തീപിടിച്ച് സ്വർണ വില; ഇന്ന് പവന് 1.20 ലക്ഷം കടന്നു , ഓണത്തിന് ആഭരണപ്രേമികൾക്ക് വൻ ഷോക്ക്
ഓണത്തിന് പൊന്ന് വാങ്ങാനിരുന്നവർക്ക് വൻ ആഘാതമായി സ്വർണവിലയിൽ കുതിപ്പ്. ഇന്ന് ഗ്രാമിന് 80 രൂപയാണ് വർധിച്ചത്. അന്താരാഷ്ട്ര വിപണിയിൽ വില ഉയർന്നതാണ് കേരളത്തിലും സ്വർണ വില ഉയരാൻ കാരണമായത്.
കഴിഞ്ഞ നാല് ദിവസത്തിനിടെ കേരളത്തിൽ സ്വർണ വിലയിൽ 6000 രൂപയുടെ വർധനവാണ് ഉണ്ടായത്. കഴിഞ്ഞ 17 ദവസത്തിനിടെ മാത്രം 14000 രൂപയോളം വില ഉയർന്നു. 103 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണ് കേരളത്തിൽ സ്വർണ വ്യാപാരം പുരോഗമിക്കുന്നത്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാമിന് 15,030 രൂപയാണ് വില. ഇന്നലെ 14950 രൂപയായിരുന്നു ഗ്രാം വില. പവൻ വില 1,19,600 രൂപയിൽ നിന്ന് 640 രൂപ ഉയർന്ന് 1,20,240 രൂപയായി. പവൻ വില മാത്രമാണിത്. ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ 1.30 ലക്ഷത്തിന് മുകളിൽ കൊടുക്കേണ്ടി വരും.

18 കാരറ്റിനും വില കുതിക്കുകയാണ്. ഗ്രാമിന് 12350 രൂപയാണ് ഇന്ന്. പവൻ വില 98,800 രൂപയിലെത്തി. 22 കാരറ്റ് വില ഉയർന്ന് തുടങ്ങിയപ്പോൾ 18 കാരറ്റ് ആഭരണങ്ങളെയാണ് ആളുകൾ ആശ്രയിച്ചിരുന്നത്. എന്നാൽ 18 കാരറ്റും പവൻ വില 1 ലക്ഷത്തിന് മുകളിലെത്തിയത് ആഭരണപ്രേമികൾക്ക് തിരിച്ചടിയായി. അതേസമയം 14 കാരറ്റ്,9 കാരറ്റ് ആഭരണങ്ങളും ഇന്ന് വിപണിയിൽ സുലഭമാണ്.
സ്വർണം ഇനിയും കുതിക്കുമോ?
ആഗോള ഭൌരമ രാഷ്ട്രീയ സാഹചര്യങ്ങളാണ് സ്വർണ വിലയെ സ്വാധീനിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. ഇറാനെ സാമ്പത്തികമായും 'പൂട്ടും'എന്നാണ് യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റൊരു രാജ്യത്തിനെതിരേയും ഏർപ്പെടുത്താത്ത തരത്തിലുള്ള സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി ഇറാനെ ഒറ്റപ്പെടുത്തുമെന്നാണ് ട്രംപിൻ്റെ ഭീഷണി. ഇറാനെ ഏതെങ്കിലും രാജ്യം സാമ്പത്തികമായി സഹായിച്ചാൽ അവർക്കെതിരേയും നടപടിയുണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഇന്ന് രാത്രി യു.എസ് ട്രഷറി സ്കോട്ട് ബസൻ്റ് പ്രഖ്യാപിച്ചേക്കും.
ട്രംപിൻ്റെ ഭീഷണിയെ തള്ളുകയാണ് ഇറാൻ. യുഎസ് നടപടിക്കെതിരെ ശക്തമായ മറുപടിയുണ്ടാകുമെന്നും പ്രതികരിച്ചു. യു.എസിന് മറുപടി നൽകാൻ ഇറാൻ തുനിഞ്ഞാൽ സ്വാഭാവികമായും സംഘർഷം കൂടുതൽ കടുക്കും. ഇത് ക്രൂഡ് ഓയിൽ വിലയിൽ വലിയ ചാഞ്ചാട്ടത്തിന് വഴിവെയ്ക്കും. വില ഉയരുന്ന പണപ്പെരുപ്പ ആശങ്ക ശക്തമാക്കും.
യു.എസ് ഫെഡ് നിലപാട് എന്ത്?
യുഎസ് ഫെഡ് റിസർവിൻ്റെ പുതിയ ചെയർമാൻ കെവിൻ വാർഷ് ജാക്സൺ ഇന്നാണ് ഹോൾ സിംപോസിയത്തെ അഭിസംബോധന ചെയ്യുന്നത്. ഫെഡ് ഗവർണർ ആയതിന് ശേഷമുള്ള വാർഷിൻ്റെ ആദ്യ പ്രതികരണമാണിത്. അതുകൊണ്ട് തന്നെ ഏറെ ആകാംക്ഷയോടെയാണ് നിക്ഷേപകർ ഇതിനെ ഉറ്റുനോക്കുന്നത്. കഴിഞ്ഞ മാസം വന്ന യുഎസ് ഉപഭോക്തൃ കണക്കുകൾ പണപ്പെരുപ്പ ആശങ്ക കുറച്ചെങ്കിലും ക്രൂഡ് വില ഉയർന്നാൽ സ്ഥിതി വഷളാകും. പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാൻ യുഎസ് ഫെഡ് പലിശ നിരക്ക് കൂട്ടിയാൽ ഇത് സ്വർണത്തിന് തിരിച്ചടിയാകം. പലിശ കൂട്ടുന്നത് ഡോളറിന് അനുകൂലമാകും. ഇതോടെ നിക്ഷേപകർ സ്വർണത്തെ ഉപേക്ഷിക്കും.
1 ലക്ഷത്തിന് താഴേക്ക് പോകുമോ?
സ്വർണം ഉടനെങ്ങും 1 ലക്ഷത്തിന് താഴേക്ക് പോകാനുള്ള സാധ്യത വിപണി വിദഗ്ധർ കാണുന്നില്ല. ആഗോള വിപണിയിൽ ഔണ്‍സിന് 4400 ഡോളറിന് താഴേക്ക് പോയാൽ ഒരു പക്ഷെ 4300 ഡോളർ വരെ സ്വർണം വീണേക്കും. അപ്പോഴും കേരളത്തിൽ 1.15 ലക്ഷം രൂപ പവന് ഉണ്ടാകും. അതായത് ഇനി ഒരു ലക്ഷത്തിന് സ്വർണം വാങ്ങുന്നതൊക്കെ സ്വപ്നം മാത്രമായിരിക്കുമെന്ന് സാരം.


Click it and Unblock the Notifications