തുന്നത്.
അതേസമയം, അമേരിക്കയുമായും ഖത്തറിന് മികച്ച ബന്ധമുണ്ട്. അതിനാൽ മധ്യസ്ഥനെന്ന നിലയിൽ ഖത്തർ രംഗത്തിറങ്ങുന്നത് ശ്രദ്ധേയമാണ്. ഇറാനെ എങ്ങനെ ഒരു കരാറിലേക്ക് എത്തിക്കാമെന്ന ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്തുടരുന്ന നയങ്ങളുടെയും ഭാഗമായാണ് ഈ നീക്കങ്ങൾ വിലയിരുത്തപ്പെടുന്നത്.
എന്തായാലും വൈകാതെ ഒരു കരാറിലേക്ക് എത്തുമെന്ന പ്രതീക്ഷയാണ് ഇപ്പോൾ നിലനിൽക്കുന്നത്. അങ്ങനെ സംഭവിച്ചാൽ പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പേരിൽ സ്വർണവിലയിൽ ഉണ്ടായ അധിക വർധനവ് തുടരാൻ സാധ്യത കുറവായിരിക്കും.
അതുകൊണ്ടുതന്നെ സ്വർണവില ഒന്നരലക്ഷം രൂപയിലേക്ക് കുതിക്കുമെന്ന പ്രതീക്ഷ വിപണിയിൽ ശക്തമല്ല. നിലവിലെ സാഹചര്യത്തിൽ സ്വർണവിലയിലെ ചാഞ്ചാട്ടങ്ങൾ തുടരുമെങ്കിലും, ആഗോള രാഷ്ട്രീയ സാഹചര്യങ്ങളാണ് ഇനി വിപണിയുടെ ദിശ നിർണയിക്കുക."












Click it and Unblock the Notifications