സ്വർണം ചതിക്കും..വില ഇടിയുന്നത് കാര്യമാക്കേണ്ട; ഇനിയും 30000 രൂപ വരെ പവന് ഉയരും?
പണപ്പെരുപ്പം പിടിച്ചുകെട്ടാൻ യുഎസ് ഫെഡറൽ റിസർവ്വ് പലിശ നിരക്ക് കൂട്ടുമോയെന്നാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്. നിരക്ക് കൂട്ടുന്നത് സ്വർണത്തിന് വലിയ തിരിച്ചടിയായിരിക്കും. നിക്ഷേപകർ സ്വർണത്തെ കൈവിട്ട് സർക്കാർ കടപ്പത്രങ്ങളിലേക്കും ബോണ്ടുകളിലേക്കും തിരിയും. ഡിമാൻ്റ് കുറയുന്നതോടെ സ്വർണം താഴേക്ക് പതിക്കും.
എന്നാൽ സ്വർണവിലയിലെ ഈ ഇടിവ് താത്കാലികം മാത്രമായിരിക്കുമെന്നാണ് സാമ്പത്തിക സ്ഥാപനമായ യുബിഎസ് ചൂണ്ടിക്കാട്ടുന്നത്.ദീർഘകാലാടിസ്ഥാനത്തിൽ സ്വർണം കുതിക്കുമെന്ന് ഇവർ ആവർത്തിക്കുന്നു. യുഎസിൻ്റെ സാമ്പത്തിക കാഴ്ചപ്പാടുകൾ നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇത് ഡോളറിൽ നിന്നും പിൻമാറാൻ അവരെ പ്രേരിപ്പിക്കുകയാണെന്നും യുബിഎസ് ചൂണ്ടിക്കാട്ടി.

ഡീ -ഡോളറൈസേഷൻ പ്രവണത ശക്തമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഡോളർ ഇൻഡക്സിൽ 2.4 ശതമാനത്തിൻ്റെ ഇടിവാണ് ഉണ്ടായത്. മധ്യപൂർവ്വേഷ്യയിലെ സംഘഷർങ്ങളും എണ്ണ വിലയിൽ ഉണ്ടാകുന്ന ഇടിവും താത്കാലികമായി ഡോളറിന് പിന്തുണ നൽകും. എന്നാൽ ദീർഘാകാലാടിസ്ഥാനത്തിൽ നിക്ഷേപകർ ഡോളറിൽ നിന്നുള്ള വൈവിധ്യവത്കരണത്തിന് ശ്രമിക്കും, ഇത് ഡോളറിൻ്റെ മൂല്യം കൂടുതൽ ഇടിയാൻ കാരണമാകുമെന്നും യുബിഎസ് ചൂണ്ടിക്കാട്ടി.
ഇത്തരത്തിൽ ഡി-ഡോളറൈസേഷൻ വർധിക്കുമ്പോൾ അത് ഏറ്റവും ഗുണകരമാകുക സ്വർണത്തിനാണെന്നാണും യുബിഎസ് പറയുന്നു. പ്രതിസന്ധികാലത്ത് സ്വർണം സുരക്ഷിത നിക്ഷേപമാണ്. കഴിഞ്ഞ മാസം മാത്രം സ്വർണ വിലയിൽ ഉണ്ടായത് 15 ശതമാനം വർധനവാണ്. കേന്ദ്ര ബാങ്കുകൾ അടക്കം സ്വർണം വാങ്ങിക്കൂട്ടുന്നതും മഞ്ഞലോഹത്തിൻ്റെ പെരുമ ഉയർത്തുമെന്ന് യുബിഎസ് വ്യക്തമാക്കി.
ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്ന് ചൈനയാണ്. ചൈനീസ് കേന്ദ്രബാങ്ക് തന്നെയാണ് ഏറ്റവും കൂടുതൽ സ്വർണം വാങ്ങുന്നതും. ഇക്കഴിഞ്ഞ ജുലൈയിൽ ചൈനീസ് കേന്ദ്രബാങ്ക് തങ്ങളുടെ കരുതൽ ശേഖരത്തിലേക്ക് കൂട്ടിച്ചേർത്തത് 20 മെട്രിക് ടണ്‍ സ്വർണമാണ്. ഇത്തരത്തിൽ പല കേന്ദ്രബാങ്കുകളും ഉയർന്ന അളവിലാണ് സ്വർണം വാങ്ങുന്നത്. ഇതും സ്വർണത്തിൻ്റെ ഡിമാൻ്റ് ഉയർത്തും, ഭാവിയിൽ വില ഉയരാൻ കാരണമാകും', യുബിഎസ് വിശദീകരിച്ചു. അടുത്ത 12 മാസത്തിനുള്ളിൽ സ്വർണ വില ഔണ്‍സിന് 5200 ഡോളറിലേക്ക് ഉയരുമെന്നും യുബിഎസ് പ്രവചിച്ചു.
കേരളത്തിൽ സ്വർണ വില എന്താകും?
വെറും 25 ദിവസം കൊണ്ട് സ്വർണ വിലയിൽ സമാനതകളില്ലാത്ത കുതിപ്പാണ് ഉണ്ടായത്. ഓഗസ്റ്റ് ഒന്നിന് ഒരു പവന് 1.05 ലക്ഷം ഉണ്ടായിരുന്ന വില ഇപ്പോൾ 1.19 ലക്ഷത്തിലാണ് വ്യാപാരം നടത്തുന്നത്. അതായത് ഏകദേശം 15000 ത്തോളം രൂപയുടെ വർധനവ്. ആഗോള വിപണിയിൽ സ്വർണം കുതിക്കുന്നതാണ് കേരളത്തിലും വില ഉയരാൻ കാരണം. നിലവിൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണം 4600 ഡോളറിനടുത്താണ് വ്യാപാരം നടത്തുന്നത്.
യുഎഫ് ഫെഡ് പലിശ നിരക്ക് കൂട്ടിയാൽ സ്വാഭാവികമായും കേരളത്തിലും സ്വർണ വിലയിൽ ഇടിവ് സംഭവിക്കും. ഔണ്‍സ് വില 4000 ഡോളറിന് താഴേക്ക് പോകുന്ന സാഹചര്യം വന്നാൽ കേരളത്തിലും ഒരു ലക്ഷത്തിന് താഴേക്ക് സ്വർണം എത്തിയേക്കും. എന്നാൽ മറിച്ച് പലിശ നിരക്കിൽ മാറ്റം വരുത്തുന്നില്ലെങ്കിൽ സ്വർണത്തിൻ്റെ പോക്ക് മുകളിലേക്ക് തന്നെയായിരിക്കും.
അതേസമയം യുബിഎസ് പ്രവചനം പോലെ രാജ്യാന്തര വിപണിയിൽ സ്വർണം 5200 ഡോളറിലെത്തിയാൽ കേരളത്തിൽ ഒരു പവൻ സ്വർണം 1.50 ലക്ഷത്തിന് അടുത്ത് എത്തിയേക്കും.


Click it and Unblock the Notifications