സ്വർണ വില 1560 രൂപ കുറഞ്ഞു: സെപ്തംബർ കസറി, കാരണമെന്ത് ? ഇനിയും കുറയുമോ?
കൊച്ചി: അവിശ്വസനീയമായ തരത്തിലുള്ള ഇടിവോടെയാണ് സെപ്തബംർ മാസത്തില്‍ സ്വർണ മാർക്കറ്റ് ക്ലോസ് ചെയ്തിരിക്കുന്നത്. മാസത്തിന്റെ അവസാന ദിനങ്ങളിലാണ് വിലയില്‍ റെക്കോർഡ് തരത്തിലുള്ള ഇടിവുണ്ടായത്. ഇതോടെ വില ആറ് മാസത്തിലെ ഏറ്റവും വലിയ കുറഞ്ഞ നിരക്കിലേക്ക് വരികയും ചെയ്തു.
സംസ്ഥാനത്ത് സ്വർണ വിലയിൽ ശനിയാഴ്ചയും കുറവ് രേഖപ്പെടുത്തി. തുടർച്ചയായ അഞ്ചാം ദിവസമാണ് സ്വർണ വില കുറഞ്ഞത്. ശനിയാഴ്ച പവന് 240 രൂപ കുറഞ്ഞ് 42680 രൂപയിലെത്തി. ഗ്രാമിന് 5335 രൂപയുമാണ് നിരക്ക്. ഈ മാസം തുടക്കത്തിൽ 44240 രൂപയായിരുന്നു പവന്റെ വില. നാലാം തിയതി രേഖപ്പെടുത്തിയ 44240 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില. പിന്നീട് ഏറിയും കുറഞ്ഞും മുന്നേറിയ സ്വർണ വിലയില്‍ തുടർച്ചയായ ഇടിവുണ്ടാകുന്നത് സെപ്തംബർ 26 മുതലാണ്.

സെപ്തംബർ 26 ന് 160 രൂപയാണ് കുറഞ്ഞെതെങ്കില്‍ പിന്നീടുള്ള നാല് ദിലസങ്ങളിലായി 200, 480, 200, 240 എന്നിങ്ങനെ വിലയിടിവുണ്ടായി. ഇതോടെ സെപ്റ്റംബറിൽ മാത്രം പവന് 1,560 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ മെയിൽ പവന്റെ വില 45760 രൂപയിലെത്തിയിരുന്നു. എന്നാല്‍ തുടർന്നുള്ള അഞ്ച് മാസങ്ങളില്‍ പവന് നഷ്ടമായത് 3080 രൂപയാണ്.
എംസിഎക്സിൽ പത്ത് ഗ്രാസം തനി തങ്കത്തിന്റെ വില മാർച്ചിന് ശേഷമുള്ള താഴ്ന്ന നിലവാരമായ 57,096 രൂപയിലെത്തുകയും ചെയ്തു. വിലയിലെ ഇടിവ് സ്വർണം സ്വർണാഭരണ പ്രേമികളും അവസരമാക്കിയെടുക്കുന്നുണ്ട്. സംസ്ഥാനത്തെ കനത്ത മഴ വകവെക്കാതെയും നിരവധിയാളുകളാണ് ജ്വല്ലറികളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
ആഗോള തലത്തിലെ ചലനങ്ങളാണ് സ്വർണ വിലയിലെ വലിയ രീതിയിലുള്ള ഇടിവിന് കാരണം. യുഎസിലെ കടപ്പത്ര ആദായത്തിൽ വർധനവുണ്ടായത് ആഗോള വിപണിയിൽ സ്വർണത്തെ ബാധിക്കുകയായിരുന്നു. ഇതോടെയാണ് ആറ് മാസത്തെ കുറഞ്ഞ നിരക്കിലേക്ക് വിലയെത്തിയത്. ആഗോള രംഗത്തെ സാമ്പത്തിക പ്രതിസന്ധി സ്വർണത്തിന് നേട്ടമായിരിന്നെങ്കിലും പലിശ നിരക്ക് വർധനയിൽനിന്ന് തൽക്കാലം പിന്മാറ്റമുണ്ടാവില്ലെന്ന സൂചനയാണ് സ്വർണത്തിന് തിരിച്ചടിയായതെന്നാണ് വിലയിരുത്തപ്പെടുന്നത്.
യു എസ് ട്രഷറി ആദായം പത്ത് വർഷത്തെ ഉയർന്ന നിലവാരത്തിലാണിപ്പോഴുള്ളത്. യു എസ് കറൻസിയുടെ മൂല്യമളക്കുന്ന ഡോളർ സൂചികയാകട്ടെ ജൂലായ് പകുതിക്കുശേഷം മാത്രം ഏഴ് ശതമാനത്തിലധികം മുന്നേറ്റം നടത്തിയതും സ്വർണ വിലയില്‍ പ്രതിഫലിച്ചു. നിലവിൽ സൂചിക 106 നിലവാരത്തിന് മുകളിലാണ്.
സ്വർണത്തിനും ഡോളറിനും പലപ്പോഴും പരസ്പര വിരുദ്ധമായ ബന്ധമാണുള്ളത്. അതായത് ഡോളർ ശക്തിപ്പെടുമ്പോൾ സ്വർണത്തിന്റെ വിലയിൽ കുറവുണ്ടാകുന്നു. ഡോളറിന്റെ മൂല്യം ഇടിയുമ്പോള്‍ സ്വർണ വില വർധിക്കുകയും ചെയ്യുന്നു. ആഗോള തലത്തില്‍ സ്വർണത്തിന്റെ വില കണക്കാക്കുന്നത് ഡോളറിലാണെന്നതുകൊണ്ടാണ് സ്വർണവും ഡോളറും തമ്മിലുള്ള ഈ വിപരീത ബന്ധം.
സ്വർണത്തിലെ ഈ ഇടിവ് ഇനിയും തുടരുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. യുഎസിലെ പലിശ നിരക്ക് വർധന സ്വർണത്തിന് കനത്ത സമ്മർദമാണ് വിപണിയിലുണ്ടാക്കിയിട്ടുള്ളത്. എന്നാല്‍ ഡിമാന്‍ഡ് കൂടുന്നത് വില മുന്നോട്ട് കയറാനോ, അല്ലെങ്കില്‍ കുറഞ്ഞ പക്ഷം വലിയ തോതിലുള്ള ഇടിവിന് പ്രതിരോധം സൃഷ്ടിക്കാനോ സാധിക്കും. ഇന്ത്യ, ചൈന എന്നിവിടങ്ങളില്‍ നിന്നാണ് സ്വർണത്തിന് ഉയർന്ന ഡിമാന്‍ഡുള്ളത്.
സാമ്പത്തിക പ്രതിസന്ധി ഭീഷണിയെ തുടർന്ന് ചൈനയിൽ സ്വർണത്തിന്റെ ഡിമാന്റ് ഉയരുന്നുവെന്നാണ് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയില്‍ ഉത്സവ സീസണ്‍ വരാനിരിക്കുന്നതു സ്വർണത്തിന്റെ ഡിമാന്‍ഡ് വർധിപ്പിച്ചേക്കും. അതായത് നിലവില്‍ സ്വർണത്തില്‍ ഇടിവ് രേഖപ്പെടുത്തുന്നുവെങ്കിലും വരും ദിവസങ്ങളില്‍ വിലയില്‍ വർധനവ് ഉണ്ടായേക്കും.












Click it and Unblock the Notifications