സ്വർണവില കുത്തനെ ഇടിഞ്ഞു: ഫെബ്രുവരിയില്‍ ഇത് ആദ്യം: ഇന്ന് തന്നെ ജ്വല്ലറിയിലേക്ക് വിടാം
സ്വർണാഭരണ പ്രേമം എന്നതിന് അപ്പുറും വീട്ടില്‍ ഒരു തരി പൊന്ന് ഉണ്ടെങ്കില്‍ സാധാരണ കുടുംബത്തെ സംബന്ധിച്ച് അത് നല്‍കിയ ആശ്വാസം ചെറുതല്ല. അത്യാവശ്യ ഘട്ടങ്ങളില്‍ വിറ്റോ പണയം വെച്ചോ പണമാക്കി മാറ്റി ആവശ്യങ്ങള്‍ നിറവേറ്റാം എന്നതാണ് കരുത്ത്. എന്നാല്‍ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്വർണ വിലയിലുണ്ടായ കുതിപ്പ് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം സ്വർണം വാങ്ങിക്കുക എന്നുള്ളത് ചിലവേറിയ കാര്യമാക്കി മാറ്റുന്നു.
ഫെബ്രുവരി പിറന്നതിന് ശേഷം മാത്രം സ്വർണവില പലതവണ റെക്കോർഡുകള്‍ തിരുത്തി. ആദ്യമായി ഒരു പവന്‍ സ്വർണത്തിന്റെ നിരക്ക് 64000 കടക്കുന്നതിനും ഈ മാസം സാക്ഷ്യം വഹിച്ചു. എന്നാല്‍ ഇപ്പോഴിതാ ആശ്വാസമായി സ്വർണ വിലയില്‍ വലിയ ഇടിവുണ്ടായിരിക്കുകയാണ്. ഈ മാസത്തിലെ തന്നെ ഏറ്റവും വലിയ ഇടിവാണ് ആഴ്ചയുടെ അവസാനം ഉണ്ടായിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

ഒരു പവന്‍ 22 കാരറ്റ് സ്വർണ്ണത്തിന് ഇന്ന് മാത്രം കുറഞ്ഞത് 800 രൂപയാണ്. ഇതോടെ കേരള വിപണിയില്‍ ഒരു പവന്‍ സ്വർണ്ണത്തിന്റെ വില്‍പ്പന വില 63120 രൂപയിലേക്ക് എത്തി. 63920 എന്ന ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു കഴിഞ്ഞ ദിവസം സ്വർണം. 100 രൂപ കുറഞ്ഞതോടെ ഗ്രാം വില 7890 ലേക്കും എത്തി. കഴിഞ്ഞ ദിവസത്തെ ഗ്രാം വില - 7990.
22 കാരറ്റിന് സമാനമായ ഇടിവ് 24 കാരറ്റിലും 18 കാരറ്റിലും രേഖപ്പെടുത്തി. 24 കാരറ്റിന് പവന് 872 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ വില കഴിഞ്ഞ ദിവസത്തെ 69728 രൂപയില്‍ നിന്നും 68856 രൂപയിലേക്ക് എത്തി. ഗ്രാം നിരക്കില്‍ 109 രൂപ കുറഞ്ഞ് 8716 ല്‍ നിന്നും 8607 രൂപയുമായി. 18 കാരറ്റിന്റെ കാര്യത്തിലേക്ക് കടക്കുകയാണെങ്കില്‍ പവന് 656 രൂപ കുറഞ്ഞ് 52304 എന്നതില്‍ നിന്നും 51648 ലേക്ക് എത്തി. ഇന്നത്തെ ഗ്രാം വില - 6456 (കഴിഞ്ഞ ദിവസം - 6538).
പവന് 63120 രൂപയിലേക്ക് എത്തിയതോടെ പണിക്കൂലി അടക്കം 70000 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും. പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജി എസ് ടി എന്നിവ ചേർത്താണ് ആഭരണങ്ങളുടെ വില ഈടാക്കുക. ഡിസൈന്‍ അനുസരിച്ച് 5, 10 ശതമാനം പണിക്കൂലിയിൽ സാധാരണ സ്വർണാഭരണം ലഭിക്കും. അഞ്ച് ശതമാനം പണിക്കൂലിയാണെങ്കില്‍ പോലും ഇന്ന് ഒരു പവന്‍ സ്വർണ്ണം വാങ്ങണമെങ്കില്‍ 67000 ത്തിന് മുകളില്‍ ചിലവഴിക്കേണ്ടി വരും.
റെക്കോർഡ് കുതിപ്പ്
പവന് 61920 രൂപ എന്ന നിരക്കിലായിരുന്നു ഫെബ്രുവരിയില്‍ സ്വർണ വിപണി ആരംഭിച്ചത്. നാലാം തിയതി 62000 വും അഞ്ചാം തിയതി 63000 വും എന്ന പുതിയ റെക്കോർഡുകള്‍ സ്വർണം ഭേദിച്ചു. ഫെബ്രുവരി 11 നാണ് സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായി 64000 ത്തിന് മുകളിലേക്കും വിലയെത്തി. എന്നാല്‍ അന്ന് തന്നെ 560 രൂപയുടെ ഇടിവോടെ വില 63520 ലേക്ക് താഴുന്നതിനും സ്വർണ്ണ വിപണി സാക്ഷ്യം വഹിച്ചു. തുടർന്നുള്ള ദിവസങ്ങളില്‍ റെക്കോർഡ് ഭേദിച്ചില്ലെങ്കിലും വില 63000 ത്തിന് മുകളില്‍ തന്നെ തുടരുകയാണ്.












Click it and Unblock the Notifications