സ്വർണ്ണ വില കുതിച്ചു: എന്നാല്‍ ഞങ്ങള്‍ കാണിച്ച് തരാമെന്ന് ജനവും; ആഭരണങ്ങളുടെ ഡിമാന്‍ഡ് കുത്തനെ ഇടിഞ്ഞു
വില ഉയർന്നതോടെ രാജ്യത്ത് സ്വർണ്ണം വാങ്ങുന്നവരുടെ എണ്ണത്തില്‍ വന്‍ ഇടിവ്. രക്ഷാബന്ധന്‍ മുതൽ ഓണം വരെയുള്ള ഉത്സവ സീസണിന്റെ ആദ്യ ഘട്ടത്തിൽ സ്വർണ്ണത്തിന്റെ ഡിമാന്‍ഡ് 28% ഇടിഞ്ഞ് 50 ടണ്ണായി എന്നാണ് ഇന്ത്യന്‍ ബുള്ള്യൻ ആൻഡ് ജ്വല്ലേഴ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. കോവിഡ് കാലത്തിന് ശേഷം കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് ഇത്.
സ്വർണ്ണ വിലയിലെ 49% വർദ്ധനവാണ് ഇതിന് പ്രധാന കാരണമായി ജ്വല്ലറികൾ ചൂണ്ടിക്കാട്ടുന്നത്. ഉയർന്ന വില ഉപഭോക്താക്കളുടെ ആവേശം കുറച്ചതായി അവർ പറയുന്നു. പലരും ആഭരണങ്ങൾ വാങ്ങുന്നതിൽ നിന്ന് പിന്മാറിയപ്പോൾ, വാങ്ങിയവർ തന്നെ കുറഞ്ഞ കാരറ്റ് (18K, 14K, 9K) ഉള്ളതും ഭാരം കുറഞ്ഞതുമായ ആഭരണങ്ങളാണ് കൂടുതലായും തിരഞ്ഞെടുത്തത്.

തിങ്കളാഴ്ച, ചില്ലറ വിപണിയിൽ 10 ഗ്രാം സ്വർണ്ണത്തിന്റെ വില 1,07,321 രൂപയായിരുന്നു. 3% ജിഎസ്ടി കൂടുി ഉൾപ്പെടുത്തിയാൽ, ഒരു ഉപഭോക്താവ് 110540 രൂപ നൽകണം. 5 ശതമാനം പണിക്കൂലി കൂടി ചേർത്താല്‍ കുറഞ്ഞത് 116000 രൂപയെങ്കിലും കൊടുക്കേണ്ടി വരും. കഴിഞ്ഞ ഓണക്കാലത്ത് ഇത് 74500 രൂപയായിരുന്നു. "ഉയർന്ന വിലകൾ ഡിമാൻഡിനെ തടസ്സപ്പെടുത്തുന്നു. വിലയിലെ അസ്ഥിരത ഉപഭോക്താക്കളെ അകറ്റുന്നു, വില സ്ഥിരതയില്ലാത്തതാണ് പ്രശ്നം," ഇന്ത്യന്‍ ബുള്ള്യൻ ആൻഡ് ജ്വല്ലേഴ്സ് അസോസിയേഷൻ ദേശീയ സെക്രട്ടറി സുരേന്ദ്ര മേത്ത പറഞ്ഞതായി എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഭാരം കുറഞ്ഞ ആഭരണങ്ങളുടെ ശരാശരി ഗ്രാമേജ് 7-12 ഗ്രാമിൽ നിന്ന് 7-10 ഗ്രാമായി കുറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സീസണിൽ ഓണം വരെയുള്ള വിൽപ്പന അളവ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15% കുറഞ്ഞതായി ജോയ് ആലുക്കാസിന്റെ ഉടമസ്ഥന്‍ ജോയ് ആലുക്കാസും പറയുന്നു. എന്നാൽ, ഉയർന്ന വില കാരണം വിൽപ്പന മൂല്യം 25-30% വർദ്ധിച്ചതായും അദ്ദേഹം പറഞ്ഞു.
