സ്വർണ വില 20 ശതമാനം ഇടിയും, സ്വപ്നമല്ല..പവൻ വില 88,000 രൂപ വരെ, ഗ്രാം വില 11,000ത്തിലേക്ക് ..; പുതിയ പ്രവചനം
1980-കളുടെ തുടക്കത്തിൽ ഉണ്ടായ ഏറ്റവും വലിയ പ്രതിമാസ ഇടിവിന് ശേഷം സ്വർണം വീണ്ടും കരുത്താർജ്ജിച്ചിരിക്കുകയാണ്. ഇന്നലെ ആഗോള വിപണിയിൽ ഔണ്‍സിന് 4,700 ഡോളറിന് മുകളിലാണ് വില രേഖപ്പെടുത്തിയത്. എന്നാൽ ആഭരണപ്രേമികൾ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സ്വർണ വിലയിൽ അസാധാരണമാംവിധമുള്ള തിരുത്തൽ അവസാനിച്ചിട്ടില്ലെന്നുമാണ് എലിയറ്റ് വേവ് ട്രേഡറിന്റെ സ്ഥാപകനും മുതിർന്ന സാങ്കേതിക വിശകലന വിദഗ്ദ്ധനുമായ അവി ഗിൽബെർട്ട് പറയുന്നത്. കിറ്റ്കോ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
സ്വർണവില വൈകാതെ 4000 ഡോളറിന് താഴേക്ക് എത്തുമെന്നാണ് പ്രവചനം. 3,800 ഡോളറിനടുത്തേക്ക് എത്താൻ സാധ്യതയുണ്ടെന്നു അദ്ദേഹം ഊന്നിപ്പറഞ്ഞു. അതായത് ഇപ്പോഴത്തെ വിലകളിൽ നിന്ന് ഏകദേശം 20% കൂടി ഇടിവ് ഉണ്ടാകുമെന്ന് സാരം.നിലവിലെ വിലയിലെ ചലനങ്ങളെ താൻ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി ഗിൽബെർട്ട് പറയുന്നു. രണ്ട് സാധ്യതകൾ അദ്ദേഹം പങ്കുവെച്ചു. ഒന്ന് സ്വർണവില നിലവിലെ നിലവാരത്തിനടുത്ത് പ്രതിരോധം നേരിട്ടശേഷം താഴോട്ട് പോകും.

എന്നാൽ രണ്ടാമത്തെ സാധ്യത കൂടുതൽ അപകടകരമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അതായത് സ്വർണവില 4,800 ഡോളറിലെ പ്രതിരോധം ഭേദിച്ച് 5,200 ഡോളറിലേക്ക് ഉയർന്നേക്കാം, അതിനുശേഷം മാത്രമേ പ്രതീക്ഷിക്കുന്ന വിലയിടിവ് സംഭവിക്കൂ എന്നാണ് ഗിൽബേർട്ട് പറയുന്നത്. "ഈ സാഹചര്യത്തിൽ ആളുകൾ കടുത്ത ആശങ്കയിലാകും. കാരണം വില ഉയരുമ്പോൾ ഇനിയൊരു തിരിച്ചുവരവ് ഇല്ലെന്ന്ന എല്ലാവരും വിശ്വസിക്കും. എന്നാൽ ശരിയായ തിരുത്തൽ അതിനുശേഷം തുടങ്ങുന്നതേയുള്ളൂ," അദ്ദേഹം വ്യക്തമാക്കി. ഈ തന്ത്രപരമായ മുന്നേറ്റം നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു.
വെള്ളിയുടെ കാര്യത്തിലും അദ്ദേഹത്തിന്റെ കാഴ്ചപ്പാട് സ്വർണവുമായി സമാനമാണ്. വെള്ളിയുടെ വില മാർച്ചിലെ ഉയർന്ന നിലവാരത്തിന് താഴെയായിരിക്കുന്നിടത്തോളം കാലം, അത് 53.50 ഡോളറിലേക്ക് താഴാനുള്ള സാധ്യതയുണ്ടെന്ന് ഗിൽബെർട്ട് പറയുന്നു. വ്യാപാരികളും ദീർഘകാല നിക്ഷേപകരും തമ്മിലുള്ള വ്യത്യാസം ഗിൽബെർട്ട് എടുത്തുപറഞ്ഞു. തന്റെ ലക്ഷ്യം താങ്ങുവിലയായി നിലനിർത്തുകയാണെങ്കിൽ അത് വാങ്ങാനുള്ള അവസരമാകും. എന്നാൽ, അതിനുശേഷമുള്ള മുന്നേറ്റം വലിയ പ്രവണത ബുള്ളിഷ് ആയി തുടരുമോ അതോ ദീർഘകാല ബെയർ ഘട്ടത്തിലേക്ക് മാറുമോ എന്ന് നിർണ്ണയിക്കും. നിലവിലെ വിപണി ഘടനകൾ 2011-ൽ അമൂല്യ ലോഹങ്ങളിൽ കണ്ട ഏറ്റവും ഉയർന്ന നിലവാരവുമായി സാമ്യം പുലർത്തുന്നുണ്ടെന്നും ഗിൽബെർട്ട് ചൂണ്ടിക്കാട്ടി. ഈ തിരുത്തലിന് ശേഷം വിലകൾ എങ്ങനെ പ്രതികരിക്കുന്നു എന്നത് ചരിത്രം ആവർത്തിക്കുമോ എന്ന് നിർണ്ണയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വർണ വില കേരളത്തിൽ
ഗിൽബെർട്ടിൻ്റെ നിരീക്ഷണങ്ങൾ കേരളത്തിലെ ആഭരണപ്രേമികളെ സംബന്ധിച്ച് ആശ്വാസമാണ്. 1,11,080 രൂപയാണ് നിലവിൽ പവന് വില. ഏകദേശം 20 ശതമാനം വിലയിടിവ് പ്രതീക്ഷിക്കാം എന്നാണെങ്കിൽ പവന് വില 88,800 - 89,000 ഇടയിൽ എത്താം. ഇനി 5800 ഡോളറിലേക്ക് ആഗോള വില ഉയർന്നാലും അതിനുശേഷം തിരുത്തൽ ഉണ്ടാകുമെന്നാണ് പ്രവചനം. അതായത് ഈ വർഷം സ്വർണ വില രണ്ട് ലക്ഷമാകും എന്ന തരത്തിലുള്ള പ്രവചനം അസ്ഥാനത്താകും.വില 1.50 ലക്ഷം വരെ പവന് ഉയർന്നാലും വീണ്ടുമൊരു തിരുത്തലിന് വഴിയൊരുങ്ങും. അതിനാൽ സ്വർണം ഇനി വാങ്ങാനാകില്ലേയെന്ന ആശങ്കയിൽ ഓടിപ്പോയി വാങ്ങിക്കൂട്ടേണ്ടെന്ന് സാരം. സ്വർണം താഴേക്ക് വീഴുക തന്നെ ചെയ്യും.












Click it and Unblock the Notifications