വില ഉയർന്ന് നില്‍ക്കുകയാണെങ്കില്‍ നവരാത്രിയും ദീപാവലിയും ഉൾപ്പെടുന്ന രണ്ടാം ഘട്ട ആഘോഷ സീസണിലും ഇതേ പ്രവണത തുടരാനുള്ള സാധ്യതയും വിദഗ്ധർ മുന്നില്‍ കാണുന്നു. ഹിന്ദി ബെൽറ്റിൽ ഇപ്പോള്‍ തന്നെ ആളുകള്‍ വലിയ വിലക്കുള്ള സ്വർണ്ണം വാങ്ങുന്നത് ഒഴിവാക്കിയിട്ടുണ്ട്. നവരാത്രിയിലും ദീപാവലിയിലും ഡെലിവറി എടുക്കാൻ സ്വർണ്ണം ബുക്ക് ചെയ്യുന്ന പ്രവണതയും മന്ദഗതിയിലാണെന്ന് ജ്വല്ലറികൾ പറയുന്നു.
"കുറഞ്ഞ കാരറ്റ് (18K) ആഭരണങ്ങൾക്ക് കഴിഞ്ഞ വർഷത്തേക്കാൾ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഉയർന്ന സ്വർണ്ണ വിലയിൽ, 18 കാരറ്റ് ആഭരണങ്ങൾ ഉപഭോക്താക്കൾക്ക് താങ്ങാവുന്ന വിലയിൽ ക്ലാസിക്, ഭാരമുള്ള ഡിസൈനുകൾ വാഗ്ദാനം ചെയ്യുന്നു. നഗരപ്രദേശങ്ങളിലും വടക്കേ ഇന്ത്യയിലും ഇത്തരം ആഭരണങ്ങൾക്ക് ശക്തമായ ഡിമാൻഡുണ്ട്." കല്യാൺ ജ്വല്ലേഴ്സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ വ്യക്തമാക്കി.
ദക്ഷിണേന്ത്യയിൽ, 22 കാരറ്റ് ആഭരണങ്ങൾക്കുള്ള പരമ്പരാഗതമായ മുൻഗണന തുടരുന്നുണ്ടെങ്കിലും, ബജറ്റിന് അനുസരിച്ച് കുറഞ്ഞ ഭാരമുള്ളവയും തിരഞ്ഞെടുക്കപ്പെടുന്നു. 14 കാരറ്റ്, 9കാരറ്റ് ആഭരണങ്ങളും ഉപഭോക്താക്കൾക്കിടയിൽ സ്വീകാര്യത നേടുന്നു. "14 കാരറ്റില്‍ ൽ ഭാരമുള്ള ഡിസൈനുകൾക്ക് ആവശ്യകത വർദ്ധിക്കുന്നു. 9 കാരറ്റ് ആഭരണങ്ങൾ വാങ്ങുന്നതിൽ ഉപഭോക്താക്കൾക്ക് യാതൊരു മടിയുമില്ല," കാരറ്റ്‌ലെയ്‌നിന്റെ എംഡി സൗമെൻ ഭൗമിക് പറഞ്ഞു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഭാരം കുറഞ്ഞ ആഭരണങ്ങളുടെ വിൽപ്പന 2.5 മടങ്ങ് വളർന്നു. ആഭരണ ഡിമാൻഡ് കുറഞ്ഞെങ്കിലും, സ്വർണ്ണ നിക്ഷേപത്തിനുള്ള ആവശ്യകത ശക്തമായി തുടരുന്ന എന്നുള്ളത് ശ്രദ്ധേയമാണ്. "2-5 ഗ്രാം സ്വർണ്ണ നാണയങ്ങളും 5-10 ഗ്രാം ആഭരണങ്ങളുമാണ് കുറഞ്ഞ-മധ്യ വരുമാനക്കാർക്കിടയിൽ ഏറ്റവും ഡിമാൻഡുള്ളത്. വില പെട്ടെന്ന് ഉയർന്നാൽ, ഉപഭോക്താക്കൾ സമയ പരിമിതികൾ കാരണം കുറഞ്ഞ ഗ്രാമേജിലേക്ക് മാറുന്നു." മുത്തൂറ്റ് എക്സിമിന്റെ സിഇഒ കേയൂർ ഷാ പറഞ്ഞു












Click it and Unblock the Notifications